കോഴിക്കോട്: കേരളത്തില്‍ ഇടതു-വലതുമുന്നണികള്‍ ഒത്തുകളി രാഷ്‌ട്രീയം കളിക്കുകയാണെന്ന ആരോപണത്തിന് അടിവരയിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി’ യെന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.
1996 – 2001 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്താണ് ആദ്യമായി കേരളത്തില്‍ ഒത്തുകളി ഉയര്‍ന്നുവന്നതെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. ‘അതിന് ചുക്കാന്‍ പിടിച്ചത് നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട, സിപിഎമ്മില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഒരു കണ്ണൂര്‍കാരനാണെന്നും അക്കാലത്ത് പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ പേരിലുള്ള ഒരു വളരെ മോശം കേസ് ഒതുക്കികൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരു പാര്‍ട്ടിയില്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത ഒരു ഗ്രൂപ്പ് മാനേജരുണ്ടെന്നും അദ്ദേഹവും എതിര്‍ചേരിയില്‍ പെട്ട ഒരു ഭരണകക്ഷി നേതാവും ആത്മബന്ധം പുലര്‍ത്തുന്നവരാണെന്നും ആത്മകഥയില്‍ പറയുന്നു. തന്റെ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് പാര വെക്കാന്‍ എതിര്‍ചേരിയിലുള്ള നേതാവുമായി ബന്ധം തുടരുന്ന ഇവര്‍ ഭാര്യമാര്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്ന് വിവരിക്കുന്നു.
അന്ന് തുടങ്ങിയ ഒത്തുകളി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നുവെന്നും ഈ ഒത്തുകളി കാരണം ഇരുവിഭാഗത്തെയും നേതാക്കളുള്‍പ്പെട്ട ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ തേച്ചുമായ്‌ക്കപ്പെട്ടുവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു.
കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാരാണ് ഉള്ളത്. അഴിമതി നടത്താനാണ് ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. കോഴിക്കോട്ട് ആര്‍ഇസി കാന്റീനില്‍ സപ്ലയറായിരുന്ന ഇപ്പോഴത്തെ ഒരു സംസ്ഥാന ഭാരവാഹി വയനാട്ടിലെ പാര്‍ട്ടി തര്‍ക്കം തീര്‍ക്കാന്‍ ആവശ്യപ്പെട്ടത് ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു. ഈ നേതാവിന് കോടികളുടെ ആസ്തിയുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ തുടരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എംഡിയായ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാധ്യമ ഗൂഢാലോചന നടത്തിയെന്നും എം.വി. ശ്രേയാസ് കുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും ആദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടിയുടെ എല്ലാതലത്തിലും കമ്മീഷന്‍ ഏജന്റുമാരുടെ അഴിഞ്ഞാട്ടമാണെന്നും അഴിമതിയെ എതിര്‍ക്കുന്നവര്‍ രണ്ടു ഗ്രൂപ്പുകളുടെയും ശത്രുക്കളായി മാറുകയാണെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.
വീരേന്ദ്രകുമാറിന്റെ ഈര്‍ക്കില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഘടകക്ഷിയായി വന്നതിനെ എതിര്‍ത്തത് താന്‍ മാത്രമാണെന്നും ഈ പാര്‍ട്ടി മുന്നണിയില്‍ ചേര്‍ന്നതോടെ വയനാട്ടിലെ ആകെയുള്ള ഒരു ജനറല്‍സീറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാതൃഭൂമി പത്രത്തേയും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഉദ്ദേശ്യമെന്നും തന്നെ ഒതുക്കുന്നതിന് വേണ്ടികൂടിയാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ യുഡിഎഫിലേക്ക് എടുത്തതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് ആശയപരമല്ല, ആമാശയപരമാണെന്നും പുസ്തകം വിവരിക്കുന്നു.
ആറ് തവണ എംഎല്‍എയും, രണ്ട് തവണ എംപിയും എഐസിസി അംഗവുമായിരുന്ന രാമചന്ദ്രന്‍ മാസ്റ്ററെ കഴിഞ്ഞ പുനസംഘടനയിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















