പീരുമേട്: വണ്ടിപ്പെരിയാര്‍-മൂഴിയാര്‍ റോഡിന്റെ അവകാശവാദവുമായി പൊതുമരാമത്ത് വകുപ്പും വനംവകുപ്പും രംഗത്ത്. റോഡിന്റെ ഉടമ ആര് എന്നത് സംബന്ധിച്ച് നല്‍കിയ വിവരാവകാശ രേഖയുടെ മറുപടിയിലാണ് രണ്ട് വകുപ്പും റോഡിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും വള്ളക്കടവ് ഗവി, പമ്പ, ആനത്തോട് വഴി കടന്നു പോകുന്ന വഴിയാണിത്. വണ്ടിപ്പെരിയാറില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതില്‍ പച്ചക്കാനം വരെ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. ശേഷിക്കുന്ന പ്രദേശം പത്തനംതിട്ട ജില്ലയിലാണ്.
പൊതുമരാമത്ത് വകുപ്പിന്റെ മറുപടിയില്‍ 2000 ജൂലൈ നാലിന് 2708/02/2000/ ജണഉ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഈ റോഡ് പിഡബ്ല്യൂഡി മേജര്‍ ഡിസ്ട്രിക്ട് റോഡായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. വള്ളക്കടവ് മുതല്‍ ഗവി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധി വരെ പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിന്റെ അധീനതയിലാണെന്ന മറുപടിയാണ് വനംവകുപ്പ് നല്‍കിയത്. മാത്രമല്ല 1972ലെ വൈലല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിലെ നിബന്ധനകള്‍ പ്രകാരം വനംവകുപ്പ് ഇതിലെ കടന്ന് പോകുന്ന ടൂറിസ്റ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 33 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയും വിദേശികള്‍ക്ക് 450 രൂപയും,എല്‍എംവി 75, എച്ച്എംവി 300, ത്രിവീലര്‍ 38 രൂപയും ഈടാക്കുന്നുണ്ട്.
പൊതുമരാമത്ത് പറയുന്നത് ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതിന് അനുവാദം നല്‍കിയിട്ടില്ലെന്നാണ്.കൂടാതെ ഇതുവഴി സ്വകാര്യ യാത്രക്കാരെ വള്ളക്കടവില്‍ വനംവകുപ്പ് ജീവനക്കാര്‍ കടത്തിവിടാറില്ല. കെഎസ്ആര്‍ടിസി ഗവി ടൂറിസം പാക്കേജില്‍ വരുന്ന വാഹനങ്ങള്‍ പച്ചക്കാനം, ഗവി ഭാഗങ്ങളിലെ താമസക്കാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകുന്നതിന് അനുവാദമുള്ളത്. പൊതുമരാമത്ത് രേഖകളില്‍ സ്വകാര്യ യാത്രക്കാരെ കടത്തിവിടാത്തത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നില്ലെന്നും പറയുന്നു.
ശബരിമലയില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ അധികമായി എത്തുന്നത് പുല്ലുമേട് വഴിയാണ്. പുല്ലുമേട് ദുരന്തത്തിന് ശേഷം ഇതുവഴി അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടാറില്ല. കാല്‍നടയായിപ്പോലും തീര്‍ത്ഥാടകരെ ഇതുവഴി കടത്തിവിടാറില്ല.
എന്നാല്‍ ഈ റോഡിന്റെ മറുഭാഗത്ത് നിന്നും നിരവധി ടൂറിസ്റ്റുകളും മറ്റും വരുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇല്ല. വനംവകുപ്പിന്റെ ഇത്തരത്തിലുള്ള കടുംപിടിത്തം മൂലം സമീപ പ്രദേശത്തുള്ളവര്‍പോലും ബുദ്ധിമുട്ടുന്നു.
















