ഉദുമ: ഭക്തജനസഹസ്രങ്ങള്‍ക്ക് തെയ്യക്കോലങ്ങളിലൂടെ അനുഗ്രഹം ചൊരിഞ്ഞ കുമാരന്‍ പണിക്കര്‍ സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ജീവിതം തള്ളി നീക്കുകയാണ്. പനയാല്‍ ഗ്രാമത്തിലെ നെല്ലിയടുക്കം പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപം 15 സെന്റ് പുറംപോക്ക് ഭൂമിയില്‍ താത്കാലിക ഷെഡ് കെട്ടിയാണ് വിവാഹപ്രായമെത്തിയ മകള്‍ക്കും ഭാര്യയ്‌ക്കുമൊപ്പം ജീവിതം തള്ളിനീക്കുന്നത്. പനയാല്‍ വില്ലേജില്‍ നിന്ന് അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പോയെങ്കിലും പിന്നീട് ഒരനക്കവുമുണ്ടായിട്ടില്ല. 22 വര്‍ഷത്തിനിടയില്‍ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമാരന്‍ പണിക്കര്‍ക്ക് തൊഴില്‍ ചെയ്യാനും പറ്റാതായതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. ആകെ ആശ്രയം കോലധാരികള്‍ക്ക് മാസത്തില്‍ ലഭിക്കുന്ന 700 രൂപ പെന്‍ഷന്‍ മാത്രം.
19ാം വയസ്സില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ആര്യക്കര ഭഗവതി കെട്ടിയായിരുന്നു തെയ്യത്തിന്റെ തുടക്കം. നാല്പത് വര്‍ഷത്തിലേറെയായി നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും കഴകങ്ങളിലും ഇദ്ദേഹം വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.
29ാം വയസ്സില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് പട്ടും വളയും നല്‍കി ആദരിച്ച് പണിക്കര്‍ സ്ഥാനം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് എരോല്‍ നെല്ലിയെടുക്കം ശ്രീഹരി ബാലഗോകുലവും കഴിഞ്ഞ വര്‍ഷം പാലക്കുന്ന് കഴകത്തിലെ മേല്‍പ്പുറത്ത് തറ തറവാടില്‍ നിന്നും കൂടാതെ വിവിധ സംഘടനകളും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഇത്രയും കാലം റേഷന്‍ കാര്‍ഡില്‍ സമ്പന്ന പട്ടികയിലായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ബിപിഎല്‍ കാര്‍ഡ് ലഭിച്ചത് മാത്രമാണ് നേരിയ ആശ്വാസം. മകള്‍ മഞ്ജുശ്രീ ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രമയാണ് ഭാര്യ. സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് പട്ടയമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ കുമാരന്‍ പണിക്കര്‍ക്ക് പട്ടയം കിട്ടാക്കനിയായി.
















