തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അനാസ്ഥനൂറോളം നിയമവിദ്യാര്‍ഥികളുടെ ഉപരിപഠനാവസരം നിഷേധിക്കുന്നു. സര്‍വകലാശാലയുടെ കീഴിലെ വിവിധ ലോ കോളേജുകളില്‍ പഠിക്കുന്ന ത്രിവത്സര, പഞ്ചവത്സര അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ ഉപരിപഠനമാണ് പരീക്ഷാഫലം വൈകുന്നതിനാല്‍ അവതാളത്തിലായിരിക്കുന്നത്.
കാര്യവട്ടം ക്യാമ്പസില്‍ ഒരു വര്‍ഷത്തെ എല്‍എല്‍എം പ്രവേശനപ്പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് വെട്ടിലായത്. പ്രവേശനവുമായി ബന്ധപ്പെട്ട് അവസാന സെമസ്റ്ററിന് മുമ്പുള്ള സെമസ്റ്ററിന്റെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പരീക്ഷ കഴിഞ്ഞ് മാസങ്ങളായെങ്കിലും നാളിതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രി, വിസി, പരീക്ഷാ കണ്ട്രോളര് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രവേശന നടപടി ആഗസ്റ്റ് 10ന് അവസാനിക്കുമെന്ന് കാര്യവട്ടം ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
സപ്തംബര്‍ പകുതിയോടെ മാത്രമേ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. ആവശ്യത്തിന് അധ്യാപകരെ കിട്ടാത്തതാണ് മൂല്യനിര്‍ണയം വൈകാന്‍ കാരണമായി സര്‍വകലാശാല പറയുന്നത്. നാഷണല്‍ ലോ സ്കൂള്‍ നടത്തുന്ന എല്‍എല്‍എമ്മിന് പ്രവേശനം കിട്ടിയ വിദ്യാര്‍ഥികളും ആശങ്കയിലാണ്. സര്‍വകലാശാലയുടെ അനാസ്ഥയ്ക്കെതിരെ ഹൈക്കോടതിയില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കോടതി അപേക്ഷ പരിഗണിക്കുന്നത് ഈ മാസം പത്തിനാണ്. അന്നാണ് മാര്‍ക്ക് ലിസ്റ്റ് കാര്യവട്ടം കാമ്പസില്‍ സമര്‍പ്പിക്കേണ്ട അവസാനതീയതിയും. ഉപരിപഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: