ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഈയടുത്ത കാലംവരെ 3046 കോടി രൂപ കടം വരുത്തിക്കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനമുള്ള 54 ഡിപ്പോകള്‍ ബാങ്കുകള്‍ക്ക് പണയപ്പെടുത്തി ‘കുളം തോണ്ടുന്ന’ത് കേരളത്തെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. ഇന്നത്തെ അവസ്ഥയില്‍ 2027 വരെ കോര്‍പ്പറേഷന് കടക്കെണിയില്‍നിന്ന് മോചനമുണ്ടാകില്ലെന്നുള്ള സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ അതുവരെ നിലനില്‍ക്കുമോയെന്ന് കണ്ടറിയണം!
കേരളത്തില്‍ ജനപ്രതിനിധികള്‍ (എംപി/എംഎല്‍എമാര്‍) അവരുടെ നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നത് സമീപകാല സംഭവമാണ്. വരുമാനത്തിന്റെ തോത് നോക്കാതെ രാഷ്‌ട്രീയ മേലാളന്മാര്‍ക്കുവേണ്ടി വണ്ടി ഓടുമ്പോള്‍ കോര്‍പ്പറേഷന് ‘കട്ടപ്പൊക’യും വണ്ടികള്‍ കട്ടപ്പുറത്തുമാണ്. നല്ല വരുമാനമുള്ള റൂട്ടില്‍നിന്നു ബസുകള്‍ മാറ്റിയിട്ട് പുതിയ റൂട്ടുകള്‍ ഉണ്ടാക്കി ‘ആളില്ലാതോടുന്ന വണ്ടി’ കാഴ്ചകള്‍ നിരവധിയാണ്. അഥവാ എന്തെങ്കിലും കാരണവശാല്‍ അത്തരം റൂട്ടില്‍ ഒരു ദിവസം ഓടാതിരുന്നാല്‍ മുകളില്‍നിന്നും ചോദ്യം വരും എന്ന നിലയ്‌ക്ക്, കോര്‍പ്പറേഷന്‍ കുത്തുപാളയെടുത്താലും ജനപ്രതിനിധികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന നിലയ്‌ക്ക് ബസുകള്‍ ഓടിക്കുന്നത് പതിവുകാഴ്ചയാണ്- അപ്പോള്‍ നഷ്ടം എങ്ങനെ വരാതിരിക്കും?
കുറെ കാലം ഒരു കെഎസ്ആര്‍ടിസി ബസുപോലുമില്ലാതിരുന്ന കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ (എലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗം ഉള്‍പ്പെടുന്നു) കഴിഞ്ഞ കുറെ മാസങ്ങളായി പാലായിലേക്കും പിറവത്തേക്കും ഗുരുവായൂര്‍ക്കും നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ ‘തേരാ പാരാ’ ഓടുന്നുണ്ടെന്നറിയുക.
കെഎസ്ആര്‍ടിസി ബസുകള്‍ ഓടാനരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വകാര്യബസുകള്‍ യാതൊരു സമയനിഷ്ഠയും പാലിക്കാതെ മുന്നിലോടുന്നത് പതിവുകാഴ്ചാണ്. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ ഡിപ്പോ അധികൃതരോ മോട്ടോര്‍വാഹന വകുപ്പോ (പ്രശ്‌നമുണ്ടായാല്‍ പോലീസോ) ഇല്ല എന്നതാണ് സത്യം. ഉദാഹരണത്തിന് കല്‍പ്പറ്റ ടൗണില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഓടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാനന്തവാടി സന്നദ്ധമായിരിക്കുന്ന പ്രൈവറ്റ് ബസുകള്‍ ഓട്ടം തുടങ്ങുന്നു. സമയനിഷ്ഠ ഇവര്‍ക്ക് ബാധകമല്ല എന്നത് എല്ലാവരും ചേര്‍ന്നുണ്ടാക്കുന്ന ഒരു യോജിപ്പാണ്. പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി ലാഭത്തിലാകും? (ഇത് കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും കാണുന്ന കാഴ്ചയാണ്.)
ദേശസാല്‍കൃത റൂട്ടില്‍, പ്രൈവറ്റ് ബസുകള്‍ക്ക്, ചില നിശ്ചിത വഴികളിലോടാനുള്ള ചട്ടങ്ങള്‍ നിലവിലുണ്ട്. ഉദാഹരണമായി കോഴിക്കോട്-വയനാട് റൂട്ടില്‍, പെര്‍മിറ്റില്‍ പറഞ്ഞ പ്രകാരമില്ലാതെ ദേശസാല്‍കൃത റൂട്ടിലൂടെതന്നെയാണ് പ്രൈവറ്റ് ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് ഉന്നതരുടെ മൗനാനുവാദത്തോടെ സ്വകാര്യബസുകള്‍ കാശുണ്ടാക്കി തളരുന്നത്! ഇത് അന്വേഷിക്കാനോ നടപടിയെടുക്കാനോ തൊഴിലാളിസ്‌നേഹംകൊണ്ട് പൊറുതിമുട്ടുന്ന നേതൃത്വമില്ല എന്നതാണ് മറ്റൊരു കാര്യം.
ഇതേയവസരത്തില്‍ കേരളത്തിലെപ്പോലെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളോ, ഇടതുപക്ഷ സംഘടനകളോ ഇല്ലാത്ത അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് ബസുകള്‍ ലാഭമുണ്ടാക്കുകയും, അനുദിനം വളര്‍ച്ച നേടുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു അവസ്ഥ എന്തുകൊണ്ട്? അയല്‍സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഭരണതലത്തില്‍ മാറിമാറി വരുമ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ത്വരിത നടപടികള്‍ സ്വീകരിച്ചുവരുമ്പോള്‍, കേരളത്തില്‍ പുതുപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിച്ച് മുച്ചൂടും നശിപ്പിക്കുന്ന മത്‌സരമാണ് അരങ്ങേറുന്നത്.
കക്ഷിരാഷ്‌ട്രീയ തിമിരം ബാധിക്കാത്ത തൊഴിലാളി നേതൃത്വവും പൗരസമൂഹവും ഭരണകൂടവും ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ അന്യംനിന്നുകൊണ്ടിരിക്കുന്ന പൊതുമേഖലയെ രക്ഷിച്ചെടുക്കാനാകൂ. അല്ലെങ്കില്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും, പിന്നീട് മണ്‍മറഞ്ഞതുമായ ചെറിയ പൊതുമേഖലാ സ്ഥാപനമായിരുന്ന കേരള സോപ്‌സ് ആന്റ് ഓയില്‍ പോലെ വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയും കാലയവനികക്കുള്ളില്‍ മറയുമെന്നത് സത്യം.
















