വടക്കാഞ്ചേരി: സിനിമ തപസ്യയാക്കിയ എങ്കക്കാട് സ്വദേശി സംവിധായകന് ഭരതന് ഓര്‍മ്മയായിട്ട് പത്തൊമ്പത് വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന് ജന്മനാട്ടില് സ്മാരകമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായില്ല.
കഴിഞ്ഞ വര്‍ഷത്തെ അനുസ്മരണ ചടങ്ങില്‍ ഭരതന്റെ പത്നിയും ഇപ്പോഴത്തെ സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ.പി.എ.സി, ലളിത പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ഭരതന് സ്മാരക ടൗണ്‍ഹാള്‍ നിര്‍മ്മാണ പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങുന്നു.
അനുയോജ്യമായ സ്ഥലം നല്കിയാല് ടൗണ്‍ ഹാള്‍ അടക്കമുള്ള സാംസ്കാരിക നിലയം നിര്‍മ്മിക്കാന്‍ ഒരു കോടി അനുവദിക്കുമെന്ന് സുരേഷ്ഗോപി എം.പി. തന്നെ അറിയിച്ചുവെന്നും ഇത് വടക്കാഞ്ചേരിക്കൊരു തിലകച്ചാര്ത്താകുമെന്നായിരുന്നു ലളിതയുടെ പ്രതികരണം. എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നും അടുത്തവര്‍ഷം ഭരതന് അനുസ്മരണം പുതിയഹാളില് നടക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷമൊന്നു പിന്നിട്ടിട്ടും സ്മാരകനിര്മ്മാണത്തിനുള്ള നടപടികള്‍ ഇഴയുകയാണ്. ഭരതനെന്ന മഹാ പ്രതിഭയെ വേണ്ടപ്പെട്ടവര്പോലും വിസ്മരിച്ചുവെന്ന ആരോപണവും വ്യാപകമാണ്. വീണ്ടും ഈ മാസം മുപ്പതിന് ഭരതന് സ്മൃതി ആഘോഷിക്കുമ്പോഴും നാട് ഭരതനെ വിസ്മരിച്ചുവെന്ന ചീത്തപ്പേരും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: