കഴിഞ്ഞ അമ്പതുകൊല്ലമായി കൂടെക്കൂടിയ രണ്ടു മാന്യ വ്യക്തികളാണ് രാവുത്തരും സേട്ടൂം. മുഴവന്‍ പേര് മുസ്തഫാ റാവുത്തര്‍, രത്തന്‍ലാല്‍ സേട്ട് . ഇവര്‍ രണ്ടു പേരും എന്റെ ജീവിതകാലം മുഴുവനും കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇവരുമായി ഞാന്‍ പരിചയപ്പെടുന്നത് 1967ലാണ്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ മാസം. അതു കൊണ്ടാണ് 50 വര്‍ഷത്തിന്റെ കണക്കു പറഞ്ഞത്. 1967 ലാണ് ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രണ്ടാം കമ്യുണിസ്റ്റുമന്ത്രിസഭ അധികാരമേറ്റത്. ഭരിക്കുന്നത് കമ്യുണിസ്റ്റായാലും കോണ്‍ഗ്രസായാലും വലിയ വ്യത്യാസം ഇല്ലെന്ന് ഇന്നും ബോധ്യമാകുന്ന സ്ഥിതിക്ക് വെറും 16 വയസുകാരനായ എന്നെപ്പോലെയുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കേരളം ആരു ഭരിച്ചാലും അതു പ്രശ്‌നമായിരുന്നില്ല. ആകെ പ്രശ്‌നമായിരുന്നത് എങ്ങനെയെങ്കിലും എസ്എസ് എല്‍സി കരകേറുക എന്നതായിരുന്നു.
പത്താം ക്ലാസ്സ് ജയിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് അന്ന് പരീക്ഷയെഴുതിയവര്‍ക്ക് അറിയാം. പരീക്ഷ ജയിക്കാന്‍ ആറുവിഷയവും പാസാകണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് 40 ശതമാനം മാര്‍ക്ക്. കണക്ക്, സയന്‍സ് , സോഷ്യല്‍ സ്റ്റഡീസ് എന്നിവയ്‌ക്ക് 35 ശതമാനം മാര്‍ക്ക്. അങ്ങനെ ആകെ 225 തികഞ്ഞാല്‍ മാത്രമേ എസ് എസ്എല്‍സി ജയിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തില്‍ ഒരു മാര്‍ക്ക് കുറഞ്ഞാല്‍ തോല്‍വി ഉറപ്പ്. കൂടെ പഠിച്ചിരുന്ന കേശവന്‍പോറ്റി തോറ്റത് ഒരു മാര്‍ക്ക് ഹിന്ദിക്കു കുറഞ്ഞതിനാല്‍ ആയിരുന്നു. അടുത്ത സപ്തംബറില്‍ ഹിന്ദി പരീക്ഷ പ്രത്യേകമെഴുതി പാസ്സാകുകയും, പിന്നീട് വില്ലേജ് ഓഫീസില്‍ ജോലി നേടുകയും ചെയ്തു. ഒരു ഹിന്ദി അധ്യാപികയെ വിവാഹം ചെയ്ത് അല്ലറ ചില്ലറ അസുഖങ്ങളുമായി പരാതികളില്ലാതെ സര്‍ക്കാര്‍ പെന്‍ഷനും വാങ്ങി ജീവിച്ചുപോരുന്നു. എങ്കിലും പഴയ ഹിന്ദി പരീക്ഷയുടെ കാര്യം ഓര്‍മ്മിപ്പിച്ചാല്‍ ഒരു വിളറിയ ചിരി അദ്ദേഹത്തിന്റെ മുഖത്തു നിഴലിക്കും.
എസ്എസ്എല്‍സി പരീക്ഷയുടെ പഴയ കാഠിന്യം ഇന്നില്ല. പരിഷ്‌കരണത്തിന്റെ ഭാഗമായി ഒരോ വിഷയത്തിനും ഉണ്ടായിരുന്ന മിനിമം മാര്‍ക്ക് എടുത്തുകളഞ്ഞു, പകരം ഗ്രൂപ്പു മിനിമമാക്കി. ലാംഗ്വേജ് ഗ്രൂപ്പിന് 120, സബ്ജക്റ്റിന് 90, ആകെ 210 മതി. അത് പിന്നീടു പരിഷ്‌കരിച്ചു ഗ്രൂപ്പുമിനിമവും എടുത്തു കളഞ്ഞു. ഇപ്പോള്‍ ആരും തോല്‍ക്കാറില്ല, പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങി ഓടുന്നവന്‍ വരെ ജയിക്കുന്ന അവസ്ഥയായി. ഉത്തരക്കടലാസ്സില്‍ റജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചെഴുതിയാലും ജയിക്കും. രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ശരിയാണെന്നു ഉറപ്പാക്കേണ്ടത് പരീക്ഷാ ഹാളില്‍ നില്‍ക്കുന്ന ഇന്‍വിജിലേറ്റേറുടെ ചുമതലയാണ്. ദോ ഹസാര്‍ എന്നതിന് നാലായിരം എന്നര്‍ത്ഥമെഴുതിയാല്‍ ഹിന്ദി പരീക്ഷക്കു മുഴുവന്‍ മാര്‍ക്ക് കിട്ടും, ഹസാറിന്റെ ഉത്തരം പൂര്‍ണ്ണമായും ശരിയാണല്ലോ?
പക്ഷെ 68-ലെ കാര്യം ഇങ്ങനെയല്ല. കഷ്ടപ്പെട്ടു തന്നെ പഠിക്കണം. കട്ടികളെ സഹായിക്കാന്‍ ഇന്നത്തെപ്പോലെ ട്യൂഷന്‍ സെന്ററുകളില്ല. ലേബര്‍ ഇന്‍ഡ്യയും അന്നു പ്രസിദ്ധീകരണം ആരംഭിച്ചിട്ടില്ല. വി – ഗൈഡുകളൊക്കെ പ്രചാരത്തിലാകുന്നത് തൊണ്ണൂറുകളിലാണ്. ഞങ്ങള്‍ക്കൊക്കെ ഏക ആശ്രയം അധ്യാപകര്‍ തന്നെ.
പക്ഷെ എന്നെ സംബന്ധിച്ചാണെങ്കില്‍ അതും ഇമ്മിണി പരുങ്ങലില്‍ ആയിരുന്നു. ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ, അവിടെന്നു കിട്ടുന്നത് ഉള്‍ക്കൊള്ളാന്‍ പറ്റൂ. അധ്യാപകരുടെ നിലവാരത്തിനൊത്തു ഉയരാന്‍ പറ്റാത്ത എന്റെ അവസ്ഥ അടുത്ത കൂട്ടുകാര്‍ക്കുപോലും അറിയില്ലായിരുന്നു.
എന്റെ സ്‌കൂളായ എച്ച് എസ് കണ്ടമംഗലത്തെ അന്നത്തെ വലിയ പഠിത്തക്കാരായിരുന്നു ബാലചന്ദ്രനും സുദേവനും. സുദേവന്‍ എന്റെ ക്‌ളാസിലും ബാലചന്ദ്രന്‍ എ ബാച്ചിലും. എ-ബാച്ചില്‍ പഠിപ്പിച്ചിട്ട് ബി ബാച്ചില്‍ വന്നു ബാലചന്ദ്രന്റെ വിശേഷം പറയുമ്പോള്‍ ഞാന്‍ അന്തം വിട്ടിരിക്കും. അച്ചടി പോലിരിക്കും ബാലചന്ദ്രന്റെ കൈയക്ഷരം എന്നു കേള്‍ക്കുമ്പോള്‍ വെള്ളം വീണു നനഞ്ഞ എന്റെ നോട്ടുബുക്കു സാറു കാണാതെ ഞാന്‍ തുറന്നു നോക്കും. ഒട്ടും പോരാ എന്ന സ്വയം നിഗമനത്തില്‍ ബുക്കു മടക്കി വെയ്‌ക്കും. ഇതു എത്ര തവണ ഞാന്‍ ചെയ്തിരിക്കുന്നു.
തവളയുടെ ലൈഫ് സൈക്കിള്‍ വരച്ചുകൊണ്ടുവരാന്‍ സയന്‍സ് പഠിപ്പിക്കുന്ന ദാമോദരന്‍ സാര്‍ ഒരിക്കല്‍ പറഞ്ഞു. നല്ല ആര്‍ട്ട് പേപ്പറില്‍ കളര്‍ഫുള്ളായി സുദേവന്‍ വരച്ചുകൊണ്ടുവന്ന ചാര്‍ട്ട് സാര്‍ ക്ലാസ് ഭിത്തിയില്‍ തുക്കി. ഞാന്‍ വെള്ളക്കടലാസ്സില്‍ പെന്‍സില്‍ ഉപയോഗിച്ചു വരച്ചുകൊണ്ടുവന്ന തവളകളെ ചുരുട്ടിക്കൂട്ടി ചവറുകൊട്ടയില്‍ തള്ളി. എനിക്കപ്പോള്‍ വിഷമമുണ്ടായോയെന്ന് ചോദിച്ചാല്‍ അത്തരം ചെറിയ വിഷമങ്ങള്‍ എന്നെ അലട്ടാറെയില്ലായിരുന്നു. പോരാത്തിന് സാറ് എന്നെ അനുമോദിക്കുകയും ചെയ്തു. വളരെ നന്നായിട്ടു ചെയ്യാന്‍ ആയില്ലെങ്കിലും നാം ശ്രമിക്കണം. തവളയുടെ ലൈഫ് സൈക്കിള്‍ ഒരിക്കല്‍പ്പോലും കാണാത്തവരെ നോക്കി സാറ് ഇത് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി.
പത്താം ക്ലാസ് ജയിക്കണം എന്ന അതിയായ മോഹമുണ്ടെങ്കിലും ക്ലാസ് നോട്ട് എഴുതി ഇംഗ്ലീഷും ഹിന്ദിയും കടന്നു കൂടാനാകുമോയെന്ന സംശയം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് എന്റെ സീനിയറായി പഠിച്ചിരുന്ന പ്രതാപന്‍ എസ്എസ്എല്‍സി ടാബ്ലറ്റ്‌സ് എന്ന പ്രസിദ്ധീകരണത്തെക്കുറിച്ചു പറയുന്നത്. പരീക്ഷയ്‌ക്കു വരാവുന്ന എല്ലാ മാതൃകാ ചോദ്യങ്ങളും ഈ ബുക്കില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരു ടാബ്ലറ്റ്‌സ് ഞാനും സംഘടിപ്പിച്ചു . അതു വായിച്ചു പഠിച്ചു തുടങ്ങിയതു മുതലാണ് മുസ്തഫാ റാവുത്തരും രത്തന്‍ലാല്‍ സേട്ടും എന്നോടൊപ്പം കൂടുന്നത് .
ടാബ്ലറ്റ്‌സിലെ ഇംഗ്ലീഷ് സെക്ഷനില്‍ പഠിക്കാന്‍ ഒരു ബിസിനസ് ലെറ്റര്‍ ഉണ്ടു്. ലെറ്റര്‍ എഴുതിയിരിക്കുന്നത് അഹമ്മദാബാദിലെ ഒരു രത്തന്‍ലാല്‍ സേട്ടാണ്. അഡ്രസ് ചെയ്തിരിക്കുന്നത് കോഴിക്കോട്ടങ്ങാടിയിലെ മുസ്തഫാ റാവുത്തര്‍ക്ക്. ‘അയച്ച കത്തും ഡി-ഡിയും ലഭിച്ചു, അടുത്ത ലോട്ട് ഉടന്‍ അയയ്‌ക്കുന്നതാണ്, സഹകരണത്തിനു നന്ദി, ക്ഷേമാശംസകളോടെ ‘ഇതാണ് കത്തിലെ ഉള്ളടക്കം. ഇതു ഞാന്‍ കാണാതെ പഠിച്ചു. എങ്കിലും സേട്ടിന്റെ പേര് എനിക്കെപ്പോഴും മാറിപ്പോകുമായിരുന്നു, സേട്ടാണോ, ലോട്ടാണോയെന്നു എപ്പോഴും സംശയം.
അതെന്തായാലും ഇവര്‍ രണ്ടാളും മാന്യന്മാരാണ് എന്ന തോന്നല്‍ ഇന്നുമെനിക്കുണ്ട്. ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിനൊക്കെ പങ്കെടുക്കുമ്പോള്‍ ഇവര്‍ കൂടെ ഉണ്ടെന്നൊരു തോന്നല്‍. മാന്യമായി പെരുമാറാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്.
ദാമോദരന്‍ സാര്‍ ഇന്നില്ല, നേരത്തെ പരിഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ കണ്ടമംഗലം സ്‌കൂളിലെ ആകെ മൂന്നു ഫസ്റ്റുക്ലാസ്സുകള്‍, ബാലചന്ദ്രന്‍, സുദേവന്‍ പിന്നെ ഞാന്‍ . ബാലചന്ദ്രന്‍ പിരിഞ്ഞു – റോഡ്ആക്‌സിഡന്റ്, സുദേവനും – ഹാര്‍ട്ട് ഫെയില്വര്‍. മുസ്തഫാ റാവുത്തരും രത്തന്‍ലാല്‍ സേട്ടുവുമായി ചേര്‍ന്ന് ഞാന്‍ അങ്ങനെ തുഴഞ്ഞുകൊണ്ടിരിക്കുന്നു – ഈ ജീവിതമാകുന്ന പുഴയില്‍, പരാതികളില്ലാതെ, ശാന്തമായി.
















