ന്യൂദൽഹി: രണ്ടായിരത്തി എട്ടിലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയോട് ഇന്ത്യ വിട്ടു പോകാൻ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രണബ് മുഖർജിയുടെ ‘ ദ കൊയിലേഷൻ ഇയേഴ്സ് 1996-2012 എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിൽ ഒരു പ്രസ് മീറ്റിൽ പങ്കെടുക്കുന്ന സമയത്താണ് പ്രണബ് മുഖർജി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയായിരുന്ന ഷാ മുഹമ്മദ് ഖുറേഷിയോട് ഇന്ത്യ വിട്ടു പോകാൻ ഫോണിലൂടെ ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഖുറേഷി.
‘ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താങ്കൾ ഇന്ത്യയിൽ തുടരുന്നതിന്റെ യാതൊരു ആവശ്യകതയുമില്ല, ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ് ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകുവാൻ, ഇതിനായി തന്റെ ഔദ്യോഗിക വിമാനം വിട്ടു തരാം, താങ്കളുടെ അനുകൂലമായ മറുപടി ഉടൻ പ്രതിക്ഷിക്കുന്നു’- പ്രണബ് മുഖർജി പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഇതിന് മറുപടിയായി തന്റെ ഔദ്യോഗിക വിമാനത്തിൽ തന്നെ പാക്കിസ്ഥാനിലേക്ക് മടങ്ങാമെന്നും ഖുറേഷി പ്രണബിനോട് പറയുന്നുണ്ട്.
അക്കാലഘട്ടത്തിൽ യുപിഎ സർക്കാർ പാക്കിസ്ഥാൻ ഭരണകൂടത്തിനോട് കാണിച്ച മൃദുസമീപനം ഏറെ ചർച്ചാ വിഷയമായിരുന്നു. അതിനെ ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് പ്രണബിന്റെ ഈ പുസ്തകത്തിലുള്ളത്.
















