കൊച്ചി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ പൂര്ണ്ണപരാജയമെന്നു റിപ്പോര്‍ട്ടുകള്‍. ശാരീരിക ഉപദ്രവം മുതല്‍ ലൈംഗികാതിക്രമങ്ങള്‍ വരെ കുത്തനെ ഉയര്‍ന്നതോടെ കേരളം ശിശു സൗഹൃദമല്ലാതായി. അഞ്ചു വര്‍ഷത്തിനിടെ അതിക്രമത്തിന്റെ തോത് ഇരട്ടിയിലധികം. കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും തിരിച്ചടി.
2012ല്‍ കുട്ടികള്‍ക്കുനേരെ 1,324 അതിക്രമങ്ങളുണ്ടായി. 2016 ആയപ്പോഴേക്കും അതിക്രമക്കേസുകള്‍ 2,881 ആയി. 2017 ജൂലായ് വരെയുള്ള കണക്കനുസരിച്ച് 2,037 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ 1,887 കേസുകള്‍. 2014ല്‍ ഇത് 2,391 ആയി. 2015ല്‍ 2,384 കേസുകളുണ്ടായി.
അതിക്രമത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതും തുടരുന്നു. 2012ല്‍ 34 കുട്ടികള്‍ കൊല്ലപ്പെട്ടു. 2013ല്‍ 40, 2014ല്‍ 44, 2015ല്‍ 43. 2017 ജൂലായ് വരെ 16 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ബലാത്സംഗത്തിനിരയാകുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നു. 2012ല്‍ 455 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ 637, 2014ല്‍ 754. 2015ല്‍ 720 കുട്ടികള്‍ ബലാത്സംഗത്തിനിരയായി. 2016ലെ ബലാത്സംഗക്കേസുകളുടെ എണ്ണം 958 ആയി. 2017 ജൂലായ് വരെ 638 കേസുകളുണ്ടായി. 2012ല്‍ 147 തട്ടിക്കൊണ്ടുപോകല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു.
2015ല്‍ 171 കുട്ടികളെ കാണാതായെന്നാണ് കേസ്. 2017ല്‍ ഇതുവരെ 112 കേസുകള്‍. ബാലാവകാശ കമ്മീഷന്, ശിശുക്ഷേമ സമിതി എന്നിവയുടെ പ്രവര്‍ത്തനം ഏറെക്കാലം നിലച്ചതും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം കൂടാനിടയാക്കിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നതും തിരിച്ചടിയായി.
ശൈശവ വിവാഹവും കൂടി
2012ല്‍ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ആറു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013ല്‍ 11 ആയി. 2104 ആയപ്പോള്‍ 19 ആയി ഉയര്‍ന്നു. 2015ല്‍ 13, 2016ല്‍ എട്ടുമായിരുന്നു ശൈശവ വിവാഹം.
2017 ഇതുവരെ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകും മുമ്പേ പെണ്‍കുട്ടികളെ അറബികള്‍ക്കു വിവാഹം ചെയ്തു കൊടുക്കുന്ന രീതിയുമുണ്ട്. മലപ്പുറം ജില്ലയിലാണ് ഇതേറെ. ഇതാണ് ശൈശവ വിവാഹങ്ങളുടെ എണ്ണമേറാന്‍ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: