ഇരിട്ടി: ഇരിട്ടി നഗരം രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് സ്വകാര്യ ബസ് ജീവനക്കാരുടെ സമരമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ഏതാനും ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന സമരം മൂലം ജനങ്ങള്‍ വലഞ്ഞു. അതിരാവിലെ ഓഫീസുകളിലേക്കും മറ്റു വിവിധ സ്ഥലങ്ങളിലേക്കും പോകാനായി ഇരിട്ടി നഗരത്തിലെത്തിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു. ഓണപ്പരീക്ഷകളും മറ്റും നടക്കുന്നതിനാല്‍ ടൗണില്‍ എത്തിയ വിദ്യാര്‍ത്ഥികളും ബസ് പണിമുടക്കറിഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നു.
ഇതിനിടയില്‍ വന്ന ഏതാനും കെഎസ്ആര്‍ടിസി ബസ്സുകളില്‍ കയറിപ്പറ്റാന്‍ പലരും സാഹസപ്പെട്ടു. നില്ക്കാന് പോലും കഴിയാതെ ഞെങ്ങിഞെരുങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍.
എന്തിനാണ് ബസ് സമരമെന്ന് ചോദിച്ചപ്പോള്‍ ബസ് തൊഴിലാളികളും ബസ് ഉടമസ്ഥ സംഘം നേതാക്കളും കൈമലര്‍ത്തി. പോലീസും മറുപടി പറഞ്ഞില്ല. ഇതിനിടയില്‍ നാട്ടുകാരും ചുമട്ടു തൊഴിലാളികളും മറ്റും സംഘടിക്കുകയും മലയോരത്ത് നിന്നും തലശ്ശേരിയിലേക്കു പോകേണ്ട ബസ്സുകള്‍ ഇരിട്ടി ടൗണിലേക്ക് സര്‍വീസ് നടത്തി ഇവിടെ ഓട്ടം നിര്‍ത്തിയതിനെ ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തു. ബസ്സുകള്‍ തലശ്ശേരിയിലേക്കു സര്‍വീസ് നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനെത്തുടന്ന് അല്‍പ്പനേരം ടൗണില്‍ സംഘര്‍ഷമുണ്ടായി. ഇരിട്ടി എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. നഗരത്തിലെത്തി പോകാന്‍ വഴിയില്ലാതെ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും മറ്റും ഇവര്‍ സ്വകാര്യ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും മറ്റും കയറ്റി വിടാന്‍ സഹായിച്ചു.
കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒരു സ്വകാര്യ ബസ്സില്‍ കയറുന്നത് തടഞ്ഞതും ഇതിനെതിരെ നടന്ന വാക്കേറ്റത്തിനൊടുവില്‍ പുറപ്പെട്ട ബസ്സിനെ ഉളിയിലില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ചിലര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു എന്ന ആരോപണവുമാണ് ഇന്നലത്തെ മിന്നല്‍ പണിമുടക്കിനിടയാക്കിയത് എന്ന് പറയുന്നു. സിഐടിയു തൊഴിലാളികളില്‍പ്പെട്ട ഒരു വിഭാഗം മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ഓടാനായി പുറപ്പെട്ട ബസ്സുകളെ ഇവര്ഭീഷണിപ്പെടുത്തി ഓട്ടം നിര്‍ത്തുകയിരുന്നു എന്നും പരാതിയുണ്ട്.
ഉച്ചയോടെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒടുവില്‍ 12 മണിയോടെ പ്രശ്നത്തിന് പരിഹാരമായത്. ബസ് ജീവനക്കാരെ മട്ടന്നൂര്‍ പോലീസ് അനാവശ്യമായി ദ്രോഹിക്കുന്ന നടപടികള്‍ ഒഴിവാക്കും, അംഗീകൃത സ്റ്റോപ്പുകളിലും മറ്റും നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കയറ്റും, മിന്നല്‍ സമരങ്ങള്‍ പോലുള്ള അനാവശ്യ സമരങ്ങള്‍ ഒഴിവാക്കും. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് ചര്‍ച്ചയിലൂടെ പരിഹാരം കാണും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ബസ് തൊഴിലാളി ഉടമാ സംഘടനകളുടെ പ്രതിനിധികള്‍ അംഗീകരിച്ച ശേഷമാണ് സമരം പിന്‍വലിച്ച് ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്.
ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് വേണ്ടി കെ.ശശിധരന്, ബിനോയ് കുര്യന്, സത്യന് കൊമ്മേരി എന്നിവരും, ബസ് ഉടമസ്ഥസംഘത്തിനുവേണ്ടി പി.ചന്ദ്രന്, ബെന്നി, പോള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: