പെരിന്തല്‍മണ്ണ: കാറിന്റെ രഹസ്യ അറയില്‍ കുഴല്‍പ്പണവുമായെത്തിയ രണ്ടുപേരെ പെരിന്തല്‍മണ്ണ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇവരില്‍ നിന്ന് 1,69,44500 രൂപ കണ്ടെടുത്തു.
കോഴിക്കോട് മായനാട്, ഇന്സിത്താര് വീട്ടില്‍ ഇക്ബാല്‍ അസീസ് (44), കൊടുവള്ളി, അരീക്കോട്ടില്‍ വീട്ടില്‍ നസീര്‍ (48) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11.45ന് അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കാറിന്റെ പിന്‍വശത്തെ സീറ്റിനടുത്ത് പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് കുഴല്‍പ്പണവും വിദേശ കറന്‍സികളും സ്വര്‍ണ്ണ ബിസ്ക്കറ്റും പാലക്കാട് വഴി മലബാര്‍ മേഖലയില്‍ എത്തുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. പിടിയിലായവരില്‍ നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കുഴല്‍പണമിടപാട് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചു.
ഇവര്‍ നിരീക്ഷണത്തിലാണെന്നും വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മ്മിച്ചു നല്കുന്നവരെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്, സിഐ. ടി.എസ്. ബിനു, എഎസ്ഐ പി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: