ഇന്ത്യയുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തപ്പോഴൊക്കെ പാക്കിസ്ഥാന് പരാജയത്തിന്റെ കയ്പുനീര് കുടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുമേല്‍ വിജയം അസാധ്യമാണെന്നുകണ്ടാണ് സ്വന്തം മണ്ണില്‍ മതഭീകരരെ പാലൂട്ടി വളര്‍ത്തി അതിര്‍ത്തി കടത്തിവിട്ട് പരോക്ഷയുദ്ധം ചെയ്യിക്കുന്നത്. എന്നിട്ടും വിജയിക്കാനാവില്ലെന്ന് വരുമ്പോഴുള്ള നിരാശ വളരെ വലുതാണ്. ഇതിന് മറയിടാനുള്ള ശ്രമമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന് നടത്തിയത്. അസത്യങ്ങളെ കൂട്ടുപിടിച്ച് ഒട്ടും മാന്യമല്ലാത്ത ഭാഷയില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരിയായി മറുപടി ലഭിച്ചു.
പാക് പ്രധാനമന്ത്രി ഖഗാന്‍ അബ്ബാസിയാണ് ഇന്ത്യയ്ക്കെതിരെ ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്. പാക്കിസ്ഥാനിലെ ‘സ്വാതന്ത്ര്യസമര’ത്തെ ഇന്ത്യന്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും, കശ്മീരില്‍ പ്രത്യേക യുഎസ് ദൂതനെ അയയ്ക്കണമെന്നുമാണ് അബ്ബാസി പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞ ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പാക്കിസ്ഥാന്റെ തൊലിയുരിച്ചു. പാക്കിസ്ഥാന്റെ ചരിത്രം തന്നെ ഭീകരവാദത്തിന്റേതാണെന്നും, ‘വിശുദ്ധനാട്’ ആവശ്യപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ ശുദ്ധഭീകരവാദമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഈനം തിരിച്ചടിച്ചു. ഭീകരവാദം കയറ്റി അയയ്ക്കുന്ന രാജ്യമായ പാക്കിസ്ഥാന് ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്നുകൂടി ഈനം പ്രഖ്യാപിച്ചത് പാക്കിസ്ഥാന് മുഖത്തേറ്റ അടിയായി.
ഈനം നിര്‍ത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുകയാണെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സുഷമ. ലോകത്തെ ഭീകരതയുടെയും മരണത്തിന്റെയും നിഷ്ഠുരതയുടെയും ഏറ്റവും വലിയ കയറ്റുമതിക്കാരായ പാക്കിസ്ഥാന് മാനവികതയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് സുഷമ വിമര്‍ശിച്ചു. ഇന്ത്യ ഐഐടി, ഐഐഎം പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍, പാക്കിസ്ഥാന് എല്‍ഇടി (ലഷ്ക്കറെ തൊയ്ബ), ജെഇഎം (ജയ്ഷെ മുഹമ്മദ്) മുതലായ ഭീകരസംഘടനകളെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന സുഷമയുടെ പരിഹാസം പാക്കിസ്ഥാനെ അന്താരാഷ്ട്ര വേദിയില്‍ നാണംകെടുത്തി. വിവരസാങ്കേതിക വിദ്യയില്‍ ഇന്ത്യ വന്ശക്തിയായപ്പോള് ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമായി പാക്കിസ്ഥാന് മാറിയതെങ്ങനെയെന്ന് ആ രാജ്യത്തിന്റെ നേതാക്കള്‍ ആത്മപരിശോധന നടത്തട്ടെയെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
മാനവരാശിയില്‍ അഞ്ചിലൊന്നിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സുഷമയുടെ യുഎന്‍ പ്രസംഗം. ഇന്ത്യയിലെ പാവപ്പെട്ട ജനതയെ ശാക്തീകരിക്കുന്ന ഭഗീരഥ പ്രയത്നത്തിലാണ് തന്റെ സര്‍ക്കാരെന്ന് സുഷമ ചൂണ്ടിക്കാട്ടി. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സൈബര്‍ സുരക്ഷിതത്വം, ദാരിദ്ര്യനിര്‍മാര്‍ജനം, വനിതാ ശാക്തീകരണം എന്നിങ്ങനെ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളെയെല്ലാം സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ വാഗ്ധോരണിയായിരുന്നു സുഷമയുടേത്.
തെളിഞ്ഞ കാഴ്ചപ്പാടിന്റേയും ദൃഢനിശ്ചയത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പ്രതിധ്വനികളായ ഈ വാക്കുകള്‍ രാഷ്ട്രനേതാക്കള്‍ കാതുകൂര്‍പ്പിച്ചു കേട്ടു. ധീരമായ ഈ നയപ്രഖ്യാപനത്തിനു മുന്നില്‍ പാക്കിസ്ഥാന് നന്നേ ചെറുതായിപ്പോയി. കശ്മീരിലെ ഇന്ത്യന്‍ അടിച്ചമര്‍ത്തല്‍ എന്ന വ്യാജേന ഗാസയിലെ ചിത്രംകൂടി കാണിച്ചതോടെ അന്താരാഷ്ട്ര വേദിയില്‍ പാക്കിസ്ഥാന് നാണംകെട്ടു എന്നുതന്നെ പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: