തിരുവനന്തപുരം: ”ആരെതിര്‍ത്താലും കയ്യേറ്റം ഒഴിപ്പിച്ചേ അടങ്ങൂ. സര്‍ക്കാര്‍ സിപിഎമ്മിന്റേത് മാത്രമല്ല. ദേവികുളം സബ് കളക്ടര്‍ക്ക് പൂര്‍ണ പിന്തുണ”. അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ റവന്യൂമന്ത്രിക്ക് ആവേശം പകരാന്‍ സിപിഐ സെക്രട്ടറിയും വാചാലനായി. എന്നിട്ടെന്തായി, സിപിഎം തെളിയിച്ചു, സര്‍ക്കാര്‍ ആരുടേതാണെന്ന്.
ശ്രീറാം വെങ്കിട്ടറാമിന് ശക്തിപകര്‍ന്ന് ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് ശ്രീറാമിനെ കെട്ടുകെട്ടിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എന്ന പദവിയിലേക്ക്. ഒരു പണിയുമില്ലാത്ത പണി.
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അഭിമാനപ്രശ്‌നമായാണ് ഇടതുമുന്നണിയിലെ മുഖ്യകക്ഷികളെടുത്തത്. അണിയറ രഹസ്യമാകേണ്ട കാര്യങ്ങള്‍ അങ്ങാടി പാട്ടാക്കി. റവന്യൂമന്ത്രി ഒരുഭാഗത്തും സിപിഎം നേതൃത്വം മറുഭാഗത്തുമായി പോര്‍വിളിയായിരുന്നു. ഒടുക്കം സംഭവിച്ചത് സബ് കളക്ടര്‍ക്ക് സ്ഥലമാറ്റ രൂപത്തില്‍ ഇരുട്ടടി.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം, രണ്ടാം റാങ്ക് നേടിയ മിടുക്കന്റെ സേവനം ചവിട്ടിക്കൂട്ടി ചാക്കിലാക്കി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ”ഭരണപരമായ നടപടി. നാലു വര്‍ഷം സബ് കളക്ടറായി ഒരേസ്ഥലത്ത് പ്രവര്‍ത്തിച്ചവരെ മാറ്റി” ഇന്നലെവരെ സ്വീകരിച്ച നിലപാട് വിഴുങ്ങി. മന്ത്രി ആരെയാണ് ഭയക്കുന്നത്? ശ്രീറാം കഴിഞ്ഞവര്‍ഷം ജൂലായി 22നാണ് ദേവികുളം സബ്കളക്ടറായെത്തിയത്. ഒരേ പദവിയില്‍ രണ്ടുവര്‍ഷമെങ്കിലും ജോലിചെയ്യാന്‍ നിയമപരമായി അവകാശമുണ്ട്. അതിവിടെ അട്ടിമറിച്ചു. ശ്രീറാമിനെ മാറ്റിയതില്‍ പാര്‍ട്ടി സെക്രട്ടറി കാനത്തിന് മിണ്ടാട്ടമില്ല.
ശ്രീറാമിന് പ്രൊമോഷന്‍ നല്‍കി നിയമിച്ചതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത്. ശ്രീറാം ഒന്നിനും കൊള്ളാത്ത ആഫീസറാണെന്നും സര്‍ക്കാരിന് അയാള്‍ ചീത്തപ്പേരുണ്ടാക്കിയെന്നുമാണ് ദേവികുളം എംഎല്‍എ രാജേന്ദ്രന്‍ പ്രതികരിച്ചത്. ഒന്നിനും കൊള്ളാത്തയാള്‍ക്ക് നല്‍കാനുള്ളതാണോ പ്രമോഷന്‍. സര്‍ക്കാര്‍ ഭൂമാഫിയയുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 2000 ഏക്കര്‍ പിടിച്ചെടുത്ത സബ് കളക്ടര്‍ക്ക് അഭിനന്ദനമില്ല. അവഹേളനം വേണ്ടുവോളമുണ്ടുതാനും.
പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ്, ക്രൈസ്തവ സഭകള്‍ തള്ളിപ്പറഞ്ഞ കുരിശില്‍ ജെസിബിയുടെ കൈ നീണ്ടപ്പോള്‍ ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിയുടെ കരളാണ് പിടഞ്ഞത്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന കയ്യേറ്റ മാഫിയ പശ്ചിമഘട്ടത്തില്‍ കുരിശ് കൃഷി നടത്തി ഭൂമി വളച്ചുകെട്ടിയതിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. പൊതുസ്ഥലത്ത് ലൗ ഡെയ്ല്‍ ഹോം സ്റ്റേകള്‍ വ്യാപകമാകുമ്പോള്‍ സര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്ന സന്ദേശം”കയ്യേറ്റക്കാരേ പേടി വേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ടെന്നാണ്’.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ആര്‍ജവംപോലും സംസ്ഥാന സെക്രട്ടറിക്കും റവന്യൂമന്ത്രിക്കുമില്ലല്ലൊ എന്ന് ആരും ചിന്തിച്ചുപോകും. മൂന്നാര്‍ വിഷയത്തില്‍ മുഖപ്രസംഗങ്ങളും ലേഖന പരമ്പരകളും വിസര്‍ജിച്ച് സിപിഐ- സിപിഎം വഴക്കിന് ദുര്‍ഗന്ധം സമ്മാനിച്ച സിപിഐ സഖ്യം ശ്രീറാം വെങ്കിട്ടറാമിനെ മാറ്റിയ കാര്യം അറിഞ്ഞിട്ടേയില്ല. മാറ്റം സംബന്ധിച്ച് റവന്യൂമന്ത്രിയുടെ പ്രതികരണവും ജനയുഗത്തിന് വാര്‍ത്തയായില്ല.
കാര്യശേഷിയും കര്‍മകുശലതയുമുള്ള ഉദേ്യാസ്ഥരൊന്നും പിണറായി സര്‍ക്കാരിന് വേണ്ട. സെന്‍കുമാറിനെ പൂട്ടാന്‍ തച്ചങ്കരിക്ക് താക്കോല്‍ നല്‍കിയ പിണറായിക്ക് മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത അഴിമതി വിരുദ്ധ നീക്കം നടത്തിയ ജേക്കബ് തോമസിനെ വേണ്ട. എഴുതിയ പരീക്ഷയിലെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമിയെ കറിവേപ്പിലയാക്കി. ഇതാണെടാ കളക്ടര്‍ എന്ന് സര്‍വരും മന്ത്രിച്ച കോഴിക്കോട് കളക്ടര്‍ പ്രശാന്തിനെ വീട്ടിലിരുത്തി. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരിക്കെ കറിമസാല കമ്പനികളുടെ കള്ളത്തരം പിടിച്ച അനുപമയെ ഏതു പാതാളത്തിലെത്തിച്ചു എന്നറിയില്ല.
ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ അദില അബ്ദുള്ള ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തപ്പോള്‍ മുഖ്യമന്ത്രി നേരിട്ടിടപ്പെട്ട് സ്ഥാനം തെറിപ്പിച്ചു. ബഹുവിധ മാഫിയകളുടെ താല്‍പര്യ സംരക്ഷണം സര്‍ക്കാര്‍ ലക്ഷ്യമാകുമ്പോള്‍ സത്യസന്ധരായ ഉദേ്യാഗസ്ഥര്‍ക്കെന്ത് സ്ഥാനം! എല്ലാം ശരിയാക്കാന്‍ ഒരുങ്ങി പുറപ്പെട്ടവര്‍ ഒന്നൊന്നായി ശരിയാക്കുന്നു. ഇങ്ങിനെ എല്ലാം ശരിയാകുമ്പോള്‍ ജനങ്ങള്‍ ഒപ്പമുണ്ടാകുമോ എന്ന് കാണാന്‍ കാത്തിരിക്കാം.
















