കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ നാളത്തേയ്‌ക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിറ്റ് നേരം സുനിയുമായി സംസാരിച്ച ആളൂര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.
സുനിലിനെ നിയമ വിരുദ്ധമായാണ് പോലീസ് ചോദ്യം ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍ നാല് ദിവസം ചോദ്യം ചെയ്തതായും ജയിലിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ചല്ല, ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും സുനി പറഞ്ഞതായി ആളൂര്‍ കോടതിയില്‍ വ്യക്തമാക്കി.
ഫോണ്‍ വിളി സംബന്ധിച്ച തെളിവെടുപ്പിന്റെ ഭാഗമായി സുനിയെ കോയമ്പത്തൂരിലേയ്‌ക്ക് കൊണ്ടുപോകണമെന്നായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്തരം നടപടികളൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതിനാല്‍ ജയിലിലെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ആളൂര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു.
അതേസമയം സുനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇന്ന് രാവിലെ ആലുവ പോലീസ് ക്‌ളബ്ബില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായതായാണ് വിവരം . ഇതിനായി നിയമോപദേശവും തേടിയിട്ടുണ്ട്. ഈ കേസില്‍ നേരത്തെ 13 ദിവസം പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നു. ഇനിയും കസ്റ്റഡി അനുവദിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയെ ധരിപ്പിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് ആലോചന.
















