തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടാന്‍ ശ്രമിച്ച പൂര്‍വ്വ സൈനികനെ മിലിട്ടറി ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. വിളപ്പില്‍ പേയാട് വിട്ടയം പൂവണം ലൈനില്‍ എസ്.ജയകുമാര്‍ (52) ആണ് ആലപ്പുഴയിലുള്ള നാല് യുവാക്കളില്‍ നിന്ന് പണം വാങ്ങാനെത്തവേ മിലിട്ടറി ഇന്റലിജന്റ്സിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ 11 മുല് 21 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റേറഡിയത്തില്‍ നടന്ന റിക്രൂട്ട്മെന്റ റാലിയില്‍ പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ നാല് യുവാക്കള്‍ക്ക് സെലക്ഷന് ലഭിച്ചിരുന്നു. ഇവരുടെ വീടിന് സമീപമുള്ള ഒരു ഓട്ടോക്കാരന് വഴിയാണ് ജയകുമാര്‍ ഇവരെ സമീപിച്ചത്. ജയകുമാര്‍ ആര്‍മി സെലക്ഷന് ഓഫീസറാണെന്നും അഞ്ച് ലക്ഷം രൂപ നല്കിയാല് ആര്‍മിയില്‍ ജോലി തരപ്പെടുത്താമെന്നും ഓട്ടോക്കാരന് യുവാക്കളെ ധരിപ്പിച്ചു.
തുടര്‍ന്ന് ജയകുമാറുമായി നേരിട്ട് സംസാരിച്ചപ്പോള്‍ മൂന്ന് ലക്ഷം വീതം പരീക്ഷാ ഫലം വന്നശേഷം നല്കിയാല് മതിയെന്നു യുവാക്കളോട് പറഞ്ഞു. മാത്രമല്ല എഴുത്ത് പരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ പ്രത്യേക ചിഹ്നം രേഖപ്പെടുത്തണം എന്നും നിര്‍ദ്ദേശം നല്കി. ഇവരില്‍ നിന്ന് രജിസ്ട്രേഷനായി ആയിരം രൂപയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും വാങ്ങി.
ജൂലൈ 30ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എഴുത്തുപരീക്ഷയില്‍ നാലുപേരും പങ്കെടുത്തു. ഉത്തരക്കടലാസ്സില്‍ പ്രത്യേക ചിഹ്നം രേഖപ്പെടുത്തുകയും ചെയ്തു. ഉത്തരക്കടലാസിലെ പ്രത്യേക ചിഹ്നം ശ്രദ്ധയില്‍പ്പെട്ട മിലിട്ടറി ഇന്റലിജന്റ്സ് വിഭാഗം നാല് യുവാക്കളെയും ചോദ്യം ചെയ്തു.
തുടര്‍ന്നാണ് ജയകുമാറിന്റെ തട്ടിപ്പിനെകുറിച്ച് വിവരം ലഭിച്ചത്. ഇതില്‍ മൂന്ന് യുവാക്കള്‍ സ്വന്തം പരിശ്രമത്തില്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. ഒരാള്‍ക്ക് സെലക്ഷന് ലഭിച്ചില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് ജയകുമാറിനെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കിയത്. മൂവരും ജയകുമാറിനെ വിളിച്ച് തങ്ങള്‍ പരീക്ഷയില്‍ ജയിച്ചെന്നും തരാമെന്നു പറഞ്ഞ മൂന്ന് ലക്ഷം വീതം നല്‍കാമെന്നും പറഞ്ഞു. തിരുവനന്തപുരം റയില്‍വേസ്റ്റേഷനില്‍ വച്ച് കാണാമെന്നും സമ്മതിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് മണിയോടെ എത്തിയ ജയകുമാറിനെ മിലിട്ടറി ഇന്റലിജന്റസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജയകുമാറിനെ തമ്പാനൂര്‍ പോലീസിന് കൈമാറി. സൈന്യത്തില്‍ ആരോഗ്യവകുപ്പിലെ സുബേദാറായി 2015 ലാണ് ജയകുമാര്‍ വിരമിച്ചത്.
ജോലി ലഭിക്കാത്ത ആലപ്പുഴ മറ്റം വടക്ക് കുറുങ്ങാട് വീട്ടില്‍ അനന്തു(19) വിന്റെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൈന്യത്തില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേരെ പൂജപ്പുര പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: