ഈ അടുത്തകാലത്ത് മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന ദേശീയ കാര്‍ഷികനയം, ദേശീയ ആരോഗ്യനയം, ദേശീയ പാര്‍പ്പിടനയം, ദേശീയഭൂനയം എന്നിവയുടെ ലക്ഷ്യപ്രാപ്തി സുഗമമാക്കാന്‍ ചരക്കുസേവന നികുതി സമ്പ്രദായം വഴിയൊരുക്കും. കാരണം മദ്ധ്യവര്‍ത്തികളെ എല്ലാ രംഗത്തുനിന്നും ഒഴിവാക്കാന്‍ പാന്‍, ആധാര്‍, പൊതു ഐഡി എന്നിവയുടെയൊക്കെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജിഎസ്ടിക്ക് കഴിയും. തീര്‍ന്നില്ല, അഴിമതി തടയുക നിമിത്തം നികുതി വരുമാനത്തില്‍ വന്‍കുതിപ്പുണ്ടാകും. അങ്ങനെ ലഭ്യമാവുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട, അടിസ്ഥാനസൗകര്യ മേഖലകളില്‍ ഉയര്‍ന്നതോതിലുള്ള ഗവണ്‍മെന്റ് ഇടപെടല്‍ സാദ്ധ്യമാവും. 2022 ആവുമ്പോഴേക്ക് കാര്‍ഷിക വരുമാനം ഇരട്ടിയാക്കുക, 2019ല്‍ എല്ലാവര്‍ക്കും ഭവനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പതിരായി പോകാതിരിക്കാന്‍ ജിഎസ്ടി വഴിയുള്ള വരുമാന സമാഹരണം സഹായിക്കും.
ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളുടെ സേവനനികുതി 15%ല്‍ നിന്ന് 18% ആക്കിയത് പക്ഷേ, ആശങ്കയ്‌ക്ക് വഴി നല്‍കുന്നു. കൂടാതെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം എന്നനുശാസിക്കുന്ന ബാലന്‍സ് (5000 മെട്രോയില്‍, 3000 നഗരത്തില്‍) തുടങ്ങിയുള്ള ഉപാധികള്‍ സാധാരണ ജനങ്ങളെ ബാങ്കിങ് മേഖലയില്‍നിന്ന് കൊള്ളലാഭമെടുക്കല്‍, നിക്ഷേപം സ്വരൂപിച്ചുമുങ്ങല്‍ എന്നിവ സ്ഥിരം ശൈലിയാക്കിയ, ക്രിമിനല്‍ പശ്ചാത്തലമുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ കെണിയിലെത്തിക്കും. സാധാരണക്കാരുടെ കൊച്ചുകൊച്ചു നിക്ഷേപങ്ങള്‍ ഒത്തൂകൂട്ടിയാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വളര്‍ന്നത്. അത്തരം നിക്ഷേപങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമേ അവയുടെ ദേശീയ പ്രാധാന്യം ശ്രദ്ധിക്കപ്പെടൂ. ടആക ആൗറ്യ രവമിഴല, സേവനനികുതി തുടങ്ങിയവയൊക്കെ അത്യാവശ്യമായും കുറയ്‌ക്കേണ്ടതാണ്.
അനന്തസാദ്ധ്യതകള്‍ കേരളത്തിന് തുറന്നു നല്‍കുന്നു എന്നാണ് ജിഎസ്ടി ചര്‍ച്ചകള്‍ തുടങ്ങിയകാലം മുതല്‍ കരുതപ്പെടുന്നത്. അടുത്ത ഏതാനും വര്‍ഷത്തേക്ക് നികുതി വരുമാനത്തില്‍ 20% വച്ചുവര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് സാമ്പത്തിക വിശാരദനായ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നത്. ഒരുവര്‍ഷം 3000 കോടി മുതല്‍ 4000 കോടിവരെ അധിക നികുതി വരുമാനം സാധ്യമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കേരളത്തിന്റെ നികുതി വരുമാന വര്‍ദ്ധനനിരക്ക് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പലവര്‍ഷങ്ങളിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചാനിരക്കിലും പിന്നിലാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നേരെമറിച്ചാണ് സംഭവിക്കേണ്ടത്. നികുതിവളര്‍ച്ച ബോയന്റ് ആയിരിക്കണം. എന്തുകൊണ്ടല്ല? ചെക്ക്‌പോസ്റ്റില്‍ തൊട്ടുള്ള അഴിമതി, നികുതി ഭരണത്തിലെ കെടുകാര്യസ്ഥത, സുതാര്യതയില്ലായ്‌മ, ബജറ്റ് വില്‍പനയ്‌ക്കു തയ്യാറാവുന്ന ധന/വകുപ്പ് മന്ത്രിമാര്‍, പൗരപക്ഷത്തുനിന്നുള്ള നികുതി ഒഴിവാക്കല്‍, നികുതിനിഷേധം തുടങ്ങിയവയൊക്കെ ഈ വരുമാനത്തകര്‍ച്ചയുടെ പിന്നിലുണ്ട്.
ഇനിയിപ്പോള്‍ ഇന്ത്യയുടെ ഏതുഭാഗത്തുപോയി കേരളത്തിലെ വ്യാപാരി വ്യവസായിയോ സാധാരണ ഉപഭോക്താവോ ആരുമാകട്ടെ എന്തെങ്കിലും വാങ്ങിയാല്‍ അതിന്റെ നികുതി നേരെ കേരളത്തിലെത്തും. കാരണം ഒരു സെന്‍ട്രല്‍ ഗ്രിഡിലേക്കാണ് മുന്‍ സൂചിപ്പിച്ചതുപോലെ നികുതി സ്വീകരിക്കപ്പെടുന്നത്. ആ ഗ്രിഡില്‍ നിന്നുതന്നെ അവകാശിക്ക് (കേന്ദ്രമോ സംസ്ഥാനങ്ങളോ ആവാം) എത്തിച്ചേരുന്നു. സാധാരണരീതിയില്‍ കേരളത്തിന് രണ്ട് പ്രധാന പ്രയോജനങ്ങളാണ് ജിഎസ്ടി കൊണ്ടുവരുന്നത്. ഒന്ന:് കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ജിഎസ്ടി ഉപഭോക്തൃതലത്തില്‍ ഈടാക്കപ്പെടുന്ന നികുതിയായതിനാല്‍ നമുക്ക് കൂടുതല്‍ നികുതി വരുമാനം ലഭിക്കേണ്ടതാണ്. രണ്ട്: കേരളം സേവനാധിഷ്ഠിത സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 70% വരുന്ന സേവനമേഖല നികുതിവിധേയമാക്കിയിരുന്നത് കേന്ദ്രമായിരുന്നു. ഇനിയിപ്പോള്‍ സേവനനികുതിയും സംസ്ഥാനങ്ങളുമായി പങ്കിടുകയാണ്. ഈ രണ്ടു കാരണങ്ങളാല്‍ നികുതിവരുമാന വളര്‍ച്ച ബോയന്റായിത്തീരും, തീരണം.
എന്നാല്‍ ജൂലൈ ഒന്നുമുതല്‍ മാധ്യമങ്ങളില്‍ നാം കാണുന്ന വാര്‍ത്തകളൊക്കെ അമ്പരപ്പിക്കുന്നതാണ്. പൂജ്യം നികുതിയുള്ള കോഴി ഇറച്ചിയുടെ വിലയില്‍ വന്‍വര്‍ദ്ധന. പതിനാലര ശതമാനം നികുതിയില്‍ നിന്നാണ് പൂജ്യത്തിലെത്തിച്ചതെന്നോര്‍ക്കണം. നികുതി കുറച്ച ഉത്പന്നങ്ങളുടെ എംആര്‍പി ചുരണ്ടിമാറ്റി ഉയര്‍ന്നവിലയുടെ എംആര്‍പി ചേര്‍ക്കുന്നു. അങ്ങനെ വ്യാപാര വ്യവസായ ലോബിയുടെ ശ്രമഫലമായി കള്ളങ്ങളുടെ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. നികുതി കുറഞ്ഞ ഉല്‍പന്നങ്ങളുടെ ഉല്‍പാദനച്ചെലവ് ഉയര്‍ന്നതായി കാണിച്ച് വിലകൂട്ടി വില്‍ക്കുക. അങ്ങനെ ലഭ്യമാകുന്ന ലാഭത്തിന്റെ യോജിച്ച വിഹിതം വ്യാപാരികളുമായി പങ്കുവയ്‌ക്കുക. പരസ്പരം പുറം ചൊറിഞ്ഞ് അവര്‍ സഹകരിച്ച് മുന്നേറുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൈയുംകെട്ടിയിരിക്കേണ്ടതില്ല. പ്രഹരിക്കാന്‍ ‘നാപ്പ’ (National Anti-Profiteering Authority) യുണ്ട്. പഴയ എംആര്‍പിയും പുതിയ എംആര്‍പിയും രേഖപ്പെടുത്തി കൃത്യതയോടെ മുന്നേറാത്തവരെ ശിക്ഷിക്കാനും പിഴ ചുമത്താനും വകുപ്പുകളുണ്ട്. 122-ാം ഭരണഘടനാ ഭേദഗതിയുടെ 171-ാം അനുഛേദം വായിച്ചിരിക്കുന്നത് ഇക്കൂട്ടര്‍ക്ക് നന്ന്.
ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് വലിയ വിപണി സാന്നിദ്ധ്യമാണ് കേരളത്തില്‍. അവരും നികുതിവലയ്‌ക്കകത്താവുന്നു എന്ന മെച്ചം ചെറുതല്ല.
പരമ്പരാഗത വ്യവസായങ്ങളും കേരളത്തിന്റെ തനതു വ്യവസായങ്ങളുമുള്ളവര്‍ക്ക് ജിഎസ്ടി വന്‍ സാദ്ധ്യതകളാണ് തുറന്നിടുന്നത്. കയറ്റുമതി നികുതി വിമുക്തമാവുകയാല്‍ കാര്‍ഷികാധിഷ്ഠിതവ്യവസായങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥ ഒരുങ്ങുകയാണ്. സമുദ്രോല്‍പന്ന കയറ്റുമതിയുടെ കാര്യത്തിലും ഇതു ശരിയാണ്. അലോപ്പതി മരുന്നുകള്‍ക്ക് വില കുറയുമ്പോള്‍ ആയുര്‍വേദ മരുന്നു വിലകള്‍ ഉയരുന്നത് ആശങ്ക പരത്തുന്നു. ഇതില്‍ ഒരു പുനര്‍വിചിന്തനം അത്യന്താപേക്ഷിതമാണ്.
ആഡംബര കാറുകളുടെ നികുതി 53 മുതല്‍ 58% വരെ ആയിരുന്നത് 43% ആയി താഴാന്‍ സാഹചര്യമൊരുക്കിയത് ഒരുപക്ഷേ നേരിട്ടുള്ള വിദേശനിക്ഷേപം ഈ രംഗത്ത് പ്രതീക്ഷിക്കുന്നതിനാലാവാം. പക്ഷേ ഇത് ജിഎസ്ടിയുടെ സാധാരണ എത്തിക്‌സിന് ചേരാത്തതാണ്. നികുതിവല വികസിപ്പിച്ച്, അടിസ്ഥാന നിരക്കുകള്‍ കുറച്ച്, ആഡംബര നിരക്കുകള്‍ ഉയര്‍ത്തി ലഭ്യമാകുന്ന അധികവരുമാനം പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് ക്ഷേമസംരംഭങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണ്. മറിച്ച് സംഭവിക്കുന്നത് വികസനം ധനികരെ കേന്ദ്രീകരിച്ചുള്ളതാക്കിത്തീര്‍ക്കുകയാവും. ചുരുക്കത്തില്‍ ശുഭ്രവിഹായസ്സിലേക്ക് തൊടുത്തുവിട്ട ബ്രഹ്മാസ്ത്രമാണ് ജിഎസ്ടി. വിഘ്‌നങ്ങള്‍ വകഞ്ഞുമാറ്റി വികസനത്തിലേക്ക് ഇന്ത്യയെ അത് കൊണ്ടുപോകട്ടെ.
(സാമ്പത്തിക വിദഗ്ധയും കേരളാ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി മുന്‍ അധ്യക്ഷയുമാണ് ലേഖിക)
















