പയ്യന്നൂര്‍: കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന മുഴുവന്‍ ആക്രമണങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
കണ്ണുര്‍ പയ്യന്നൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൊലപാതകങ്ങളുടെ രക്തക്കറ മുഖ്യമന്ത്രിയായ വിജയന്റെ ദേഹത്താണ്.
കേരളത്തില്‍ നടക്കുന്ന ജനരക്ഷായാത്ര രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ സംഘടിത രൂപമാണ്. കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റയ്ക്കല്ല, രാജ്യത്തെ 11 കോടി പ്രവര്‍ത്തകരും കൂടെയുണ്ട്. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരതയെ തുറന്നുകാട്ടാനാണ് യാത്ര. സാമുഹ്യ പരിഷ്കര്‍ത്താക്കളുടെ നാടായ കേരളം ഇന്ന് രക്തച്ചൊരിച്ചലിന്റെ നാടായി മാറി.
സിപിഎം ശക്തിപ്രാപിച്ച കാലഘട്ടം മുതലാണ് കേരളം രക്തത്തിന്റെ നാടായി മാറിയത്. കേരളത്തില്‍ മാത്രമല്ല, സിപിഎം ഭരണം നടത്തിയ സ്ഥലങ്ങളിലെല്ലാം അക്രമവും കൊലപാതകങ്ങളും നടക്കാറുണ്ട്. പശ്ചിമബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. ശാന്തി ആഗ്രഹിക്കുന്ന നാടാണ് കേരളം. എന്നാല്‍ സമാധാനത്തിന് സിപിഎമ്മിന്റെ മേധാവിത്വം അവസാനിപ്പിക്കണം.
സിപിഎം അധികാരത്തില്‍ വരുമ്പോഴെല്ലാം കേരളത്തില്‍ കൊലപാതകങ്ങളും അക്രമണ പരമ്പരകളും നടക്കുന്നു. അക്രമം കുടുന്നതിനനുസരിച്ച് കേരളത്തില്‍ ബിജെപി ശക്തി പ്രാപിക്കും. സിപിഎം ആത്മപരിശോധന നടത്തണം. ഭാരതത്തില്‍ മാത്രമല്ല ലോകത്തില്‍ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത് അക്രമം കൊണ്ടാണ്. അതേസമയം ബിജെപി രാജ്യം മുഴുവന്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇഷ്ടമുള്ളപ്പോള്‍ മാത്രം അസഹിഷ്ണുതാ വാദം പുറത്തെടുക്കുന്ന മനുഷ്യാകാശ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും മനുഷ്യാവകാശ ബോധം പ്രകടിപ്പിക്കണം. അക്രമത്തിന് നിറമില്ല. അത് കാണാന്‍ കണ്ണുണ്ടാകണം. ചുകപ്പ് അക്രമം കാണാന്‍ ഇവര്‍ തയ്യാറല്ല. വിശ്വസിച്ച ആദര്‍ശത്തിനും ആശയത്തിനും വേണ്ടി പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് കേരളത്തിലും കണ്ണൂരിലും നിരവധി ബലിദാനികളുണ്ടായത്.
അതിനപ്പുറം അവര്‍ എന്ത് കുറ്റം ചെയ്ത് എന്ന് സിപിഎം വ്യക്തമാക്കണം. ഒരു കുടുംബത്തിലെ ഒന്നിലധികം പേര് കൊല്ലപ്പെട്ടിട്ടും പ്രസ്ഥാനത്തിന് വേണ്ടി തുടര്‍പ്രവര്‍ത്തനം നടത്തുന്ന സംഘപരിവാര്‍ കുടുംബങ്ങളുടെ മുന്നില്‍ ശിരസ്സ് നമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ ആ ചെളിക്കുണ്ടില്‍ നിന്ന് വിജയതാമര വിരിഞ്ഞുവരും.
കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പിന്നില്‍ രാജ്യത്തെ പ്രവര്‍ത്തകര്‍ ഒന്നടങ്കമുണ്ടാകുമെന്നും ജനാധിപത്യപരമായ രീതിയാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി ബിജെപി കേരളത്തില്‍ മുന്നേറും. അതിലൂടെ താമര വിരിയിക്കാനുള്ള തുടക്കമാണ് ഈ യാത്ര.
പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികളെ ഭാരതത്തിലെ ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകരും ജീവിതത്തിന്റെ അവസാനശ്വാസം നിലക്കുന്നതുവരെയും ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഹരിത കുങ്കുമ വര്‍ണ്ണ പതാക കൈമാറി ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ തങ്ക വിക്രമന്, എസ്.ശല്‍വ ഗണപതി എംഎല്‍എ, യുവമോര്‍ച്ച ദേശീയ നേതാക്കളായ സൗരവ് ചൗധരി, അരുണ്‍ ആനന്ദ്, ഹരിയാന സംസ്ഥാന പ്രസിഡണ്ട് മനീഷ് യാദവ് ,കര്‍ണ്ണാടക ജനറല്‍ സെക്രട്ടറി സി.ടി.രവി, ബിജെപി സംസ്ഥാന നേതാക്കളായ വി.മുരളിധരന്, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന് പിള്ള, സി.കെ.പത്മനാഭന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, എം.ഗണേശന്, സുഭാഷ്, പ്രമീള സി നായക്, വി.കെ.സജീവന്, കെ.പി.ശ്രീശന്, അഡ്വ.കെ.ശ്രീകാന്ത്, വി.രവി, എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.വി.ബാബു, കെ.സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ജെആര്‍എസ് അധ്യക്ഷ സി.കെ.ജാനു, ജെഎസ്എസ് നേതാവ് രാജന് ബാബു, പിഎസ്പി സംസ്ഥാന ചെയര്മാന് പൊന്നപ്പന്, കുരുവിള മാത്യു, രാജേന്ദ്രന് (സോഷ്യലിസ്റ്റ് ജനതാദള്‍), എല്‍ജെപി സംസ്ഥാന പ്രസിഡണ്ട് മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് സ്വാഗതവും സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: