ന്യൂയോര്‍ക്ക്: മരുന്നടിയും വിലക്കുമെല്ലാം കഴിഞ്ഞ് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ കയറിപ്പറ്റാന്‍ ഏറെ പാടുപെടേണ്ടി വന്നു റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക്. പക്ഷേ, വൈല്‍ഡ് കാര്‍ഡുമായി യുഎസ് ഓപ്പണിനെത്തി ആദ്യ ദിനം താരമായി ഷറപ്പോവ. വനിതകളുടെ ആദ്യ റൗണ്ടില്‍ കിരീടപ്രതീക്ഷയുമായെത്തിയ രണ്ടാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ കീഴടക്കി റഷ്യന്‍ താരം, സ്കോര്‍: 6-4, 4-6, 6-3.
ആര്‍തര്‍ ആഷെ കളിമുറ്റത്ത് രണ്ടു മണിക്കൂറും 44 മിനിറ്റും പൊരുതിയാണ് വര്‍ഷാവസാനത്തെ ഗ്രാന്‍ഡ്സ്ലാം തുടക്കം മുന്‍ ഒന്നാം നമ്പര്‍ അവിസ്മരണീയമാക്കിയത്. ആദ്യ സെറ്റ് ജയിച്ച് രണ്ടാം സെറ്റ് അടിയറവച്ചപ്പോള്‍ ഷറപ്പോവയ്ക്ക് കാലിടറുന്നുവെന്ന തോന്നലുയര്‍ന്നു.
എന്നാല്‍, മൂന്നാമത്തേതില്‍ തകര്‍പ്പന്‍ പ്രകടനവുമായി രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു റഷ്യന്‍ താരം. മത്സരത്തില്‍ ഏഴ് എയ്സുകളുതിര്ത്ത ഷറപ്പോവ, അഞ്ച് ബ്രേക്കിങ് പോയിന്റുകള്‍ നേടി. 60 വിന്നറുകളും ഉതിര്‍ത്തു. രണ്ടാം റൗണ്ടില്‍ ഹംഗറിയുടെ ടിമയ ബാബോസ് ആണ് ഷറപ്പോവയുടെ എതിരാളി.
2016 ഓസ്ട്രേലിയന്‍ ഓപ്പണിനിടെയാണ് മരുന്നടിക്ക് ഷറപ്പോവ പിടിയിലായത്. 15 മാസത്തെ വിലക്കിനു ശേഷം ഈ വര്‍ഷം ഏപ്രിലില്‍ തിരിച്ചെത്തിയെങ്കിലും, പരിക്ക് വിലങ്ങു തടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: