തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. അഡി.ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിജിലന്‍സിന് കത്തു നല്‍കിയിരുന്നു. ഇതിനേത്തുടർന്നാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി വിജിലൻസ് അഡി.ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ സമീപിച്ചത്.
കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടിന് മുന്‍വശത്തുള്ള റോഡ് റിസോര്‍ട്ട് വരെ ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി കായലിൽ പൈപ്പുകള്‍ സ്ഥാപിച്ച് അതിരിട്ട് കയ്യേറിയത് അഴിമതി നിരോധന നിയമവും ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പരാതിയിൽ പറയുന്നു. ആരോപണങ്ങളുയർന്നിട്ട് ഇത്ര നാൾ കഴിഞ്ഞിട്ടും തോമസ് ചാണ്ടിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തതു ദുരൂഹമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
കര്‍ഷകര്‍ക്ക് വിതരണം ചെയ്ത മാര്‍ത്താണ്ഡം കായലിലെ മിച്ച ഭൂമി നികത്തിയതും മന്ത്രി തോമസ് ചാണ്ടി തന്റെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തിയിരിക്കുന്നതിന് തെളിവാണെന്നും ഇതിൽ നിഷ്പക്ഷമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: