വടകര: വടകരയില്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വടകരയില്‍ നാല് വീടുകള്‍ തകര്‍ന്നു.
സീഎം ആശുപത്രിക്ക് പിന്‍ഭാഗത്തെ നാലു വീടുകളാണ് തകര്‍ന്നത്. മരങ്ങള്‍ കടപുഴകി വീണായിരുന്നു അപകടം. പള്ളിയില്‍ വീട്ടില്‍ സനോജിന്റെ ഓടിട്ട ഇരുനില വീടും, അക്കംവീട്ടില്‍ സന്തോഷ്കുമാറിന്റെ ഓടിട്ട വീടും പൂര്‍ണ്ണമായും തകര്‍ന്നു. അക്കം വീട്ടില്‍ സത്യനാഥന്, നടക്കല്‍ താഴക്കുനി ജിതേഷ് ബാബു എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. വന്പ്ലാവ് വീടിന്റെ മുകളിലും അടുക്കള ഭാഗത്തും പതിക്കുകയായിരുന്നു. സനോജിന്റെ വീടിന്റെ വരാന്ത ഭാഗത്ത് മാവും, അടുക്കള ഭാഗത്ത് പ്ലാവും കടപുഴകി വീണതോടെ പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നെങ്കിലും ശബ്ദം കേട്ട് ഉണര്‍ന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പ്രൊഫ. കെ.കെ. മഹമൂദിന്റെ വീടിന് ചുറ്റുമുള്ള മരങ്ങളും കടപുഴകി വീണു. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. വടകര ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിലിന്റെ തെക്കു ഭാഗം മരം വീണ് തകര്‍ന്നു. മതിലിന്റെ കമ്പി വേലിയും, ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള സ്റ്റേജിന്റെ മേല്‍ക്കൂരയും തകര്‍ന്നു. പാര്‍ക്ക് റോഡില്‍ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി മരം കടപുഴകി വീണിട്ടും ചൊവ്വാഴ്ച വൈകീട്ട് വരെ മരം മുറിച്ചു നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്. ദേശീയ പാതയില്‍ നിന്നും വടകര പഴയ ബസ് സ്റ്റാന്റിലെത്താനുള്ള എളുപ്പവഴിയാണിത്.
നഗരത്തിന്റെ ഹൃദയ ഭാഗത്ത് കടപുഴകിയ മരം മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിസ്സംഗത കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: