ആശുപത്രിയില്‍ വരുന്നവര്‍ ആരോഗ്യമുള്ളവരാവണമെന്ന് ആരെങ്കിലും ശഠിക്കുമോ? ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അവര്‍ വരുമോ? ഒരു നിവൃത്തിയുണ്ടെങ്കില്‍ ആശുപത്രിയില്‍ കയറാതിരിക്കാതെ ലൊട്ടുലൊടുക്കു മരുന്നുംകൊണ്ട് കഴിഞ്ഞുകൂടാനാണ് എല്ലാവര്‍ക്കുമിഷ്ടം. പണം ഒരുവശത്ത്. മിനക്കേട് മറുവശത്ത്. രണ്ടില്‍നിന്നും രക്ഷവേണമല്ലോ. ശ്വാസംവിടാന്‍ വിമ്മിഷ്ടപ്പെട്ടു ചെല്ലുന്ന രോഗിയോട് ശ്വാസം വലിച്ചുവിടാന്‍ ആജ്ഞാപിക്കുന്ന ടെക്‌നീഷന്‍ സ്റ്റാഫ്.
രണ്ടുപ്രാവശ്യം ശ്വാസംവിട്ട് ഫംഗ്ഷന്‍ ടെസ്റ്റ് നടത്തിക്കഴിയുമ്പോള്‍ രൂപ പത്തഞ്ഞൂറ് പോയിക്കിട്ടും. ശ്വാസക്കുഴല്‍ അടഞ്ഞാണ് ശ്വാസവിമ്മിഷ്ടം, ആസ്തമ എല്ലാം ഉണ്ടാകുന്നത്. എന്നാലും സ്‌കാനും ബ്ലഡ് ടെസ്റ്റും യൂറിന്‍ ടെസ്റ്റുമൊക്കെ കഴിഞ്ഞാലേ ഡോക്ടറദ്ദേഹത്തിന്റെ ദര്‍ശനം സാധ്യമാകൂ എന്നുംവരും. കഷ്ടകാലത്താണല്ലോ രോഗവും വരുന്നത്.
ആശുപത്രിയുടെ വേറൊരു പതിപ്പാണ് ആശ്രമങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. പലതരം വ്യഥകളിലകപ്പെട്ട് പൊറുതിമുട്ടിയവരാണ് വരുന്നവരില്‍ തൊണ്ണൂറ്റൊന്‍പതു ശതമാനവും.
ജോലി, വിവാഹം, പ്രേമനൈരാശ്യം, ജപ്തി, കേസ്, കുടുക്ക് എല്ലാം കാരണങ്ങളാകാം. ഗുരുവിന്റെ കാലടികള്‍ പിന്തുടരനാണ് എല്ലാവരും ശിഷ്യരായി എത്തുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെയുള്ള അബദ്ധമൊന്നും ഒരുവിധം ആള്‍ക്കാര്‍ക്കൊന്നും പറ്റില്ല. വിരലിലെണ്ണാനുള്ള ആള്‍ക്കാരേ ഗുരുവിനെ മനസ്സിലാക്കാനും അറിവിന്റെ അറിയാത്തുരുത്തിലേക്ക് ആണ്ടിറങ്ങാനും ആഗ്രഹിക്കാറുള്ളൂ, ശ്രമിക്കാറുമുള്ളൂ.
അതുകൊണ്ടുതന്നെ ആശ്രമ അന്തേവാസികളുടെ പെരുമാറ്റങ്ങള്‍വച്ച് നാം ആശ്രമത്തിനെയും ഗുരുവിനെയും അളക്കാന്‍ ശ്രമിച്ചാല്‍ അതൊരപരാധം ആകും.എംബിബിഎസ്സിന് പഠിക്കുന്നവന്‍ ഡോക്ടറല്ല. അവന് കുറേ ദൂരം ഇനിയും പോകേണ്ടതുണ്ട്. അതുപോലെ ആശ്രമ അന്തേവാസികളാരും ഗുരുക്കന്മാരല്ല. ഇനി കുറേ അധികം കാതം പിന്നിടേണ്ടതുണ്ട്. നമുക്ക് ക്ഷമയോടെ കാത്തിരിയ്‌ക്കാനേ പറ്റൂ.
എം.കെ. രാജശേഖരന്‍,
പട്ടം,തിരുവനന്തപുരം
















