കൊച്ചി: ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രിക്കാന്‍ സൗജന്യ യോഗ പരിശീലനവുമായി അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ (ആശ)വരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയവ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലെ താഴേത്തട്ടിലുള്ള ആശമാരെ സൗജന്യയോഗ പരിശീലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഓരോ പഞ്ചായത്തിന്റെയും വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആശമാര്‍ യോഗയുടെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കും.
യോഗ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്താണ് ദേശീയ ആരോഗ്യദൗത്യം (എന്‍എച്ച്എം) ആശമാര്‍ വഴി യോഗ പരിശീലനം നല്‍കുക. സംസ്ഥാനത്ത് ആയുഷ് മിഷനാണ് യോഗ പഠിപ്പിക്കുന്നതിന് ആശമാര്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള ആശമാര്‍ക്കാണ് പരിശീലനം. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആശമാരെയും യോഗ പഠിപ്പിക്കുന്നതിന് സജ്ജരാക്കും.
സംസ്ഥാനത്ത് കാല് ലക്ഷത്തിലധികം ആശമാരാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. പരിശീലനം പൂര്‍ത്തിയാക്കുന്ന ആശമാര്‍ അടുത്ത മാസം മുതല്‍ പൊതുജനങ്ങളെ യോഗ പഠിപ്പിക്കും.
എന്‍എച്ച്എം സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ച ജീവിത ശൈലീ രോഗ ക്ലിനിക്കില്‍ പുതുതായി ഓട്ടേറെപ്പേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതില്‍ 40 വയസ്സിന് താഴെയുള്ളവരും ഏറെയാണ്. പൊണ്ണത്തടിയും പ്രമേഹവുമാണ് പലരെയും ബാധിച്ചിട്ടുള്ളത്. ഇതിന് പരിഹാരമായാണ് യോഗ.
സംസ്ഥാനത്തെ പല സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂടുതല്‍ പണം വാങ്ങിയാണ് യോഗ പരിശീലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ക്ക് യോഗ പരിശീലനത്തിന് അവസരമില്ല. ഇതും പുതിയ പദ്ധതി തുടങ്ങാന്‍ എന്‍.എച്ച്.എമ്മിനെ പ്രേരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: