തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം അക്രമത്തിന് ഇരകളായവരില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പ് പുരോഗമിക്കുന്നു. കമ്മീഷന്‍ എസ്പി സുമേധാ ദ്വിവേദിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. അക്രമത്തിന് ഇരയായ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വീട്ടമ്മമാര്‍ക്കും പുറമെ മിത്രപുരം റസിഡന്റ്‌സ് അസോസിയേഷനും മൊഴി നല്കിയിട്ടുണ്ട്.
പോലീസിന്റെ നിഷ്‌ക്രിയതെയും പക്ഷപാതപരമായ പെരുമാറ്റത്തെയും കുറിച്ചാണ് അക്രമത്തിനിരയായവരുടെ പ്രധാന പരാതി. അക്രമം നടക്കുന്ന വിവരങ്ങള്‍ അറിയിച്ചിട്ടും പോലീസ് സമയത്തിനെത്തുകയോ അക്രമം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മറിച്ച് സിപിഎം നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സംരക്ഷണം നല്കാനാണ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി സിപിഎം ക്രിമിനലുകള്‍ക്ക് അക്രമം നടത്താനാവശ്യമായ വിവരം കൈമാറിയെന്നും ഇരകള്‍ ആരോപിച്ചു.
അക്രമം നടന്നശേഷം പരാതിപ്പെട്ട പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പരാതി പിന്‍വലിപ്പിക്കാനും പോലീസ് ശ്രമിച്ചതായി ആരോപണമുണ്ട്. പരാതി നല്കിയ പലര്‍ക്കും ഇതുവരെ കൈപ്പറ്റ് രസീത് നല്കിയിട്ടില്ല. എഫ്‌ഐആര്‍ നമ്പര്‍ പോലും ലഭിക്കാത്ത പരാതിക്കാരുണ്ട്. ഇതെല്ലാം അവര്‍ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിക്ക് തെളിവു സഹിതം വിശദീകരിച്ചു.
ആക്രമിച്ച് കൊള്ളയടിക്കപ്പെട്ട ചാലയിലെ നടരാജ് കണ്ണന്റെ തയ്യല്‍ കട, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, എസ്.കെ.പി. രമേഷ്, ആര്‍.സി. ബീന, പ്രവര്‍ത്തകരായ പദ്മദാസ്, രാജേന്ദ്രന്‍, എം. സുനില്‍കുമാര്‍, സൂരജ് എന്നിവരുടെ വീടുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വീടാക്രമിക്കപ്പെട്ട സുരേഷിന്റെ അമ്മായിഅമ്മ കുമാരി, നിഷാന്ത്, ആര്‍. വസന്ത, എ. വസന്ത, നെടുങ്കാട് ബിജെപി സ്ഥാനാര്‍ഥിയായി നഗരസഭയിലേക്ക് മത്സരിച്ച സൗമ്യ, ഭര്‍ത്താവ് ഷിബി, എബിവിപി നേതാവ് അഖില്‍, മിത്രപുരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ശ്രീകണ്‌ഠേശ്വരം ദേവീദാസ്, ജയപ്രകാശ്, വെങ്ങാനൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാണാ പ്രതാപ്, അദ്ദേഹത്തിന്റെ അമ്മ എന്നിവര്‍ ഗസ്റ്റ്ഹൗസിലെത്തി കമ്മീഷന് മൊഴി നല്കി. ഇന്ന് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തും.
















