തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി)ന് എതിര്‍പ്പുകള്‍ ഉയരുന്നത് പിന്തുണ ലഭിക്കേണ്ട സ്ഥലങ്ങൡ നിന്നെന്നും ഇത് ഖേദകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.“’പൊതു അടിസ്ഥാന സൗകര്യനിക്ഷേപം: അവസരങ്ങളും വെല്ലുവിളികളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിക്കായി എത്ര തുകയാണ് പിരിച്ചെടുത്തതെന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ കിഫ്ബി അത്തരത്തില്‍ പണസമാഹരണം നടത്തുന്ന പദ്ധതിയല്ല. കിഫ്ബി ബോര്‍ഡ് അംഗീകാരം നല്കുന്ന പദ്ധതിക്ക് അനുസരിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. 18 കൊല്ലം മുമ്പ് രൂപീകരിച്ച കിഫ്ബിക്ക് ഇപ്പോഴാണ് ജീവന് വച്ചത്. കിഫ്ബിയുടെ നിയമത്തില്‍ ഭേദഗതി വരുത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആറായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കാനായെങ്കില് അഞ്ചു വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാനാകും. ഇത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ കുതിച്ച് ചാട്ടം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷനായിരുന്നു. ആറായിരം കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കാനും അത്രയും തന്നെ കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കാനാകുന്ന തരത്തിലേക്ക് കിഫ്ബിയെ എത്തിക്കാനായെന്നും ധനമന്ത്രി പറഞ്ഞു. മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയുെട വികസന പദ്ധതി എന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയില്‍ മൂലധന സമാഹരണത്തില്‍ ഘടനാപരമായ മാറ്റമുണ്ടാകുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-സെബിയുടെ മഴുവന്‍ സമയ അംഗം ജി.മഹാലിംഗം വ്യക്തമാക്കി. ബാങ്കുകളില്‍ നിന്ന് ബോണ്ടുകള്‍ സമാഹരിക്കുന്ന തരത്തിലേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുന്നു. ഇത് കാലാസുസൃതമായ മാറ്റമാണെന്നും മഹാലിംഗം പറഞ്ഞു. ധനകാര്യസെക്രട്ടറി കെ.എം.എബ്രഹാം സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: