കണ്ണൂര്‍: കിഴുത്തള്ളിയിലെ ടി.ഷാജിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും കാരണക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും അമ്മ ടി.ശാന്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് കിഴുത്തള്ളി ഓവുപാലത്തിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ ഷാജിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഏകദേശം 12 മണിയോടെ മുകേഷ്, റിനീഷ്, രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ഷാജിയെ ബലമായി വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസമാണ് മകന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ഷാജി ആത്മഹത്യചെയ്യാനുള്ള ഒരു കാരണവും വീട്ടില്‍ നിലനില്ക്കുന്നില്ല. തൊട്ടടുത്ത വീട്ടിലെ റിനീഷിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടി മുന്‍പന്തിയിലുണ്ടായിരുന്നു. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കണ്ണൂര്‍ ഡിവൈഎസ്പി, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സഹോദരങ്ങളായ സജേഷ്, സിനി, അമ്മാവന് പ്രകാശന്, മിനി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: