ന്യൂദല്‍ഹി: ബിസിസിഐയിലെ ഇടപടെലിനു പിന്നാലെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലും (എഐഎഫ്എഫ്) കോടതി ഇടപെടല്‍. തെരഞ്ഞെടുപ്പ് നടത്തിയത് ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ ദല്‍ഹി ഹൈക്കോടതി സ്ഥാനത്തു നിന്ന് നീക്കി.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയെ അഡ്മിനിസ്‌ട്രേറ്ററാക്കി ഫെഡറേഷന്റെ താത്കാലിക ചുമതല നല്‍കി. അഞ്ചു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ കണ്ടെത്താനും ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് നജ്മി വാസിരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ദേശീയ കായിക ചട്ടത്തിന് അനുസരിച്ചല്ല മൂന്നാം തവണ പ്രഫുല്‍ പട്ടേല്‍ പ്രസിഡന്റായതെന്നു വ്യക്തമാക്കിയാണ് കോടതി നടപടി. ചട്ടപ്രകാരമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എന്‍സിപി നേതാവും മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ ഐകകണ്‌ഠ്യേന എഐഎഫ്എഫ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2020 വരെയാണ് കാലാവധി. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അസുഖ ബാധിതനായതിനെത്തുടര്‍ന്ന് 2008ലാണ് ഇദ്ദേഹം ആദ്യമായി ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തെത്തിയത്. പിന്നീട്, 2009 ഒക്ടോബറില്‍ മുഴുവന്‍ സമയ പ്രസിഡന്റായി. 2012 ഡിസംബറില്‍ രണ്ടാം തവണയും ഈ പദവിയിലെത്തി.
അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുന്‍പുള്ള കോടതി നടപടി ഫെഡറേഷന് തിരിച്ചടിയായി. മികച്ച രീതിയില്‍ ലോകകപ്പ് നടത്തിയെന്ന് ഫിഫ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ഭാരവാഹി തെരഞ്ഞെടുപ്പ് കോടതി തടഞ്ഞത് കനത്ത പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. ഭരണപരമായ കാര്യങ്ങളില്‍ കര്‍ശനമാണ് ഫിഫയുടെ സമീപനം.
















