ഇന്ത്യയില്‍ മതേതരത്വമെന്നത് വേഷംമാറിയ വര്‍ഗീയത മാത്രമായിരിക്കുന്നു. ഹൈന്ദവമായതെന്തും നിന്ദ്യവും ഹൈന്ദവ വിരുദ്ധമായതെന്തും മഹനീയവും എന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ മതേതരത്വം മാറിയിരിക്കുന്നു. ശരിയത്തിനെയോ വത്തിക്കാനെയോ ഉള്‍ക്കൊള്ളാന്‍ ഇവിടുത്തെ മതേതരത്വത്തിനു മടിയില്ല. പക്ഷേ വേദങ്ങളും ഗീതയും മതേതരര്ക്ക് അലര്‍ജിയാണ്. നെഹ്രൂവിയന് മതേതരത്വ ആശയങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചര്‍ച്ചാ വേദികളില്‍ മേധാവിത്വം പുലര്‍ത്തുകയും രാജ്യത്തിന്റെ ദേശീയതയെ നിര്‍വചിക്കുകയും ചെയ്തിരുന്ന ആ കാലം കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ ഇന്ത്യ എന്താണ്; അവളുടെ ചിരപുരാതനമായ സംസ്കൃതി എങ്ങനെയാണ്, വിജ്ഞാനകേന്ദ്രീകൃതമായ നവലോകക്രമത്തില്‍ അവള്‍ക്കു വഹിക്കാനുള്ള പങ്കെന്താണ് എന്നതിനെക്കുറിച്ചെല്ലാം വലിയ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇന്ന് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
വിശ്വാസം
മതപരവും സാംസ്കാരികവുമായ വൈവിധ്യംകൊണ്ട് സമ്പന്നമാണ് ഭാരതം. ക്രിസ്ത്യന്‍ സഭാ മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ യൂറോപ്യന്‍ മതേതരക്കാരെ പ്രേരിപ്പിച്ചതിനു സമാനമായ സാഹചര്യം ഇന്ത്യയിലില്ലതന്നെ. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന നാടാണിത്.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ‘മതേതരത്വം’ എന്ന ആശയം എത്രത്തോളം പ്രസക്തമാണ്? ഇവിടെ നിലനില്‍ക്കുന്ന സംസ്കാരം മതാധിപത്യപ്രവണതയുള്ളതോ കീഴടക്കല്‍ സ്വഭാവമുള്ളതോ അല്ല.
സൈനികശക്തിയുമായി മതസംഘങ്ങള്‍ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ട്. കീഴടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ സ്വത്വവും സംസ്കാരവും നശിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സ്വാതന്ത്ര്യ സമ്പാദനത്തോടെ അത്തരം വൈദേശിക ഭരണത്തിനു അന്ത്യം കുറിക്കുകയും ചെയ്തു.
യൂറോപ്പില്‍നിന്ന് കടമെടുത്ത മതേതരത്വം എന്ന ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. വൈദേശിക ഭരണത്തില്‍നിന്നുള്ള ദേശീയ ഉണര്ന്നെഴുന്നേല്പ്പായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. മണ്ണും മനസ്സും ഒരുപോലെ സ്വതന്ത്രമാകേണ്ടിയിരുന്നു. മഹിതമായ അതിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും കരിവാരി തേയ്ക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിക്കുന്നവരെ കുടഞ്ഞെറിയേണ്ടിയിരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ ഈ ‘മതേതരത്വം’ എന്താണ് ചെയ്തത്? മുഹമ്മദ് ഗസ്നി മുതല്‍ വിക്ടോറിയ രാജ്ഞിവരെയുള്ളവര് എങ്ങനെയെല്ലാം ഭാരതീയ മനസ്സിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നുവോ അതേ പ്രകാരം ഈ ‘മതേതരത്വ’വും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. യൂറോകേന്ദ്രീകൃതമായ മതേതരത്വം ഒരര്‍ത്ഥത്തില്‍ ഇന്ത്യ നേരിടുന്ന പാശ്ചാത്യ അധിനിവേശത്തിന്റെ മറ്റൊരു മുഖമാണ്.
എല്ലാ മോശം കാര്യങ്ങളും വര്‍ഗീയത എന്ന ഒറ്റവാക്കുകൊണ്ടാണ് ഇന്ത്യയില്‍ പ്രതിനിധീകരിക്കുന്നത്. മതേതരത്വം എന്നത് അതിന്റെ എതിര്വാക്കായും, ഏറ്റവും ഉന്നതമായ ഗുണമായും അവതരിപ്പിക്കപ്പെടുന്നു. വര്‍ഗീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുക എന്നത് മോശം കാര്യവുമല്ല.
യഥാര്‍ത്ഥത്തില്‍ മതേതരത്വം പ്രതിനിധീകരിക്കുന്ന ആശയമെന്താണ്? എല്ലാവിധ മതാധിപത്യ പ്രവണതകളെയും ചെറുക്കുക എന്നതാണത്. മതപരിവര്‍ത്തനങ്ങളെയും മത അധിനിവേശങ്ങളെയും പ്രതിരോധിക്കുക എന്നതും മതേതരത്വത്തിന്റെ കടമയാണ്. യൂറോപ്പിലോ പശ്ചിമേഷ്യയിലോ ഉണ്ടായിരുന്ന മതത്തിന്റെ അതിപ്രസരവും ആധിപത്യവും ഭാരതസംസ്കാരത്തില്‍ ഉണ്ടായിരുന്നില്ല.
നിര്‍ഭാഗ്യമെന്നു പറയട്ടെ, യൂറോപ്പിലെ മതേതര രാജ്യങ്ങള്‍ എന്നവകാശപ്പെടുന്നവര്‍, ബ്രിട്ടനെപ്പോലുള്ളവര്, മതപരിവര്‍ത്തന അജണ്ടകളെ സര്‍വ്വാത്മനാ പിന്തുണയ്ക്കുകായാണ്. അവരുടെ വിദേശനയത്തിന്റെ കൂടി ഭാഗമായാണ് അതിനെ അവര്‍ കണക്കാക്കുന്നത്. സ്വന്തം രാജ്യത്തിനുള്ളിലെ മതപരമായ പ്രവണതകളെ അവര്‍ ചോദ്യംചെയ്തേക്കാമെങ്കിലും പടിഞ്ഞാറിന്റെ ഉത്തരവാദിത്വം എന്ന രീതിയിലാണ് അവര്‍ മതപരിവര്‍ത്തന പദ്ധതികളെ കാണുന്നത്.
വര്‍ഗീയത
ഇന്ത്യയില്‍ മതേതരത്വം എന്നത് വേഷം മാറിയെത്തിയ വര്‍ഗീയത മാത്രമാണ്. ഹിന്ദു, ബുദ്ധ, ധാര്‍മ്മിക സംസ്കൃതികളെ വിഭജിച്ചുനിര്‍ത്തുക, വിലകുറച്ചു കാണിക്കുക, അടിച്ചമര്‍ത്തുക എന്നൊക്കെയുള്ള പഴയ കൊളോണിയല്‍ അജണ്ടതന്നെയാണ് മതേതരത്വവും പിന്തുടരുന്നത്. ഹൈന്ദവമായതെന്തും നിന്ദ്യം, ഹൈന്ദവവിരുദ്ധമായതെന്തും മഹനീയം എന്ന കാഴ്ചപ്പാടാണ് ഇന്ത്യന്‍ മതേതരത്വം പൊതുവെ കൈക്കൊള്ളുന്ന നിലപാട്.
ഇന്ത്യയിലെ മതേതരത്വത്തിന് ഒരു ഇടതുനിറം കൂടിയുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പോരാടാനാണ് ഇടതുപക്ഷം ഉയിരെടുത്തത്. ഇന്ത്യ സാമ്രാജ്യത്വപക്ഷത്തായിരുന്നില്ല. സാമ്രാജ്യത്വത്തിന്റെ ഇരയായിരുന്നു. ഇടതുപക്ഷക്കാരുടെ പ്രിയപ്പെട്ടതായി മാറി ഇന്ത്യന്‍ മതേതരത്വം. ഇന്ത്യന്‍ ഇടതുപക്ഷം എന്നും മാതൃകാ രാഷ്്വ്രടങ്ങളായി കരുതിയിരുന്നത് സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസ്റ്റ് ചൈനയെയുമായിരുന്നു. ചരിത്രം വളച്ചൊടിച്ചവതരിപ്പിക്കാനുള്ള ഉപകരണമായി ഇടതുപക്ഷം മതേതരത്വത്തെ ഉപയോഗിച്ചു. ഇന്ത്യക്കാരെ തങ്ങളുടെ മഹത്തായ സംസ്കാരത്തില്‍നിന്ന് അടര്‍ത്തിമാറ്റാനും ഇടതുപക്ഷം കഠിനമായി പരിശ്രമിച്ചു. ഭാരതീയ സംസ്കാരം മതേതര വിരുദ്ധമാണ് എന്നവതരിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. വിഗ്രഹാരാധകരെന്നും കാഫിറുകളെന്നും അന്ധവിശ്വാസികളെന്നും മറ്റുമുള്ള സ്ഥിരം ആരോപണങ്ങള്‍ക്കു പുറമെയാണിതും.
