ന്യൂദല്‍ഹി: പഞ്ചനക്ഷത്ര റാങ്കായ മാര്‍ഷല്‍ ഓഫ് ദ എയര്‍ഫോഴ്‌സ്, പദ്മവിഭൂഷണ്‍ അര്‍ജാന്‍ സിങ്. ഇന്ത്യന്‍ വ്യോമ ചരിത്രത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ റാങ്ക്. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായ്‌ക്കും കെ.എം. കരിയപ്പയ്‌ക്കും ശേഷം ഫൈവ് സ്റ്റാര്‍ ലഭിക്കുന്ന സൈനിക മേധാവി. വിമാനങ്ങളുടെ എണ്ണത്തിലും അത്യന്താധുനിക സാങ്കേതിക വിദ്യകളുള്ള പുത്തന്‍ അമേരിക്കന്‍ വിമാനങ്ങളുടെ കരുത്തിലും ഇന്ത്യന്‍ വ്യോമസേനയെ നേരിട്ട പാക് വ്യോമസേന 1965ല്‍ പരാജയത്തിന്റെ രുചി അറിഞ്ഞതിന് കാരണക്കാരന്‍. രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു ഈ സൈനിക മേധാവിയോട്. മാര്‍ഷല്‍ അര്‍ജാന്‍ സിങ് യാത്രയാകുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വ്യോമചരിത്രത്തിലെ ഏറെ തിളക്കമാര്‍ന്ന അധ്യായം കൂടിയാണ്.
ഇന്ന് രാവിലെ 10 മണിക്ക് ദല്‍ഹിയിലാണ് അര്‍ജാന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍. അദ്ദേഹത്തോടുള്ള ആദര സൂചകമായി ദല്‍ഹിയില്‍ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടും. കൗടില്യ മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ വെച്ച മൃതദേഹത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മൂന്നു സൈനിക മേധാവിമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ നടക്കുമ്പോള്‍ നൂറിലേറെ വരുന്ന ഇന്ത്യന്‍ വ്യോമസേനാംഗങ്ങളെ നയിച്ച് റൂട്ട് മാര്‍ച്ച് ചെയ്തത് അര്‍ജ്ജാന്‍ സിങ് ആയിരുന്നു.
1919ല്‍ പാക് പഞ്ചാബിലെ ലൈല്‍പൂരിലെ സൈനിക കുടുംബത്തില്‍ ജനിച്ച അര്‍ജാന്‍ സിങ് 1938ലാണ് വ്യോമസേനയുടെ ഭാഗമായത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മ്മയില്‍ യുദ്ധത്തിന്റെ ഭാഗമായി. 1944ല്‍ ജപ്പാനെതിരെയും യുദ്ധവിമാനങ്ങള്‍ പറത്തി. സ്വതന്ത്ര ഇന്ത്യയിലെ വ്യോമസേനയുടെ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1964ല്‍ എയര്‍ മാര്‍ഷലായി ഉയര്‍ന്നു.
1965ലെ ഇന്ത്യ- പാക് യുദ്ധമായിരുന്നു അര്‍ജാന്‍ സിങിന്റെ നേതൃപാടവം ഏറെ വ്യക്തമാക്കിത്തന്നത്. യുദ്ധത്തില്‍ ഇടപെടില്ലെന്ന് ഇരു വ്യോമ മേധാവികളും കച്ചില്‍ വെച്ച് തീരുമാനം എടുത്തെങ്കിലും പാക്കിസ്ഥാന്‍ ഉറപ്പ് ലംഘിച്ച് ഓപ്പറേഷന്‍ ഗ്രാന്റ്സ്ലാം ആരംഭിച്ചു. ജമ്മു കശ്മീരിലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ഒറ്റപ്പെടുത്തുകയായിരുന്നു ഓപ്പറേഷന്‍ ഗ്രാന്റ് സ്ലാം.
പാക് വ്യോമത്താവളങ്ങളായ പേഷവാര്‍, മൗരിപൂര്‍ എന്നിവിടങ്ങളില്‍ വരെ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വ്വനാശം വിതച്ചു. അത്യന്താധുനിക അമേരിക്കന്‍ വിമാനങ്ങള്‍ പഴയ ബ്രിട്ടീഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് ലോകരാജ്യങ്ങളെ തന്നെ അമ്പരപ്പിച്ചു. വെടിനിര്‍ത്തലിന് വഴങ്ങരുതെന്നായിരുന്നു വ്യോമസേനാ മേധാവി അര്‍ജാന്‍ സിങ്, പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ അറിയിച്ചത്.
1965ലെ യുദ്ധത്തില്‍ വിജയശില്‍പിയായ അര്‍ജാന്‍ സിങിന് 1966ല്‍ പദ്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. എയര്‍ ചീഫ് മാര്‍ഷലായി സ്ഥാനക്കയറ്റവും നല്‍കി. 1969ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വിറ്റ്‌സര്‍ലന്റിലെ ഇന്ത്യന്‍ അംബാസഡറായും കെനിയന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. ദല്‍ഹി ലഫ്. ഗവര്‍ണ്ണറായും അദ്ദേഹം സേവനമനുഷ്ടിച്ചു.
മാര്‍ഷല്‍ അര്‍ജാന്‍ സിങിന്റെ സേവനങ്ങള്‍ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ ഏറ്റവും ശക്തനായ സൈനികനെയാണ് നഷ്ടമായതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രതികരിച്ചു. ഏറെ ബഹുമതികളോടെയും ആദരവോടെയുമാണ് രാജ്യം അതിന്റെ ഏക വ്യോമസേനാ മാര്‍ഷലിനെ യാത്രയാക്കുന്നത്.
















