മാര്‍ക്സിസ്റ്റ് ആക്രമണത്തിനിരയായി ബലിദാനികളായ കേരളത്തിലെ സ്വയംസേവകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയിലെ വനിതാ എംപിമാര്‍ രാജേഷിന്റെ അനുജന് രാജീവിന് രാഖികള്‍ കൊടുത്തയച്ചു. ശാഖയില്‍നിന്ന് വീട്ടിലേക്ക് വരുന്നവഴി, ഇക്കഴിഞ്ഞ ജൂലൈ 29 ന് സന്ധ്യയ്ക്കാണ് സിപിഎം ഗുണ്ടകള്‍ രാജേഷിനെ ആക്രമിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാജേഷ് ദളിത് വിഭാഗത്തില്‍പ്പെട്ട സേവനതല്‍പ്പരനായ യുവാവായിരുന്നു.
അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന സാധാരണക്കാരനായിരുന്നു രാജേഷ്. 89 മാരകമുറിവുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിനേറ്റത്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള വനിതാ എംപിമാരും, ഋതി പഥക്, സമ്പതിയാ ഉകെ, അഞ്ജു ബാല, ഭാരതി ബന്ഷിയാല്, മാലാ രാജ്യലക്ഷ്മി ഷാ, രൂപ ഗാംഗുലി, പ്രീതം മുണ്ടെ എന്നിവരും ചേര്‍ന്നാണ് രാജീവിന് കത്തയച്ചത്.
”പ്രിയ രാജീവ് ഭയ്യാ, സഹോദരനെ നഷ്ടപ്പെട്ട് അത്യന്തം സങ്കടകരമായ അവസ്ഥയിലൂടെയാണ് താങ്കള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഈ സോദരിമാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടേയും കുടുംബത്തിന്റെയും തീരാവേദനയില്‍ ഞങ്ങളും പങ്കുചേരുന്നു.
ഞങ്ങള്‍ നിങ്ങള്‍ക്കായി ഈ രാഖി അയയ്ക്കട്ടെ. ഇത് നിങ്ങളോടും കുടുംബത്തോടും ഞങ്ങള്‍ക്കുള്ള സ്നേഹത്തിന്റെ, പിന്തുണയുടെ, ബഹുമാനത്തിന്റെ അടയാളമായി കരുതി സ്വീകരിച്ചാലും. നിങ്ങള്‍ക്കും കുടുംബത്തിനും ഇനിയൊരു തീരാദുഃഖം വരാതിരിക്കാന്‍ ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരായിരിക്കട്ടെ എന്ന സന്ദേശമാണ് ഞങ്ങളയയ്ക്കുന്ന രാഖി നല്‍കുന്നത്. സിപിഎം താലിബാനിസം ആര്‍എസ്എസ്, ബിജെപി ഐയുഎംഎല്‍, സിപിഐ, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലെ എത്രയെത്ര യുവാക്കളെയാണ് കൊലക്കത്തിക്കിരയാക്കിയത്!
ഇത്തരം ഹീനമായ അക്രമങ്ങള്‍ മനുഷ്യത്വത്തിനെതിരെയാണ് നടമാടുന്നത്. ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് എല്ലാ സ്ത്രീകളും ഈ ക്രൂരതക്കെതിരെ ശബ്ദമുയര്‍ത്തണം, പ്രവര്‍ത്തിക്കണം. ഇതിനെ അമര്‍ച്ച ചെയ്യണം.
സിപിഎം താലിബാനിസത്തിനിരയായവരുടെയെല്ലാം ആത്മശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കട്ടെ.
ഇത്തരം അക്രമങ്ങളിലെല്ലാം ആത്യന്തികമായ കഷ്ടതയനുഭവിക്കുന്നത് സ്ത്രീകളാണ്, സ്ത്രീകള്‍ മാത്രം. ആണുങ്ങള് കൊല്ലപ്പെടുന്നു, സ്ത്രീയുടെ ജീവിതം മുഴുവന്‍ കദനക്കണ്ണീരിലാഴുന്നു. ജീവിതം അവരെ സംബന്ധിച്ചിടത്തോളം ദുരിതയാത്രയായിത്തീരുന്നു. പ്രിയപ്പെട്ട രാജീവ്ജി, നിങ്ങളും റീനയും ലളിതയും നിങ്ങളുടെ ഭാര്യയും ധൈര്യശാലികളാണ്. പ്രതീക്ഷ കൈവിടാതിരിക്കൂ. എല്ലാവര്ക്കും സുരക്ഷയേകുന്ന ശക്തമായൊരു കേരളസൃഷ്ടിക്കായി നമുക്ക് പ്രവര്‍ത്തിക്കാം.
ആശയപ്രചാരണ സ്വാതന്ത്ര്യത്തിനും സമാജ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച് സ്വജീവന്‍ ബലിയര്‍പ്പിച്ച ധീരനായ രാജേഷിന്റെ സഹോദരിമാരാണ് ഞങ്ങള്‍. രാജേഷിന്റെ അമ്മ ലളിതാജി, ഭാര്യ റീനാജി, സഹോദരി രാജി എന്നിവര്‍ക്കൊപ്പം ഞങ്ങളുണ്ട്. ആദിത്യനും അഭിഷേകും ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കും. ഞങ്ങളെല്ലാവരും സിപിഎമ്മിന്റെ താലിബാനിസത്തിനെതിരെ പ്രതിരോധനിരയൊരുക്കും.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ദീര്‍ഘായുസ്സുണ്ടാവട്ടെ. ഞങ്ങള്‍ അയക്കുന്ന രാഖി ഒരു ‘രക്ഷാകവച’മാണ്. കേരളത്തിലെ എല്ലാ സ്വയംസേവകര്‍ക്കും, നാനാതുറകളിലുള്ള കേരളീയര്‍ക്കും സംരക്ഷണം നല്കുന്ന പ്രതിരോധ കവചമാണിത്. എല്ലാ ആശയങ്ങള്‍ക്കും ഇടം നല്കണമെന്നുള്ള സമാധാനപരമായ ആഹ്വാനമാണ് ഈ പട്ടുനൂല്‍!”
കേന്ദ്ര ഗതാഗതസഹമന്ത്രി മന്‍സുഖ് ഭായി മണ്ഡാവിയയുടെ ഭാര്യ ഗീതാബെന്‍ മാണ്ഡവിയ, എസ്സി മോര്‍ച്ച ദേശീയ അധ്യക്ഷനും എംപിയുമായ വിനോദ് സോംകറിന്റെ ഭാര്യ സംഗീത വിനോദ് സോംകര്, രാജ്യസഭയിലെ ബിജെപി ചീഫ് വിപ്പ് നാരായണ്‍ ലാല്‍ പഞ്ചാരിയയുടെ ഭാര്യ സുമിത്രാ പഞ്ചാരിയ, മുന്‍ എംപി തരുണ്‍ വിജയിന്റെ ഭാര്യ വന്ദന ബിഷ്ട് വിജയ് എന്നിവരും ‘സിസ്റ്റേഴ്സ് ഓഫ് രാജേഷ്’ എന്ന കൂട്ടായ്മയുടെ ഭാഗമാണ്.
ഉത്തരാഖണ്ഡിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വിവിധ വനിതാ സംഘടനകള്‍ രാജീവിന്റെ കുടുംബത്തിന് രാഖി അയച്ചുകൊടുത്തു. സിപിഎമ്മിന്റെ ക്രൂരമായ അക്രമത്തിനിരയായി ബലിദാനിയായ രാജേഷ് എന്ന ദളിത് സഹോദരന് ഈ രാഖി സമര്‍പ്പിക്കുന്നുവെന്ന് കൂട്ടായ്മയ്ക്ക് മുന്‍കൈയെടുത്ത വന്ദന ബിഷ്ട് വിജയ് പറഞ്ഞു. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള ഈ രാജ്യത്തെ എല്ലാ സഹോദരിമാരും രാജേഷിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും വന്ദന ബിഷ്ട് വിജയ് കുട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: