ഗാന്ധിനഗര്‍: കപ്പടാ മീശ വച്ചതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചെന്നും ബ്‌ളേഡുകൊണ്ട് ആക്രമിച്ചെന്നുമുള്ള കഥ പ്രശസ്തിക്കു വേണ്ടി മെനഞ്ഞെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവ സ്ഥലത്തുനിന്ന് ഫോറന്‍സിക് വിഭാഗത്തിന് ബ്‌ളേഡോ, അക്രമികളെയോ അവരുടെ വാഹനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഈ മാസം മൂന്നിനാണ് സംഭവം ഉണ്ടായതെന്നാണ് ആരോപണം.
17 വയസുള്ളയാളായിരുന്നു പരാതിക്കാരന്‍. ഗുജറാത്ത് ഗാന്ധിനഗറിലെ ലിംബോദര ഗ്രാമത്തിലായിരുന്നവത്രേ സംഭവം.ഇതിന്റെ പേരില്‍ വലിയ വിവാദമാണ് ഉയര്‍ന്നത്. മലയാള മാധ്യമങ്ങള്‍ അടക്കം ഇതിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി. സംഭവ സ്ഥലത്തു നിന്ന് ബ്‌ളേഡ് ലഭിച്ചില്ല. അക്രമികളെപ്പറ്റി യാതൊരു സൂചനയും ലഭിച്ചില്ല. ഒരു തരത്തിലുള്ള അക്രമങ്ങളും താന്‍ കണ്ടില്ലെന്ന് സ്ഥലത്തെ ഒരു മുറുക്കാന്‍ കടക്കാരനും പോലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് പോലീസ് മര്‍ദ്ദനമേറ്റെന്നു പറയുന്ന യുവാവിനെ ചോദ്യം ചെയ്തു. രണ്ട് കൂട്ടുകാരുടെ സഹായത്തോടെ താന്‍ തന്നെയാണ് ദേഹത്ത് ബ്‌ളേഡു കൊണ്ട് വരഞ്ഞതെന്ന് അവന്‍ പോലീസിനോട് സമ്മതിച്ചു. തന്നെ ആരും ആക്രമിച്ചില്ലെന്നും കൂട്ടുകാരുടെ സഹായത്തോടെ താന്‍ തന്നെയാണ് ദേഹം മുറിച്ചതെന്നും 17കാരന്‍ തങ്ങളോട് പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ ഇതിനു കുറച്ചുനാള്‍ മുന്‍പു നടന്ന സംഭവങ്ങള്‍ ശരിയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാളുടെ കൂട്ടുകാരെയും ചോദ്യം ചെയ്തു. കൂട്ടുകാരന്റെ നിര്‍ദ്ദേശപ്രകാരം അവന്റെ പുറത്ത് തങ്ങളാണ് ഇടിച്ചതെന്ന് അവര്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.മീശ വച്ച ദളിത് ബാലനെ മര്‍ദ്ദച്ചവശനാക്കിയെന്നായിരുന്നു കേസ്.
















