ആലപ്പുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട പൈപ്പ് ലൈന്‍ തകരാറുകള്‍ പരിഹരിക്കുന്നതില്‍ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
പൈപ്പ് ലൈന്‍ തകരാറുകളിലൂടെ ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി പോകുമ്പോഴും ജലവിഭവ വകുപ്പ് ഇത്തരം സമീപനം സ്വീകരിക്കാന്‍ കാരണം പൊതുമരാമത്ത് വകുപ്പുമായുള്ള ശീതസമരമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൈപ്പ് ലൈന്‍ തകരാറുകളില്‍ ഭൂരിഭാഗവും പൊതുമരാമത്ത് റോഡുകളിലോ പാതയോരങ്ങളിലോ ആണ്.
സാധാരണ ഇത്തരം തകരാറുകള്‍ ജലവിഭവ വകുപ്പ് പരിഹരിക്കുകയാണ് പതിവ്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതും കുഴിനികത്തുന്നതും ഇവര്‍ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇത്തരത്തില്‍ പൈപ്പ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റിന് സമീപം റോഡ് കുഴിച്ചതിന് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് പാത വെട്ടിപ്പൊളിച്ചുള്ള അറ്റകുറ്റപണികളില്‍ നിന്നും ജലവിഭവ വകുപ്പ് മെല്ലേപ്പോക്ക് നയം സ്വീകരിച്ചത്. പൈപ്പ് ലൈന്‍ തകരാര്‍ മൂലം ശുദ്ധജലം പാഴാകുന്നതില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് റോഡിന് വെളിയിലുള്ളത്.
ജില്ലാ കോടതി പാലത്തിന് തെക്കുവശം പൊതുമരാമത്ത് റോഡിലാണ് പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പുറത്തേക്ക് വരുന്നത്. പുലയന്‍വഴി ജങ്ഷന് സമീപം റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് ലൈന്‍ തകരാറിലൂടെ പുറത്തേക്ക് വന്ന് വലിയ കൂഴി രൂപപ്പെട്ടുകഴിഞ്ഞു.
ആഴമേറിയ കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് തുടങ്ങിയതോടെ കുഴിയില്‍ വലിയ അസ്ബറ്റോസ് ഷീറ്റ് അപകട സൂചകമായി കുത്തിനിര്‍ത്തിയിരിക്കുകയാണ്. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡ് മാമ്മൂട് ജങ്ഷന് സമീപവും ഇന്ദിര ജങ്ഷന് സമീപവും റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കലും പരിഹരിക്കാന്‍ യാതൊരു നടപടിയും ജലവിഭവ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: