തൃശൂര്‍: സമൂഹമനസാക്ഷിയുടെ പ്രതിഷേധം കനത്തതോടെ വിനായകന്റെ വീട്ടില്‍ അനുനയവുമായി മന്ത്രി എ.കെ. ബാലന്‍. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ വീട്ടില്‍ ഇത്രദിവസമായിട്ടും മന്ത്രിമാരും എംഎല്‍എമാരും എത്താത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന പോലീസിന്റെയോ ക്രൈംബ്രാഞ്ചിന്റെയോ അന്വേഷണം സ്വീകാര്യമല്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി മന്ത്രിയോട് പറഞ്ഞു.
പോലീസുകാര്‍ വിനായകനെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തത്. ഈ പോലീസുകാര്‍ ഇനി സര്‍വീസില്‍ ഉണ്ടായിക്കൂട. മറ്റൊരാള്‍ക്കും ഈ ഗതി വരരുത്. അദ്ദേഹം മന്ത്രിയോട് പറഞ്ഞു.
മന്ത്രിബാലന് മറുപടിയുണ്ടായില്ല. വിനായകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനും മന്ത്രി തയ്യാറായില്ല.
അതേസമയം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് എ.കെ.ബാലന്‍ പിന്നീട് പറഞ്ഞു. ദളിത് എന്നു കേട്ടാല്‍ വിറളിപിടിക്കുന്നവര്‍ ഇപ്പോഴും സംസ്ഥാന പോലീസ് സേനയിലുണ്ട്. താന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് െ്രെകംബ്രാഞ്ചിന് വിട്ടത്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടാല്‍ ആരോപണവിധേയരായ പോലീസുകാരെ പിരിച്ചുവിടുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി അശോകന്‍ എന്നിവര്‍ വിനായകന്റെ വീട്ടിലെത്തിയിരുന്നു.
അതേസമയം വിനായകന്റെ മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി-കോണ്‍ഗ്രസ് കക്ഷികളും വിവിധ പട്ടികജാതി ദളിത് സംഘടനകളും ഇന്നലെ ആവശ്യപ്പെട്ടു. തൃശൂരില്‍ സംഘടിപ്പിച്ച ദളിത് കൂട്ടായ്‌മ ജെആര്‍എസ് സംസ്ഥാന പ്രസിഡണ്ട് ഇ.പി.കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാദളിത് കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധ ധര്‍ണ. കെ.ബാബു അദ്ധ്യക്ഷനായി. ബിജു ആട്ടോര്‍, വേണുജി നെടുപുഴ, കൃഷ്ണന്‍കുട്ടി പടിക്കാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















