പഞ്ചകുല: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹിമിനെ കുറ്റക്കാരനെന്നു കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ കലാപത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം. കോടതി വിധി വരുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ദേരയുടെ പഞ്ചകുല ശാഖ തലവന്‍ ചംകൗര്‍ സിങ്ങിന് ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍.
ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായ രാകേഷ് കുമാര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചു. ഈ പണം കലാപത്തിന് ഉപയോഗിച്ചെന്നു വ്യക്തമായതായി സംഘത്തലവന് അസിസ്റ്റന്റ് കമ്മീഷണര്‍ മുകേഷ് മല്‍ഹോത്ര പറഞ്ഞു.
ഹരിയാന പോലീസിന്റെ സാങ്കേതിക സംഘം ദേര ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ പരിശോധിച്ച് പണം കൈമാറിയ വിവരം സ്ഥിരീകരിച്ചുവെന്ന് പഞ്ച്കുള പോലീസ് കമ്മീഷണര്‍ എ.എസ്. ചാവ്ലയും വ്യക്തമാക്കി. കേസില്‍ ഇനി പിടിയിലാകാനുള്ള ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്നും ചാവ്ല പറഞ്ഞു.
കഴിഞ്ഞ മാസം 27നാണ് രാകേഷ് അറസ്റ്റിലായത്. കോടതി വിധിക്കു ശേഷം ഗുര്‍മീതും ഹണിപ്രീതും ദേര ആസ്ഥാനത്തേക്ക് വന്നപ്പോള്‍ ഒപ്പം രാകേഷുമുണ്ടായിരുന്നു. സിര്‍സയിലെ ആസ്ഥാനത്ത് വച്ചാണ് കലാപം ആസൂത്രണം ചെയ്തത്. ആഗസ്ത് 25നായിരുന്നു വിധി.
തുടര്‍ന്നുണ്ടായ അക്രമം നിയന്ത്രിക്കുന്നതിന് പോലീസ് നടത്തിയ വെടിവയ്പ്പില്‍ 36 ദേര വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണിപ്രീത് അറസ്റ്റിലായത്.
അതിനിടെ ദേരാ ആസ്ഥാനത്ത് മനുഷ്യരെ ഷണ്ഡീകരിച്ചതായി സൂചന ലഭിച്ചിട്ടുമുണ്ട്. ഇക്കാര്യം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: