ഇഷ്ടമില്ലാത്തവരെ ഏതുവിധത്തിലും ഇല്ലാതാക്കുക എന്ന സിപിഎം നയംതന്നെയാണ് പിണറായി സര്‍ക്കാരിനെന്നും മുന്‍ സംസ്ഥാന പോലീസ് മേധാവിടി.പി. സെന്‍കുമാറിനെതിരെ എടുത്ത കേസ് വ്യക്തമാക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെതന്നെ ഇക്കണോമിക് ആന്റ് പൊളിറ്റിക്സ് വിഭാഗം പുറത്തുവിട്ട ചില കണക്കുകള്‍ ഉദ്ധരിച്ചതിന്റെ പേരിലാണ് മുന്‍ ഡിജിപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.
കേസ് നിലനില്‍ക്കുന്നതല്ലന്ന് ഉറപ്പാണെങ്കിലും സെന്‍കുമാറിനെതിരെ വികാരമുണ്ടാക്കുകയാണ് ഉദ്ദേശ്യം. സെന്‍കുമാറിനോട് ഏറ്റുമുട്ടി അമ്പേ പരാജയപ്പെട്ട പിണറായി സംഘത്തിന് അദ്ദേഹത്തോടുള്ള കലിപ്പ് തീര്‍ന്നിട്ടില്ലെന്നാണ് പുതിയ കേസ് തെളിയിക്കുന്നത്. സെന്‍കുമാര്‍ സര്‍വീസിലിരുന്ന കാലം മുതലുള്ള വേട്ടയാടല്‍ തുടരുകയാണെന്നു സാരം.
സെന്‍കുമാറിനെതിരെ എങ്ങനെയാണ് കേസെടുത്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. ഒരു മലയാള വാരികയക്ക് നല്കിയ അഭിമുഖത്തിന്റെ പേരിലാണ് കേസ്. അഭിമുഖമായി നല്‍കിയിട്ടില്ലന്നും പറയാത്ത പലതുമാണ് അച്ചടിച്ചു വന്നതെന്നും ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ വാരികയ്ക്കെതിരെ വക്കീല്നോട്ടീസും അയച്ചു. സെന്‍കുമാറുമായി സംസാരിച്ച ലേഖകന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു.
സെന്‍കുമാര്‍ അറിയാതെ സംഭാഷണം റിക്കോര്‍ഡു ചെയ്യുകയും അദ്ദേഹം മറ്റാരോടോ ഫോണില്‍ പറഞ്ഞതുപോലും അഭിമുഖമായി എഴുതുകയും ചെയ്തതിനെ നെറികേട് എന്നാണ് മിതമായ ഭാഷയില്‍ പറയേണ്ടത്. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപിച്ചാല്‍ ലേഖകനല്ലേ പ്രതിസ്ഥാനത്ത് വരേണ്ടത്? ലേഖകന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ ദുരൂഹതയുണ്ടാകും. മദനി പിഡിപി രുപീകരിച്ച കാലത്ത് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു ഇയാള്‍.
പിന്നീട് തീവ്രവാദം ആരോപിക്കപ്പെട്ടിട്ടുള്ള ‘തേജസ്’ ഉള്‍പ്പെടെ വിവിധ പത്രങ്ങൡ ജോലിനോക്കിയെങ്കിലും പുറത്താക്കപ്പെടുകയായിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പരാതി ഉയരുകയും വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരാളുമായി ഡിജിപി ആയിരുന്ന ഒരാള്‍ സംസാരിക്കാന്‍ തുനിഞ്ഞതെന്തിന് എന്നത് മറ്റൊരു കാര്യം.
സെന്‍കുമാര്‍ സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. 1951ല്‍ കേരളത്തിലെ ഹിന്ദു ജനസംഖ്യ 61.5 ശതമാനവും മുസ്ലിം ജനസംഖ്യ 17.5 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 20.9 ശതമാനവുമായിരുന്നു. 2011-ല്‍ ഇത് യഥാക്രമം 54.75, 26.66, 18.4. സെന്‍സസ് കണക്കുകള്‍ ഒരാള്‍ പറഞ്ഞാല്‍ എങ്ങനെ മതസ്പര്‍ദ്ധ വളരും? കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നും അതിനായി പണവും പ്രലോഭനവും ഉപയോഗിക്കുന്നുവെന്നും പറഞ്ഞത് അച്യുതാനന്ദനാണ്.
കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിട്ടുണ്ട്. ലൗജിഹാദ് സെന്‍കുമാറിന്റെ കണ്ടുപിടുത്തമല്ല. 2009ല്‍ പ്രമാദമായ ചില കേസുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ വിധിന്യായത്തില്‍ ലൗജിഹാദിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇവര്‍ക്കെതിരെയൊന്നും കേസെടുക്കാതെ ഇപ്പോള്‍ സെന്‍കുമാറിനെതിരെ മാത്രം കേസെടുത്തതിലെ രാഷ്ടീയം അറിയാന്‍ പാഴൂര്പ്പടിവെരെ പോകേണ്ടതില്ലല്ലോ. സുപ്രീം കോടതിയില്‍ സെന്‍കുമാറിനെതിരെ കേസുകൊടുത്തു നാണംകെട്ട് പിഴയും ഒടുക്കേണ്ടി വന്നതു പോലെത്തെ നാണക്കേടുതന്നെയാകും ഈ കേസിലും ഉണ്ടാകുക എന്നതില്‍ തര്‍ക്കമില്ല.
ഒരു പ്രത്യേക മതവിഭാഗത്തെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞാല്‍പോലും കേസ് എടുക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. കേരളത്തില്‍ ഭൂരിപക്ഷ സമൂഹത്തെ ഏതുവിധേനയും അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യാവുന്ന അവസ്ഥ. എന്നാല്‍ മറുവശത്ത് പോലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ രാജ്യവിരുദ്ധശക്തികള്ക്കുവരെ എത്തിക്കുന്ന രീതിയില്‍ ചോര്‍ത്തിയതിന് എടുത്ത കേസുപോലും പിന്‍വലിക്കുന്നു.
എന്തടിസ്ഥാനത്തിലാണ് ഈ കേസ് അവസാനിപ്പിച്ചതെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. ഭൂരിപക്ഷ സമുദായത്തിനെതിരെ എന്തുപറഞ്ഞാലും അത് മതേതരത്വവും, ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ചോ സമുദായങ്ങളെക്കുറിച്ചോ സത്യസന്ധമായ ഒരു പരാമര്‍ശം നടത്തിയാല്‍ അത് മതപരവുമായി കാണുന്ന അവസ്ഥയാണ്.
സങ്കുചിത വോട്ടുബാങ്കിനുവേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല; അവസാനിപ്പിച്ചേപറ്റൂ. ന്യൂനപക്ഷ ഭുരിപക്ഷ വേര്‍തിരിവ് സൃഷ്ടിച്ച് രാഷ്ടീയ നേട്ടം സാധ്യമെല്ലന്ന അടുത്തിടെ നടന്ന യുപി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ തെളിയിച്ചു കഴിഞ്ഞതാണ്. അതു പാഠമാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: