തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ വെന്റിലേറ്ററിന് ചികിത്സ വേണമെന്ന് ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ പറഞ്ഞു. ആവശ്യമുള്ള വെന്റിലേറ്റര്‍ ഉണ്ടെങ്കിലും പകുതിയിലധികം തകരാറിലാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം വെന്റിലേറ്റര്‍ സംവിധാനത്തെ കേടുവരുത്തുന്നതാണെന്ന് പരിശോധിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് വെന്റിലേറ്റര്‍ സംവിധാനത്തിനും സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തന രീതിക്കും എതിരെ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നത്.
രോഗി മരിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ പോലും വെന്റിലേറ്ററില്‍ കിടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. ബില്‍ തുക ഒടുക്കിയാല്‍ മാത്രമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ എന്ന് വാശിപിടിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. അനാവശ്യമായി സ്‌കാന്‍ ചെയ്യിക്കല്‍ തുടങ്ങിയ നടപടികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. പരിശോധനാ സമിതിയുടെ മേല്‍നോട്ടത്തിന് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കളക്ടര്‍ക്ക് ജോലിഭാരം കൂടുതലായതിനാല്‍ പകരം സംവിധാനം ഉണ്ടാക്കണം. ജനപ്രതിനിധികളെ കൂടി പരിശോധനാ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു. ബില്‍ നിയമമായാല്‍ മാന ദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കരുത്. എസ്എസ്എല്‍സി പരീക്ഷ ജയിക്കാത്തവര്‍ പോലും ക്ലിനിക്കല്‍ ലാബുകളില്‍ വിവിധ പരിശോധനകള്‍ നടത്തുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെയും പരിശോധനാ കേന്ദ്രങ്ങളിലും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ മറുപടി നല്‍കി. ഇവയ്‌ക്ക് രജിസ്‌ട്രേഷനും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള ശക്തമായ നിയമനിര്‍മാണമാണ് കൊണ്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2010ലെ ക്ലിനിക്കല്‍ സ്ഥാപന ആക്ടിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം. പ്രതിരോധ വകുപ്പിന്റെ കീഴിലല്ലാത്ത അലോപ്പതി, ആയുര്‍വേദ, യുനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ മേഖലകളിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും. നിലവാരമുണ്ടോ എന്ന് പരിശോധന നടത്താനായി വിദഗ്‌ദ്ധരുടെ പാനല്‍ തയ്യാറാക്കുന്ന ചുമതലയും കൗണ്‍സിലിനായിരിക്കും.
















