മാനന്തവാടി: സുലിലിന്റെ മരണത്തിനു പുറമെ ദൂരൂഹതയില്‍ മറ്റൊരു മരണം കൂടി. ട്രഷറി ജീവനക്കാരനും എടവക അയിലമൂല സ്വദേശിയുമായ ദിലീപിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. മരണം കൊലപാതകമെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് മേധാവികള്‍ക്കും പരാതിയും നല്‍കി. അന്വേഷണമാവശ്യപ്പെട്ട് മുന്‍പ് രണ്ട് തവണ നല്‍കിയ പരാതി പോലീസ് അവഗണിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
മാനന്തവാടി സബ്ബ് ട്രഷറി ഓഫീസില്‍ ജൂനിയര്‍ അക്കൗണ്ടന്റായ ദിലീപിനെ 2016 നവംബര്‍ 14ന് കാണാതാവുകയും പതിനേഴാം തീയ്യതി വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ട്രഷറി സേവനത്തിന് മുന്‍പ് വനം വകുപ്പിലായിരുന്നു ദിലീപിന് ജോലി. ആ സമയത്ത് പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വരെ കരസ്ഥമാക്കിയ ദിലീപ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനുമായിരുന്നു. മരണത്തില്‍ അന്നുതന്നെ ബന്ധുക്കളും നാട്ടുകാരും ദുരൂഹതയുള്ളതായി പരാതിപ്പെട്ടിരുന്നു. പിന്നീട് ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും പ്രദേശത്തെ ആക്ഷന്‍ കമ്മറ്റിയും മുന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
സുലിലിന്റെ മരണത്തിനു സമാനമായ മരണമാണ് ദിലീപിന്റെ മരണവും നവംബര്‍ 14 ന് കാണാതായ ദിലീപിനെ 17 ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സമീപത്തെ തോട്ടത്തില്‍ ദിലീപിനെ കാണാതായതു മുതല്‍ നാട്ടുകാരും ബന്ധുകളും നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. ആ സമയത്തൊന്നും മൃതദേഹം കണ്ടെത്തിയിരുന്നില്ലെന്ന് ബന്ധുകള്‍ പറയുന്നു. കൂടാതെ സുലിലിന്റെ കേസ് അന്വേഷിച്ച അതേ പോലീസ് സംഘം തന്നെയാണ് ദിലീപിന്റെ മരണവും അന്വേഷിച്ചത്. സുലിലിന്റെ മരണം കൊലപാതകമെന്ന് ഇപ്പോള്‍ തെളിഞ്ഞതാണ് ദിലീപിന്റെ ബന്ധുക്കളും ദുരൂഹത ആരോപിച്ച് രംഗത്ത് എത്താന്‍ കാരണം.
















