ഉത്സവത്തിന് കൊടിമരം എന്നതുപോലെയാണ് വിദ്വല്‍സദസ്സിന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എന്ന ജ്ഞാന താപസന്. വേദേതിഹാസ പുരാണങ്ങളുടെ അഗാധതയിലേക്കുള്ള ഒരു ആണ്ടുമുങ്ങലായിരുന്നു ആ അക്ഷരജീവിതം. അദ്ദേഹത്തിന് വശമല്ലാത്ത വിജ്ഞാന ശാഖകളോ സാഹിത്യവിശാലതകളോ തുലോം വിരളം.
വൈദ്യം, ജ്യോതിഷം, സംസ്കൃതം, പുരാണം, വ്യാകരണം, കാവ്യശാസ്ത്രം എന്നിവയിലെല്ലാം നമുക്കുണ്ടാവുന്ന രാത്രിസംശയങ്ങള്ക്ക് ചന്ദ്രോദയങ്ങളായിരുന്നു ആ ഉത്തരങ്ങള്‍. എല്ലാറ്റിനുമുണ്ട് കൃത്യതയും കാര്‍ക്കശ്യവും, അത്രതന്നെ ലാളിത്യവും. മലയാളം എന്ന കൊച്ചുഭാഷയുടെ വലിയ ഗുരുനാഥനായിരുന്നു അദ്ദേഹം. എവിടെയും നായകത്വം വഹിക്കുന്ന തലയെടുപ്പായിരുന്നു ആ പാണ്ഡിത്യം. മലയാളം അത് പൂര്‍ണമായി പ്രയോജനപ്പെടുത്തിയില്ല എന്നതാണ് ദുഃഖസത്യം. മാരാര്‍ക്കുശേഷം മഹാഭാരതം കമ്പോടുകമ്പ് ഗവേഷണം ചെയ്ത് അദ്ദേഹം വ്യാഖ്യാനിച്ച് സമ്മാനിച്ച മഹാഭാരത പര്യടനം എന്ന ഒരൊറ്റ കൃതി മതി ആ ഋഷിപൂര്ണതക്ക് സാക്ഷി.
കുറച്ചു കാര്യങ്ങളില്‍ ഒരുപാടറിയാം പലര്‍ക്കും. ഒരുപാടു കാര്യങ്ങളില്‍ ഒരുപാട് അറിവുകളുമായി നിറഞ്ഞുതുളുമ്പിയ ജ്ഞാനകുംഭമായിരുന്നു തുറവൂര്‍ വിശ്വംഭരന്. പലതും പകരംവച്ചു നികത്താം. എങ്കിലും തുറവൂര്‍ വിശ്വംഭരന് എന്ന ഋഷിഗുരുവിന് പകരംവയ്ക്കാന്‍ തുറവൂര്‍ വിശ്വംഭരന് എന്ന പേരുമാത്രം.
സാംസ്കാരിക കേരളത്തിന് ഇനിയും താങ്ങാവുന്നതല്ല വിജ്ഞാനശേഖരങ്ങളുെട ഇത്തരം ഉരുള്‍പൊട്ടലുകള്‍. നഷ്ടം നഷ്ടം മാത്രം. വെറും കയ്യോടെ നില്ക്കുമ്പോള് ഞാന്‍ ഓര്‍ക്കുന്നു, എന്റെ ഉളളം കയ്യിലിരുന്നത് വിലമതിക്കാനാവാത്ത ഒരു രത്നമായിരുന്നു. ഗുരുസ്മരണ അനശ്വരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: