കോട്ടയം: ആറന്മുള പാര്‍ത്ഥസാരഥി ഭഗവാനുള്ള ഓണക്കാഴ്ചയുമായി കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്ത് നാരായണന്‍ ഭട്ടതിരി ഇന്ന് പുറപ്പെടും. ഐതിഹ്യവും ആചാരവും ഇഴുകി ചേര്‍ന്നതാണ് ഭട്ടതിരിയുടെ യാത്ര. കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ കടവില്‍ നിന്ന് വളവരവച്ച ചുരുളന്‍ വളളത്തിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ആറന്മുള പള്ളിയോട സേവാസംഘം നിര്‍മ്മിച്ച് നല്‍കിയ വള്ളത്തിലെ ആറാമത്തെ യാത്രയാണിത്.
കുടുംബത്തിലെ ഏറ്റവും തലമുതിര്‍ന്ന കാരണവരാണ് തിരുവോണ ദിവസം ആറന്മുളയപ്പന് നൂറ്റാണ്ടുകളായി ഓണവിഭവങ്ങള്‍ സമര്‍പ്പിച്ച് വരുന്നത്. ഇപ്പോഴത്തെ മുതിര്‍ന്ന കാരണവരായ നാരായണന്‍ ഭട്ടതിരി പത്തൊമ്പതാമത്തെ തവണയാണ് ഓണവിഭവങ്ങളുമായി യാത്ര പുറപ്പെടുന്നത്.
ഒരുകാലത്ത് ആറന്മുള കാട്ടൂരില്‍ താമസക്കാരായിരുന്നു പാര്‍ത്ഥസാരഥിയുടെ ഉപാസകരായ മങ്ങാട്ടില്ലക്കാര്‍. ആറന്മുളയപ്പന്‍ തന്നെ, തന്റെ സഹോദരി സ്ഥാനത്തുള്ള കുമാരനെല്ലൂര്‍ ദേവിയുടെ ദേശവഴിയിലേക്ക് കുടുംബത്തെ കുടിയിരുത്തി എന്നാണ് ഐതിഹ്യം. വര്‍ഷം തോറും തിരുവോണത്തിന് സദ്യയ്‌ക്കുള്ള വിഭവങ്ങള്‍ എത്തിക്കണമെന്ന കല്പനയുണ്ടായെന്നാണ് ഐതിഹ്യം.
കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടുകളും നടത്തിയതിന് ശേഷം ഉച്ചയ്‌ക്ക് 12ന് ആണ് ചുരുളന്‍ വള്ളത്തില്‍ മൂന്ന് തുഴക്കാര്‍ക്കൊപ്പം യാത്ര തിരിക്കുന്നത്. മീനച്ചിലാര്‍, കൊടൂരാര്‍ വഴി വേമ്പനാട്ടു കായലിലെത്തി അന്ന് പകലും രാവും തുഴഞ്ഞ് പിറ്റേന്ന് മൂവടത്തു മഠത്തിലെത്തി വിശ്രമിക്കും. പിന്നീട് പമ്പയാറ്റിലൂടെ ആറന്മുളയിലെത്തി വൈകിട്ട് സത്രത്തില്‍ താമസിക്കും. അന്ന് ക്ഷേത്രത്തില്‍ കയറില്ല.
ഉത്രാട പൂലര്‍ച്ചെ ആറന്മുളയില്‍ നിന്ന് കാട്ടൂരിലേക്ക് തിരിക്കുന്ന ഭട്ടതിരി അവിടെ കൃഷ്ണക്ഷേത്രത്തിലെ ഉച്ചപൂജയില്‍ പങ്കെടുക്കും. കാട്ടൂരില്‍ തിരുവോണത്തോണിയില്‍ കരക്കാര്‍ ഓണവിഭവങ്ങള്‍ ഒരുക്കിയിരിക്കും. കുമാരനെല്ലൂരില്‍ നിന്ന് പുറപ്പെട്ട ചുരുളന്‍വള്ളം അകമ്പടിത്തോണിയാകും. ഉത്രാടസന്ധ്യയില്‍ ആറന്മുളയിലേക്കുള്ള തിരുവോണത്തോണി നയിക്കുന്നത് ഭട്ടതിരിയാണ്.
തിരുവോണ ദിവസം രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രകടവിലെത്തുന്ന ഭട്ടതിരിയും സംഘവും ഭഗവാന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കും. കാട്ടൂരില്‍ നിന്ന് കൊളുത്തി കൊണ്ട് വന്ന ഭദ്രദീപം ആറന്മുള ക്ഷേത്രത്തിലെത്തി കെടാവിളക്കിലേക്ക് പകരും. തുടര്‍ന്ന് തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് കാണിക്കയര്‍പ്പിച്ച ശേഷം ഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും.
