ഇന്ത്യയില്‍ മതേതര ചേരിയിലുള്പ്പെടാതിരിക്കുന്നത് കൊടിയ പാപമായാണ് ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കരുതുന്നത്. നിങ്ങള്‍ മതേതരനായാല്‍ നിങ്ങളുടെ പാപങ്ങളെല്ലാം പരിഹരിക്കപ്പെടും. അഴിമതിക്കാരായ പല രാഷ്ട്രീയക്കാരും തങ്ങളുടെ കള്ളത്തരങ്ങള്‍ മറച്ചുവെയ്ക്കാന്‍ സ്ഥിരമായി പയറ്റുന്ന ഒരടവുകൂടിയാണിത്.
നെഹ്രൂവിയന്
മതേതരത്വാനന്തര കാലമെന്നത് മാര്ക്സിസ്റ്റനന്തരകാലവും നെഹ്രൂവിയന് ആശയാനന്തര കാലവും കൂടിയാണ്. കോണ്‍ഗ്രസിന്റെ ആധിപത്യം അവസാനിക്കുന്ന ഒരു കാലഘട്ടമാണത്.
മതേതരത്വാനന്തര കാലഘട്ടത്തെ നാം എങ്ങനെ നിര്‍വചിക്കും? വര്‍ഗീയതയുടെ ആധിപത്യമുയരുന്ന കാലമല്ല അത്. മറിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ വര്‍ഗീയശക്തികളെ േപ്രാത്സാഹിപ്പിക്കുന്ന കപട മതേതരത്വത്തിന് അന്ത്യം കുറിക്കുന്ന കാലമാകുമത്. സാംസ്കാരിക സ്വത്വം തിരിച്ചറിയുന്നതിലൂടെ ഇന്ത്യ പൂര്‍ണസ്വാതന്ത്ര്യം നേടുന്ന കാലമായിരിക്കുമത്. ഒരു പുതിയ ഇന്ത്യയുടെ ഉദയമാകുമത്. അതിനെ നവ ഇന്ത്യ എന്നോ ഉണര്‍ന്ന ഭാരതമെന്നോ വിളിക്കാം. ഇടതും വലതുമല്ലാത്ത ഇന്ത്യ, മതേതരമോ വര്‍ഗീയമോ അല്ലാത്ത ഇന്ത്യ! ധാര്‍മ്മിക മൂല്യങ്ങളില്‍ പടുത്തുയര്‍ത്തിയ ഇന്ത്യ!
അത്തരം ഒരു ഇന്ത്യയെ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ത്തന്നെ തുടങ്ങിയിരുന്നു. സ്വാമി വിവേകാനന്ദനേയും മഹര്‍ഷി അരവിന്ദനേയുംപോലുള്ള മഹാന്മാര് ആ വഴിക്കു കഠിനപരിശ്രമങ്ങള്‍ നടത്തി. പക്ഷേ നെഹ്റൂവിയന്‍ മതേതര സോഷ്യലിസ്റ്റ് അജണ്ടകള്‍ അത്തരം ശ്രമങ്ങളുടെ തുടര്‍ച്ച ഇല്ലാതാക്കി. ധാര്‍മ്മിക മൂല്യങ്ങളില്‍ നവ ഇന്ത്യ പടുത്തുയര്‍ത്തപ്പെടുന്നത് കുടുംബാധിപത്യത്തിന് ഭീഷണിയാകുമെന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടിരിക്കാം.
കൃത്രിമമായി സൃഷ്ടിച്ചെടുത്ത മതേതരത്വ ബാധ ഒഴിഞ്ഞ് ഇരുളകലുന്നതോടെ ഇന്ത്യ വീണ്ടും കരുത്തുറ്റ, തേജസ്സുറ്റ രാഷ്ട്രമായി ഉയിര്ത്തെഴുന്നേല്ക്കും. വൈദേശിക ആശയങ്ങളുടെ നിഴലില്‍ ഒതുങ്ങിക്കൂടാതെ അവളുടെ സ്വന്തം സാംസ്കാരികത്തനിമ ലോകത്തോടു വിളിച്ചുപറയുന്ന രാഷ്ട്രമായി ഇന്ത്യ മാറും. ഇന്നത്തെ ലോകത്തിന് അതത്യാവശ്യമാണ്. പരസ്പരം പോരടിക്കുന്ന ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും മുന്നില്‍ പുതിയ ഒരു ചിത്രം ആനയിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രം, മതം, സംസ്കാരം എന്നിവയുടെ പുതിയ വ്യത്യസ്തമായ ഒരു മാതൃക ലോകത്തിന് ഇന്ന് ആവശ്യമുണ്ട്. ഭാരതീയ ഋഷിമാരുടെയും യോഗികളുടെയും വിജ്ഞാനം ഇന്ത്യക്കും മുഴുവന്‍ ലോകത്തിനും പ്രകാശം പരത്തി എക്കാലവും നിലനില്ക്കും.
(പത്മഭൂഷണ്‍ നല്കി ആദരിച്ച വേദ-ആയുര്‍വേദ പണ്ഡിതനായ അമേരിക്കക്കാരനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: