ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്തലിനെതിരെ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നു. സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നിട്ടും മന്ത്രി കൈയേറ്റക്കാരനല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയും, ഇടതുമുന്നണിയും എന്‍സിപിയും ചാണ്ടിക്ക് പിന്തുണ നല്‍കിയെങ്കിലും ജില്ലാകളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ചാണ്ടിക്ക് കുരുക്കാകും. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും പത്ത് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മന്ത്രി ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് കമ്പനി നികത്തിയ മാര്‍ത്താണ്ഡം കായല്‍നിലത്തെ മണ്ണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കായല്‍ നിലത്തെ നികത്തിയ മണ്ണു നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടില്ല. മണ്ണ് നീക്കം ചെയ്താല്‍ മന്ത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് സര്‍ക്കാരും അംഗീകരിക്കുന്നതിന് തുല്യമാകും. അതിനാലാണ് നടപടി വൈകിപ്പിക്കുന്നത്.
മന്ത്രി കൈയേറിയ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കണമെന്നും കായല്‍ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് കൈനകരി പഞ്ചായത്തംഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടി കൈയേറിയത് കായല്‍ നിലമാണെന്ന് കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.
മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായലിലെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ത്താണ്ഡം കായലില്‍ പ്രാദേശിക തല നിരീക്ഷണ സമിതിക്ക് വീഴ്ച പറ്റിയതായും വ്യക്തമായി. മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ്ചാണ്ടി ചെയ്തത് കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്.
















