തൃശൂര്‍: സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ ചട്ടങ്ങള്‍ അട്ടിമറിക്കുന്നു.
സഹകരണ പരീക്ഷാബോര്‍ഡ് വഴി നടക്കുന്ന നിയമനങ്ങളിലാണ് ക്രമക്കേടുകള്‍. ക്രമക്കേട് വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഒട്ടേറെപ്പേരെ യോഗ്യതയില്ലാതെ നിയമിച്ചിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത് സഹകരണ പരീക്ഷാബോര്‍ഡാണ്.
സഹകരണ നിയമപ്രകാരം ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നേരിട്ട് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയും ജൂനിയര്‍ സഹകരണ ഡിപ്ലോമ/എച്ച്ഡിസിയുമാണ്. അപേക്ഷ നല്‍കുന്ന സമയത്ത് ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്നവര്‍ പരീക്ഷ പാസാവുന്നതിന് മുമ്പ് അപേക്ഷിച്ചാല്‍ പരിഗണിക്കും. ടെസ്റ്റെഴുതാന്‍ അനുവദിക്കും. നിയമനം ലഭിക്കുന്നതിന് മുമ്പ് ഡിപ്ലോമ പാസായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്നല്‍ ഈ നിബന്ധന അട്ടിമറിച്ച് വേണ്ടപ്പെട്ടവരെ ഡിപ്ലോമയില്ലാതെ തന്നെ സെലക്ട് ചെയ്യുന്നതായാണ് പരാതി. ഇവര്‍ക്ക് പിന്നീട് ഡിപ്ലോമ നേടാന്‍ അവസരവും നല്‍കുന്നു. രാഷ്‌ട്രീയ താത്പര്യങ്ങളും പണമിടപാടും ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. യോഗ്യതയുള്ള പതിനായിരങ്ങള്‍ ഉദ്യോഗം കാത്ത് വരിനില്‍ക്കുമ്പോഴാണ് ഇത്തരം ക്രമക്കേടുകള്‍ അരങ്ങേറുന്നത്.
പരീക്ഷാബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ബന്ധുവും ഇങ്ങനെ നിയമനം നേടിയവരില്‍ പെടുന്നുണ്ട്.
ജനപ്രതിനിധികളും സെക്രട്ടറിയും ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സഹകരണ പരീക്ഷാബോര്‍ഡ്. നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളും പാര്‍ട്ടിക്കാരുമാണ് ഇത്തരം വഴിവിട്ട നിയമനം നേടുന്നവരിലേറെയുമത്രെ.
















