ന്യൂദല്‍ഹി: വിവാദ നായകന്‍ ദേരാ സച്ചാ സൗദ തലവന്‍ രാം റഹീം സിങ്ങിനെ എക്കാലവും സംരക്ഷിച്ചത് കേന്ദ്രത്തിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍.
കേന്ദ്രത്തിലെ പത്തുവര്‍ഷം നീണ്ട യുപിഎ ഭരണമാണ് ഇയാള്‍ക്കെതിരായ സിബിഐ കേസിലെ നടപടികള്‍ വൈകിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് രാംറഹീം സിങ്ങിനെതിരായ അന്വേഷണവും മറ്റു നടപടികളും വൈകിപ്പിച്ചതെന്ന് മുന്‍ സിബിഐ ഉദ്യോഗസ്ഥനും മലയാളിയുമായ എം. നാരായണന്‍ വെളിപ്പെടുത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
2002ല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച സിബിഐ അന്വേഷണം 2004ല്‍ ഭരണമാറ്റം സംഭവിച്ചതോടെ നിലച്ച നിലയിലായി. പിന്നീട് 2015ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടയിലുള്ള കാലം കേസ് മരവിപ്പിച്ച് നിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളുമാണ്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ഹൂഡ സര്‍ക്കാരും സിങിന് സംരക്ഷണം നല്‍കി.
2007ല്‍ കേസ് തനിക്ക് ലഭിച്ചശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരവധി തവണ കേസ് അവസാനിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചെന്ന് എം. നാരായണന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സിബിഐയില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി 2009ല്‍ വിരമിച്ച നാരായണന്‍ കാസര്‍കോട് സ്വദേശിയാണ്. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസ്, അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന കേസ്, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസ് തുടങ്ങി പ്രമാദമായ നിരവധി കേസന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ശേഷമാണ് എം.നാരായണന്‍ സിബിഐയുടെ പടിയിറങ്ങിയത്.
ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് അനധികൃതമായി ആയുധ സംഭരണം നടക്കുന്നതായും അനുയായികള്‍ തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ പരിശീലനം നടത്തുന്നതായും സൈന്യം 2012ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതും മറച്ചു പിടിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി വന്ന് മിനുറ്റുകള്‍ക്കകം തെരുവുകളില്‍ കലാപത്തിന് ശ്രമിക്കാനുള്ളളത്ര പരിശീലനം ദേരാ സച്ചാ അനുയായികള്‍ക്ക് ലഭിച്ചത് ആശ്രമത്തിന്റെ അനധികൃത നടപടികള്‍ക്ക് നേരേ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ണടച്ചതിനാലാണ്.
















