2014 മെയ് മാസം മുതല്‍ ഭാരതത്തില്‍ വളരെ ഉച്ചത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പദമാണ് വര്‍ഗീയത. ബിജെപിയും ആര്‍എസ്എസും സംഘപരിവാറും ഇവിെട ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കുറച്ചുകൂടി പച്ചയായി പറഞ്ഞാല്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്!
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നിലനില്‍പ്പിന്റെ കച്ചിത്തുരുമ്പാണ് കേരളം. ബിജെപി അതിന്റെ സുവര്‍ണ്ണകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മറ്റെല്ലാ പ്രതീക്ഷകളും കെട്ടടങ്ങിയ ഇടതര്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ വര്‍ഗീയതയുടെ തീകോരിയിടുകയാണ്. അതിന്റെ തുടര്‍ചലനങ്ങളാണ് ന്യൂനപക്ഷങ്ങളില്‍നിന്ന് പാര്‍ട്ടിക്ക് കിട്ടിത്തുടങ്ങിയ പിന്തുണ. മുന്‍പെങ്ങുമില്ലാത്ത വിധം ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കില്‍ നല്ലൊരു ശതമാനം ന്യൂനപക്ഷ വോട്ടായി മാറിത്തുടങ്ങിയിരിക്കുന്നു. അതിന് കാരണഭൂതമായത് ഭൂരിപക്ഷ വെറുപ്പും ന്യൂനപക്ഷ പ്രീണനവും.
അടുത്ത കാലത്തായി സിപിഎം നേതാക്കളുടെ പ്രസ്താവനകളില്‍ കടുത്ത ഹിന്ദുവിരുദ്ധത മുഴച്ചുനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഇതിഹാസങ്ങളെയും പുരാണങ്ങളെയും ഭാരതസംസ്‌കാരത്തെയും പരിഹസിക്കാനുള്ള വ്യഗ്രത, ഹൈന്ദവ മതപാഠശാലകള്‍ക്ക് വിലക്ക്, അങ്ങനെ നീളുകയാണ് പട്ടിക. ഇതൊക്കെ എന്തിനുവേണ്ടി? ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാന്‍. അതായത് യഥാര്‍ത്ഥമായ വര്‍ഗീയത. സത്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തിലെ വര്‍ഗീയതക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്നിട്ട് ഭാസുരേന്ദ്രബാബുവിനെപ്പോലുള്ള ബുദ്ധിജീവികള്‍ അന്തിച്ചര്‍ച്ചകളില്‍ വന്ന് പുലമ്പുന്നത് ‘അത് ജനാധിപത്യത്തിന്റെ ഒരു ക്രമമാണ്’ എന്നാണ്!
ഇതൊക്കെക്കൊണ്ടാണല്ലോ കൈവെട്ടുസംഭവം നടപ്പാക്കിയ ഒരു സംഘടനയുടെ തലസ്ഥാനത്ത് നടന്ന മഹാസമ്മേളനത്തില്‍ പ്രസംഗിച്ചവരില്‍ ഭൂരിഭാഗവും ഇടതുചിന്താഗതിക്കാരായത്.
അബ്ദുള്‍ നാസര്‍ മദനി മാര്‍ക്‌സിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടവന്‍. അദ്ദേഹം മതേതരനാണ്, പാര്‍ലമെന്റ് ആക്രമിച്ചവനെയും മുംബൈയില്‍ കൂട്ടക്കുരുതി നടത്തിയവനെയും തൂക്കിക്കൊല്ലാന്‍ വിധിച്ചപ്പോള്‍ മനുഷ്യാവകാശം പറയാന്‍ കാണിച്ച ആ മനസ്സ്, ദേശവിരുദ്ധതയുടെയും ന്യൂനപക്ഷ വര്‍ഗീയതയുടെയും ഉദാഹരണങ്ങളാണ്. മുസ്ലിംലിഗിനോട് യുഡിഎഫ് വിട്ട് പുറത്തുവരാനും, വന്നാല്‍ രണ്ടും കൈയുംനീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്നും മാര്‍ക്‌സിസ്റ്റുകള്‍ പലവട്ടം പറഞ്ഞുകഴിഞ്ഞു. വര്‍ഗീയത മരുന്നിനുപോലും ഇല്ലാത്ത പാര്‍ട്ടിയാണല്ലോ മുസ്ലിംലീഗ്. കഷ്ടംതന്നെ സഖാക്കളുടെ കാര്യം.
ഏറ്റവും ഒടുവില്‍ വേങ്ങരയിലും കണ്ടു ന്യൂനപക്ഷത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള സ്‌നേഹം- വോട്ടിങ് ശതമാനത്തിലെ വര്‍ധന. വരുംകാലങ്ങളില്‍ ഇടതുപക്ഷം ഒരുകൂട്ടം ദേശവിരുദ്ധരുടെ കയ്യില്‍ ‘സുരക്ഷിതമാവുമെന്ന്’ ഉറപ്പാണ്. അത് ആ പാര്‍ട്ടിയുടെ വളര്‍ച്ചക്കാണെന്ന് എന്തായാലും കരുതാന്‍ വയ്യ. കാരണം കുഴിയില്‍നിന്ന് പടുകുഴിയിലേക്ക് വഴുതിവീഴുന്നതിനെ ഉയര്‍ച്ച എന്ന് പറയാന്‍ കഴിയില്ലല്ലോ.
ഹരി ആലപ്പാട്,
കരുനാഗപ്പള്ളി
നഴ്‌സുമാരുടെ പുഞ്ചിരി മായാതിരിക്കണം
ലോകമെങ്ങുമുള്ള ആശുപത്രികളില്‍ പുഞ്ചിരി തൂകുന്ന കേരളാ നഴ്‌സുമാരുടെ മുഖങ്ങള്‍ കാണാനാകുന്നത് അഭിമാനംതന്നെ. അവരെ ചിരിക്കാന്‍ അനുവദിക്കുക. മനുഷ്യജീവിതത്തിലെ ഏറ്റവും ദുഃഖാവസ്ഥയായ രോഗവും മാരകമായ ആപത്തുകളും മരണവും നാം നേരിടുമ്പോള്‍ നമുക്കൊരു ആശ്വാസത്തിനായി നോക്കാവുന്ന മുഖങ്ങളാണ് നഴ്‌സുമാരുടേത്. ഡോക്ടറെ എപ്പോഴും കിട്ടിയെന്ന് വരില്ലല്ലോ. അവര്‍ പരിചരിക്കാനും വരില്ല. ഇന്ന് അവര്‍ സമുരമുഖത്താണ്.
നഴ്‌സുമാര്‍ മാത്രമല്ല., രോഗിയുടെ മൂത്രവും മലവുമൊക്കെ എടുക്കാനുള്ള ജോലികള്‍ ചെയ്യുന്നവരുണ്ട്. തീര്‍ച്ചയായും അവരുടെ ശമ്പളവും വര്‍ധിപ്പിച്ചുകൊടുക്കണം. കുട്ടിക്കാലത്തിന്റെ ഒരാവര്‍ത്തനകാലമാണ് വാര്‍ധക്യവും. ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും കഴിയില്ല.
കുട്ടിക്കാലത്ത് അമ്മമാരുണ്ട് എല്ലാം സ്‌നേഹത്തോടെ ചെയ്യാന്‍. വാര്‍ധക്യത്തിലോ? അധികം പ്രതീക്ഷിക്കാനില്ല. യാതൊരു ബന്ധവുമില്ലാത്ത ഡോക്ടറോ നഴ്‌സോ ഒക്കെയാണ് അടുത്തുണ്ടാവുക. ശമ്പളം കിട്ടുന്നതുകൊണ്ട് ജോലി ചെയ്‌തേ ഒക്കൂ എന്നുള്ള അസിസ്റ്റന്റുമാര്‍. മരണക്കിടക്കയില്‍ അവരോട് നന്ദിവാക്ക് പറയാന്‍ പോലും നമുക്ക് അവസരം കിട്ടിയെന്നുവരില്ല. അവര്‍ക്ക് ന്യായമായ പ്രതിഫലമെങ്കിലും നല്‍കി സന്തോഷിപ്പിക്കുകതന്നെ വേണം.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഗ്രഹിക്കുന്നപോലെ നമ്മുടെ നഴ്‌സുമാരും ഹോസ്പിറ്റല്‍ സ്റ്റാഫും പുഞ്ചിരിക്കാന്‍ ഇടയാകട്ടെ. മത്‌സരബുദ്ധിയും താന്‍പോരിമയും ഈഗോയുമൊക്കെ മാറ്റിവച്ച് സ്ഥാപനങ്ങള്‍ കാരുണ്യത്തോടെ അവരുടെ കാര്യം പരിഗണിക്കട്ടെ. കേരളത്തിലെത്തിയ കോവിന്ദ്ജി നഴ്‌സുമാരുടെ ശമ്പളക്കാര്യം മറന്നു. അല്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി തീര്‍ച്ചയായും ഒരു ശുപാര്‍ശ വച്ചിട്ട് പോയേനെ.
കെ.ശിവപ്രസാദ്,
കോഴിക്കോട്
പ്രതിമകള്‍ക്ക് പകരം പുസ്തകങ്ങളാവട്ടെ
സാഹിത്യനായകന്മാരെ ഓര്‍മ്മിക്കാന്‍ അവര്‍ക്കുവേണ്ടി ലൈബ്രറികള്‍ ഉണ്ടാക്കിയാല്‍ മതി. അവരുടെ ഫോട്ടോയും പ്രത്യേക സെക്ഷനും ഉണ്ടായാല്‍ മതി. നല്ല പുസ്തകങ്ങള്‍, കുട്ടികള്‍ക്ക് വായിക്കേണ്ടവ, സ്‌കൂള്‍-കോളജ് തലത്തില്‍ പഠിക്കാന്‍ വയ്‌ക്കുകയും അതിന് റോയല്‍റ്റി വല്ലതുമുണ്ടെങ്കില്‍ ലൈബ്രറിക്ക് കൊടുക്കുകയുമാവാം.
കുറെ സാഹിത്യകാരന്മാരെ ഒന്നിച്ച് പരിചയപ്പെടാനും വിലയിരുത്താനും എഴുത്തിന്റെ രീതികള്‍ അറിയാനും അപഗ്രഥിക്കാനുമൊക്കെ സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരവും ലഭിക്കും. ലക്ഷങ്ങള്‍ ചെലവാക്കി അവരുടെ പ്രതിമകള്‍ സ്ഥാപിക്കേണ്ടതില്ല. വായനക്കാരുടെ മനസ്സിലാണ് അവര്‍ ഇരിക്കേണ്ടത്.
ഡോ. പുനത്തില്‍ കഞ്ഞബ്ദുള്ള എന്ന മഹാനായ സാഹിത്യകാരന്റെയും ഒ.വി. വിജയന്‍, അഴിക്കോട്, പൊറ്റക്കാട്, ഉറൂബ് തുടങ്ങിയുള്ള പഴയകാല എഴുത്തുകാര്‍. ബഷീര്‍, കേശവദേവ് തുടങ്ങിയവര്‍. ഇവരെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍, അവരുടെ അഭിപ്രായങ്ങള്‍, പ്രസംഗങ്ങള്‍, ചിന്താഗതികള്‍ ഒക്കെ അറിയാനുതുകംവിധം പ്രത്യേക സജ്ജീകരണങ്ങള്‍ ലൈബ്രറികളില്‍ ഉണ്ടാകുന്നത് നല്ലതായിരിക്കും. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പുസ്തകവില്‍പ്പന, ആസ്വാദനം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് കുട്ടികള്‍ക്ക് അവരെക്കുറിച്ചുള്ള പരിചയം കൊടുക്കാവുന്നതുമാണ്.
മൊബൈല്‍ ലോകത്തുനിന്ന് അവര്‍ തലയുയര്‍ത്തി നോക്കാനും അവസരം കിട്ടും. ഹാസ്യസാഹിത്യം, നര്‍മ്മരചനകള്‍ എന്നിവ ഇവരുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നത് ജീവിത പിരിമുറുക്കം കുറയ്‌ക്കാന്‍ ഉപകരിക്കും. ഇപ്പോള്‍ എല്ലാം യാന്ത്രികമാണെന്നത് മറക്കേണ്ട.
കെ. ചന്ദ്രശേഖരന്‍, കാഞ്ഞിരമറ്റം
















