മഹാകവി അക്കിത്തം തന്റെ ‘പൊന്നാനി കളരി’ എന്ന ഗ്രന്ഥത്തില്‍ നാലപ്പാട്ട് നാരായണമേനോനെ വിശേഷിപ്പിക്കുന്നത് ഋഷി കവി എന്നാണ്. ആ ഋഷികവിയുടെ 130-ാം ജന്മദിനമാണിന്ന്. 1887 ഒക്‌ടോബര്‍ ഏഴിന് പുന്നയൂര്‍ക്കുളത്ത് ജനിച്ച നാലപ്പാട്ട് നാരായണമേനോന്‍ നവോത്ഥാന കേരളത്തിന്റെ നിര്‍മ്മിതിക്ക് ആക്കംകൂട്ടിയ മഹത് വ്യക്തിയാണ്. വിശ്വസാഹിത്യം മലയാളിക്ക് പരിചയപ്പെടുത്തിയ മഹാനായ വിവര്‍ത്തകനാണ് നാലപ്പാട്ട്. പത്താം ക്ലാസ് പൂര്‍ത്തിയാക്കാതെ വിദ്യാഭ്യാസം നിര്‍ത്തിയ നാരായണമേനോന്‍ പിന്നീട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കി. ആ ഭാഷാ സ്‌നേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ കൃതികള്‍ വായിക്കാനും അവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും പ്രേരകമായി.
ഇംഗ്ലീഷ് സാഹിത്യപ്രേമം അദ്ദേഹത്തെ നിരീശ്വരവാദത്തിലേക്ക് നയിച്ചു. പിന്നീട് സ്വാമി വിവേകാനന്ദന്റെ സാഹിത്യങ്ങള്‍ വായിച്ച് തീര്‍ന്നപ്പോള്‍ നിരീശ്വരവാദം ഉപേക്ഷിച്ച് ഭാരതീയ തത്ത്വചിന്താപന്ഥാവിലേക്ക് തിരിഞ്ഞു. 27-ാം വയസ്സില്‍ സന്ന്യാസം സ്വീകരിക്കാന്‍ അല്‍മോറയിലേക്ക് യാത്രതിരിച്ച നാരായണമേനോന്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. 1920ല്‍ കാളിപുറത്ത് മാധവി അമ്മയുമായുള്ള വിവാഹം നടന്നു. ആദ്യ പ്രസവത്തില്‍ തന്നെ അവര്‍ അന്തരിച്ചു. ആ വിയോഗം കടുത്ത മാനസിക സമ്മര്‍ദ്ദം നാലപ്പാട്ടിന് നല്‍കി. അദ്ദേഹത്തിന്റെ രചനകളിലെ ഏറ്റവും പ്രസിദ്ധമായ ‘കണ്ണുനീര്‍ത്തുള്ളി’ എന്ന കാവ്യം ഈ കാലഘട്ടത്തില്‍ രചിച്ചതാണ്.
മഹാകവി വള്ളത്തോളിന്റെ സാമീപ്യം നാലപ്പാടന്റെ കവിതയേയും ജീവിതത്തേയും ശക്തമായി സ്വാധീനിച്ചിരുന്നു. വടക്കാഞ്ചേരിക്കടുത്ത് വള്ളത്തോള്‍ നടത്തിയിരുന്ന ‘കലാസ്ഥാപനം’ എന്ന പ്രസ്സില്‍ ഇടക്കാലത്ത് നാരായണമേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്ടര്‍ യുഗോയുടെ ‘പാവങ്ങള്‍’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളിയെ ലോകസാഹിത്യത്തിന്റെ നഭോമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകലായിരുന്നു അത്.
നാലപ്പാടന്റെ രചനകളില്‍ ഏറ്റവും മഹത്തായ, ആര്‍ഷജ്ഞാനം, 1950 കാലത്താണ് എഴുതാന്‍ ആരംഭിച്ചത്. നാലപ്പാടന്റെ മരുമകളും പ്രസിദ്ധ കവയിത്രിയുമായ ബാലാമണി അമ്മ എഴുതിയ, ആര്‍ഷജ്ഞാനത്തിന്റെ മുഖവുരയില്‍ നാലപ്പാടന്‍ അനുഭവിച്ച വിഷമതകളെക്കുറിച്ച് പറയുന്നുണ്ട്. ശാരീരിക അസ്വസ്ഥത ഏറിയ സമയത്ത് ഒരിക്കല്‍ നാലപ്പാടന്‍ പറഞ്ഞുവത്രെ- ”ഇപ്പോള്‍ ഇത് എഴുതിയില്ലെങ്കില്‍ പിന്നീട് സാധിക്കുകയില്ല.” ഒരു ഋഷിയുടെ കടമ നിര്‍വഹിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ”ഈ പുസ്തകം എഴുതിയില്ലെങ്കില്‍ ലോകത്തിന് കാര്യമായ നഷ്ടമൊന്നും സംഭവിക്കില്ല, പക്ഷേ, എഴുത്തുകാരനെ സംബന്ധിച്ച് താന്‍ സ്വപ്‌നം കണ്ട കൃതിക്ക് രൂപകൊടുക്കാന്‍ കഴിയാതെ പോകുന്നത് നഷ്ടമാണെന്നും” നാലപ്പാടന്‍ പറഞ്ഞതായി ബാലാമണിയമ്മ സൂചിപ്പിക്കുന്നു.
1937ല്‍ പുറത്തിറങ്ങിയ ‘രതിസാമ്രാജ്യം’ ഭാരതീയ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍ നിന്നും സ്വാംശീകരിച്ച വിലപ്പെട്ട സംഭാവനയാണ്. ശ്രീബുദ്ധനെക്കുറിച്ച് അര്‍ണോള്‍ഡ് രചിച്ച ‘ലൈറ്റ് ഓഫ് ഏഷ്യ’ പൗരസ്ത്യദീപം എന്ന പേരില്‍ അദ്ദേഹം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. നാലപ്പാട് തറവാടിന്റെ പൂമുഖമായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല. നാലപ്പാട് തറവാടിന്റെ പൂമുഖത്തുനിന്നും പഠിച്ചതും അറിഞ്ഞതും അറിയാന്‍ ആഗ്രഹിച്ചതും ഒരു മടിയുമില്ലാതെ ലോകത്തോട് വിളിച്ചുപറയാന്‍ ആ കവി തയ്യാറായി. ഹിപ്പ്‌നോട്ടിസം പഠിച്ച അദ്ദേഹം ഇടയ്‌ക്ക് ബുദ്ധമതം, യുക്തിവാദം, തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഭാരതീയ ചിന്തതന്നെയാണ് നാലപ്പാടന് എന്നും തുണയായത്. വി.ടിക്കും ഇടശ്ശേരിക്കുമൊപ്പം നാലപ്പാട് പൂമുഖത്തിരുന്ന് സംവദിക്കുമ്പോള്‍ കവി പറഞ്ഞ വാക്കുകള്‍ അക്കിത്തം ഇങ്ങനെ കുറിക്കുന്നു.
”ഇന്ത്യയിലെ ഹ്യൂമനിസം ഊന്നി നില്‍ക്കുന്നത് നീതിയിന്മേലല്ല, ധര്‍മ്മത്തിന്മേലാണ്. നീതി എന്ന് എഴുതുന്നിടത്തെല്ലാം ധര്‍മ്മം എന്നാക്കണം. എന്താണ് കാരണമെന്നുവച്ചാല്‍, നീതി എന്ന വാക്കിന് മുതലാളിയെ മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയുള്ളൂ. ധര്‍മ്മം എന്ന വാക്കിന് മുതലാളിയെയും തൊഴിലാളിയെയും ഒരേസമയം ബന്ധിപ്പിക്കാന്‍ കഴിയുന്നു. ഈ ബന്ധനത്തിലൂടെ മാത്രമേ മനുഷ്യസ്‌നേഹം എന്ന ആശയം സാര്‍വത്രികമായി തീരുകയുള്ളൂ. നീതി കീഴ്‌പ്പോട്ടു മാത്രമേ ഒഴുകുകയുള്ളൂ. ധര്‍മ്മം കീഴ്‌പ്പോട്ട് എന്നപോലെ മേല്‍പ്പോട്ടും ഒഴുകുന്നു.” 50 വയസ്സ് പിന്നിട്ടപ്പോഴേക്കും നാലപ്പാടന്‍ രോഗബാധിതനായി കഴിഞ്ഞിരുന്നു. കണ്ണുനീര്‍ത്തുള്ളി, ചക്രവാളം, ദൈവത്തിന്റെ ഓട്ടന്‍തുള്ളല്‍, പുളകാങ്കുരം, പുകയില മാഹാത്മ്യം, ലോകം, സുലോചന തുടങ്ങിയ കവിതകളും ആര്‍ഷജ്ഞാനം, ഗുരുസന്നിധി, ദയാനന്ദസരസ്വതി, വാത്മീകി പ്രശ്‌നം, വള്ളത്തോള്‍ നാരായണമേനോന്‍, നിമിത്തശാസ്ത്രം, രതിസാമ്രാജ്യം, പാവങ്ങള്‍, പൗരസ്ത്യദീപം തുടങ്ങിയ കൃതികളും സാപത്‌ന്യം, വേശു അമ്മയുടെ വിശറി തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.
നാലപ്പാട്ട് പൂമുഖം മലയാളത്തിന് സംഭാവന ചെയ്തത് നാരായണമേനോനെ മാത്രമല്ല. പത്മഭൂഷണ്‍ ലഭിച്ച മഹാകവി ബാലാമണിയമ്മയും, ലോകസാഹിത്യത്തിലെ അനിഷേധ്യസാന്നിദ്ധ്യമായ കമലാദാസും (മാധവിക്കുട്ടി), നാലപ്പാട്ട് അമ്മിണി അമ്മയും ഡോ. സുവര്‍ണ നാലപ്പാട്ടും നാലപ്പാട്ട് സുലോചനയും മലയാളത്തിന് കിട്ടിയ വരദാനങ്ങളാണ്. സാളഗ്രാമ പ്രതിഷ്ഠയുള്ള മച്ചകവും നീര്‍മാതളം പൂക്കുന്ന നാലപ്പാട്ട് കാവും ഇന്ന് അക്ഷരവിരോധികളുടെ കൈകളിലാണ്.
1954ല്‍ ആ ഋഷികവി മനുഷ്യലോകത്തുനിന്നും വിടപറഞ്ഞു. ഋഷി അല്ലാത്തവന്‍ കവിയല്ല എന്ന കവിമൊഴി ഒരിക്കലും മറക്കാതിരുന്ന നാലപ്പാടന്റെ പീഠം, കാലം ചെല്ലും തോറും കൂടുതല്‍ ഉറയ്‌ക്കുകയേ ഉള്ളൂ.
















