മോബിന്‍ മാത്യു
ആലപ്പുഴ: ആദ്യകൊല മറയ്‌ക്കാന്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. എടത്വ പച്ച കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു(മനു- 25)വിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കറുകത്തറ മധു (40), ചെക്കിടിക്കാട് തുരുത്തുമാലില്‍ ഔസേഫ് തോമസിന്റെ മകന്‍ വര്‍ഗീസ് ഔസേഫ് (ഷിന്റോ 26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഷിന്റോയുടെ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച പച്ച കാഞ്ചിക്കല്‍വീട്ടില്‍ ജോഫിന്‍ ജോസഫ് (28)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 19നാണ് മധുവിനെ മോബിനും ഷിന്റോയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെള്ളക്കെട്ടില്‍ തള്ളുകയായിരുന്നു. അന്വേഷണത്തിനിടെ ഷിന്റോയോട് നുണപരിശോധനയ്‌ക്ക് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. സത്യം വെളിപ്പെടുത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഷിന്റോയെ ആദ്യം ഒളിപ്പിക്കുകയും പിന്നീട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂണ്‍ പത്തിനും 21നും ഇടയിലുള്ള ദിവസത്തിലാണ് ഷിന്റോയെ മോബിന്‍ തലയ്‌ക്കടിച്ച് കൊന്നത്. ഇതിനുശേഷം ജോഫിന്റെ സഹായത്തോടെ തകഴിയില്‍ റെയില്‍വേ പാളത്തില്‍ മൃതദേഹം തള്ളുകയായിരുന്നു. തീവണ്ടി തട്ടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വീണ മൃതദേഹം സപ്തംബര്‍ 19നാണ് പ്രദേശവാസികള്‍ കാണുന്നത്. മൃതദേഹത്തിനു സമീപത്തുനിന്നുകിട്ടിയ പഴ്‌സില്‍ ഷിന്റോയുടെ ചിത്രവുമുണ്ടായിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ഷിന്റോയുടേതെന്ന് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട മധു, ഷിന്റോ
മോബിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതില്‍ പ്രതികാരമായാണ് സുഹൃത്തുകൂടിയായ മധുവിനെ കൊലപ്പെടുത്തിയത്. ഒന്നിച്ച് മദ്യപിച്ചശേഷം ഷിന്റോയും മോബിനും ചേര്‍ന്ന് തെങ്ങിനോടു ചേര്‍ത്തുനിര്‍ത്തി കമ്പിയുപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ ആളൊഴിഞ്ഞ നേരം മധു വീട്ടിലേക്കു പോകുന്ന തെങ്ങുകൊണ്ടുള്ള പാലത്തിനടിയില്‍ മൃതദേഹം തള്ളി. മധു നടന്നുപോകുമ്പോള്‍ പാലത്തില്‍ നിന്ന് വെള്ളത്തില്‍ വീണു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
പിറ്റേന്നാണ് മധുവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ നാട്ടുകാര്‍ കാണുന്നത്. ഇതേത്തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ ഇരുവരും സജീവമായിരുന്നു. പോലീസ് വീഴ്ചയ്‌ക്കെതിരെ എടത്വ പോലീസ് സ്റ്റേഷനിലേക്ക് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ചിലും ഇവര്‍ മുമ്പിലുണ്ടായിരുന്നു.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് സാക്ഷിയായി ഒപ്പിട്ടതും സംസ്‌കാര ചടങ്ങുകളില്‍ നേതൃത്വം നല്‍കിയതും മോബിനായിരുന്നു. ഇതിനിടെ മധുവിന് സ്വഭാവദൂഷ്യം ഉള്ളതിനാല്‍ മറ്റുചിലരാകും കൊല ചെയ്തതെന്ന് പ്രചാരണവും മോബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ആക്ഷന്‍ കൗണ്‍സിലുകാര്‍ നടത്തി. ആക്ഷന്‍കൗണ്‍സിലിന്റെ പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പു തന്നെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോരയുടെയും മാന്നാര്‍ സിഐ വിദ്യാധരന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം മോബിനെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
















