കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പരബ്രഹ്മത്തിന്റെ വാഹനമായി സങ്കല്‍പ്പിച്ച് തൊട്ടു വണങ്ങുന്ന നന്ദികേശന്മാരില്‍ ഒന്നിനെ കശാപ്പിനായി ലേലം ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭരണസമിതി ഭാരവാഹികളോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി യാണ് ക്ഷേത്രഭരണസമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നു. മാത്രവുമല്ല കശാപ്പിനു നല്‍കിയത് അന്വേഷിച്ചെത്തിയപ്പോഴാണ് പല അംഗങ്ങളും വിവരമറിയുന്നത്. ഇതിന്റെ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ എട്ടുകണ്ടം ഉരുള്‍ച്ചക്കും മറ്റു ക്ഷേത്രത്തിലെ പ്രധാനചടങ്ങുകള്‍ക്കും ഭഗവാന്റെ തിടമ്പേറ്റുകയും അകമ്പടി സേവിക്കുകയും ചെയ്തിരുന്ന നന്ദികേശന്മാരില്‍ ഒന്നിനെയാണ് 40000 രൂപക്ക് കശാപ്പുകാര്‍ക്ക് ലേലം ചെയ്തത്. ഇത്തരം നന്ദികേശന്മാരെ വില്‍ക്കുകയോ കശാപ്പിന് നല്‍കുകയൊ പതിവില്ല എന്നും അതിന്റെ കാലശേഷം അടക്കം ചെയ്യുകയാണ് പതിവെന്നും മുന്‍ഭരണസമിതി അംഗങ്ങളും, പഴമക്കാരും പറയുന്നു.
ക്ഷേത്രത്തിന്റെ വിശ്വാസസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങളില്‍ മുന്‍ധാരണകളോ കൂട്ടായ തീരുമാനങ്ങളൊ കൂടാതെ ചിലര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വന്‍വിപത്തുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെയ്‌ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍ പറഞ്ഞു. സംഭവം നടന്ന് മാസം ഒന്നുകഴിഞ്ഞിട്ടും ക്ഷേത്രഭരണസമിതി ഭാരവാഹികളുടെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് ഭക്തര്‍ക്കും വിവിധ ഹൈന്ദവസംഘടനകള്‍ക്കും ഉണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ ഒരുനടപടികളും കൈകൊണ്ടിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ഇതിനിടെ നന്ദികേശനെ കശാപ്പിനു നല്‍കിയ നടപടിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഭരണസമിതിക്ക് കഴി യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കൂടിയ പ്രവര്‍ത്തകസമിതി ചില അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.
















