ജാക്കന്മാര് തങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ഉപയോഗിച്ചിരുന്ന നെല്ലിനമായിരുന്നു രക്തശാലി. 3000 വര്‍ഷം പഴക്കം. ഏറെ ഔഷധമൂല്യമുള്ള ഈ നെല്ലിനം ഒരു കാലത്ത് അന്യം നിന്നു പോയെന്നുവരെ കരുതപ്പെട്ടിരുന്നു. പാലക്കാട് ചിറ്റൂര്‍ കച്ചേരിമേട് പുത്തന്‍വീട്ടില്‍ സുരേഷ്, ഔഷധഗുണമുള്ള രക്തശാലി നെല്‍ വിത്തിന്റെ ചുരുക്കം ചില പ്രചാരകരില്‍ ഒരാളാണ്.
മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷിചെയ്തിരുന്ന രക്തശാലി നെല്ലിനെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. വാത,പിത്ത, കഫ ദോഷങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. കര്‍ക്കടക കഞ്ഞിക്കൊപ്പം ഉപയോഗിച്ചിരുന്നത് രക്തശാലിയായിരുന്നു. എന്നാല്‍ ഇത് അന്യം നിന്നപ്പോഴാണ് നവര പകരക്കാരനായതെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. രക്തശാലിയില്‍ അടങ്ങിയിട്ടുള്ള സെലിനിയം മയോളനോസിറ്റോള്‍, ഐ.പി- ആറ് ഘടകങ്ങള്‍ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രക്തശാലിയുടെ നെല്ലിനും വൈക്കോലിനും ചുവപ്പുനിറമാണ്. തവിടിന് കടും ചുവപ്പും.
10 ജില്ലകളിലായി വില്‍പ്പന
വയനാട്ടില്‍ നിന്നു ലഭിച്ച 35 കിലോ നെല്‍വിത്തുപയോഗിച്ചാണ് രക്തശാലി നെല്‍കൃഷി തുടങ്ങിയത്. ഒരേക്കറില്‍ സാധാരണ നെല്ല് 2000 കിലോ വിളയുമ്പോള്‍ രക്തശാലി 800 കിലോയാണ് ലഭിച്ചത്. എന്നാല്‍ ഇതിന് കിലോയ്ക്ക് 250 രൂപ വരെയാണ് വില. വീട്ടില്‍ വിളിച്ച് ബുക്ക് ചെയ്ത് ആളുകള്‍ അരി വാങ്ങിക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് കൃഷിക്കായി നെല്‍വിത്തും ശേഖരിച്ചു വച്ചിട്ടുണ്ട് സുരേഷ്. കേരളത്തിലെ 10 ജില്ലകളിലാണ് സുരേഷ് വിളയിച്ച രക്തശാലിയുടെ വിത്ത് ഇന്ന് എത്തുന്നത്. കര്‍ഷകര്‍ക്ക് പുറമേ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിത്ത് എത്തിക്കുന്നുണ്ട്.
രക്തശാലി വൈക്കോലില്‍ കൂണ്
രക്തശാലിയുടെ ഔഷധഗുണമുള്ള വൈക്കോല്‍ കളയാന്‍ സുരേഷ് തയാറായില്ല. തന്റെ കൂണ് കൃഷി ഇതുപയോഗിച്ച് നടത്തി. ഔഷധഗുണമുള്ള വൈക്കോലില്‍ വളരുന്ന കൂണിനും ഈ ഗുണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് സുരേഷ്. കാലിത്തീറ്റയ്ക്കും പട്ടുനൂല്‍പുഴു വളര്‍ത്തലിനും ഉപയോഗിക്കുന്ന വി വണ്‍ ഇനത്തില്‍പ്പെടുന്ന മള്‍ബറിയുടെ നഴ്സറി മൂന്നുവര്‍ഷമായി നടത്തുന്നുണ്ട്. ഒരു തൈയ്ക്ക് മൂന്നു രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
കൃഷിരീതി
ഒരു വര്‍ഷം ഭൂമി പൂര്‍ണമായും തരിശ്ശായി ഇട്ടശേഷം കൃഷി ആരംഭിക്കുമ്പോഴാണ് മണ്ണിന് അതിന്റെ ഫലഭൂഷ്ടി കൃത്യമായി ലഭിക്കുന്നതെന്നാണ് സുരേഷ് പറയുന്നത്. രക്തശാലിക്കായി ഏക്കറിന് 35 കിലോ ഞാറ് പാകി ഞാറ്റടി തയാറാക്കി 21-ാം ദിനം പറിച്ചുവച്ചു. അടിവളമായി ചാണകം, എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് എന്നിവ ഉഴുതുചേര്‍ത്തു. പിന്നീട് പച്ചച്ചാണകം ഉരുളയായും വെള്ളത്തില്‍ കലക്കിയും 15 ദിവസത്തിലൊരിക്കല്‍ നല്കി. വേപ്പെണ്ണ സ്്രപേ ചെയ്ത് കീടങ്ങളെ അകറ്റി. കടലപ്പിണ്ണാക്കും കുതിര്‍ത്ത് പാടത്തു തളിച്ചു. രക്തശാലിക്ക് പുറമേ ഉഴുന്നും മള്‍ബറിയും, സോണാക്രോസ് നെല്ലിനങ്ങളും പച്ചക്കറിയും കൂണും മീനുമെല്ലാം ചേര്‍ന്ന് സമ്മിശ്രകൃഷിയുടെ ഉത്തമ മാതൃകയാണ് സുരേഷിന്റെ കൃഷിയിടം. പച്ചക്കറിയില്‍ മാത്രം ജൈവത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നമ്മള്, കഴിക്കുന്ന അരിയുടെ ഗുണനിലവാരത്തെപ്പറ്റി ആരും ചിന്തിക്കുന്നില്ലെന്ന പക്ഷക്കാരനാണ് സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: