കണ്ണുര്‍: പോലിസ് സുരക്ഷയൊരുക്കിയത് സിപിഎം സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നേരെ കാസര്‍കോട് കണ്ണുര്‍ ജില്ലകളില്‍ വ്യാപകമായി അക്രമണങ്ങളുണ്ടാകുമെന്ന് രഹസ്വന്വേഷണ വിഭാഗങ്ങള്‍ എത്രയോ നേരത്തെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ക്യത്യമായി പറയുകയും അവിടങ്ങളില്‍ ഒരുക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളെ കുറിച്ച് വ്യക്തമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സിപിഎം ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന അക്രമ സംഭവങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ പോലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുക്കേണ്ട സുരക്ഷയെ കുറിച്ച് മാത്രമാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരമായി അക്രമിക്കപ്പെടുന്ന പ്രദേശമാണ് നീലേശ്വരം, പടന്ന, പള്ളിക്കര മേല്‍പ്പാലം തുടങ്ങിയ സ്ഥലങ്ങള്‍. പള്ളിക്കരയില്‍ വെച്ച് കാസര്‍കോടു നിന്നും ബിജെപി പ്രവര്‍ത്തകരുമായി ഇന്നലെ രാവിലെ 7 മണിക്ക് വന്ന ബസിന്റെ കണ്ണാടിച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കപ്പെട്ടിരുന്നു. എന്നിട്ടുപോലും പോലീസ് മുന്‍ കരുതലുകള്‍ എടുത്തിരുന്നില്ലായെന്നതിന്റെ തെളിവാണ് പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകരുമായി മടങ്ങുകയായിരുന്ന രണ്ട് ബസുകള്‍ രാത്രി പടന്നയില്‍ വെച്ച് അക്രമിക്കപ്പെട്ടത്. ഏറ്റവും കുടുതല്‍ സിപിഎം പാര്‍ട്ടി സ്ഥാപനങ്ങളുള്ള കണ്ണൂര്‍ ജില്ലയിലെ മമ്പറം, പിണറായി തലശ്ശേരി, പാനൂര്‍, കുത്തുപറമ്പ് പ്രദേശങ്ങടെയാണ് വരുംദിവസങ്ങളില്‍ യാത്ര കടന്നു പോകുന്നത്. യാത്ര കടന്നു പോകുന്ന സമയങ്ങളില്‍ തലശ്ശേരി മേഖലയിലുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം അടയ്‌ക്കക്കണമെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
















