കോട്ടയം: ശബരിപാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രിയുടെ ഓഫീസാണ് നിര്‍മാണ പുരോഗതി സംബന്ധിച്ച് വിവരം തേടിയത്. സംയുക്തമായി പാത നിര്‍മിക്കുന്നതില്‍ നിന്ന് സംസ്ഥാനം പിന്മാറിയതോടെ പദ്ധതിയുടെ ഭാവി കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്ന ‘പ്രഗതി’ പദ്ധതിയില്‍ ശബരി പാതയും ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുത്ത പത്ത് പദ്ധതികളില്‍ കേരളത്തില്‍ നിന്ന് ശബരിപാതയാണ് ‘പ്രഗതി’ യില്‍ ഇടംപിടിച്ചത്.
നിര്‍മാണ പുരോഗതി സംബന്ധിച്ച് കേരളത്തിലെ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്ററോടാണ് വിവരം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ നടക്കുന്നതായിട്ടാണ് റെയില്‍വേ മറുപടി നല്‍കിയത്. പാത നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിക്ക് 2815 കോടി രൂപയാണ് ചെലവ്. ചെലവ് തുല്യമായി പങ്കിടാമെന്ന് കേന്ദ്രവും സംസ്ഥാനവും ധാരണയിലെത്തിയതാണ്. റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ കേരള റെയില്‍ ഡവലപ്പമെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കും രൂപം നല്‍കി. എന്നാല്‍ ഇതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം പോയി. പാതനിര്‍മാണത്തിന്റെ ചെലവ് താങ്ങാന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്.
114 കിലോമീറ്റര്‍ വരുന്ന പാതയ്‌ക്ക് 470 ഹെക്ടര്‍ സ്ഥലമാണ് വേണ്ടത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്ന് പോകുന്ന പാതയ്‌ക്കുളള സ്ഥലമെടുപ്പ് ജോലികള്‍ മന്ദഗതിയിലാണ്. റെയില്‍വേയുടെ ആവശ്യപ്രകാരം രണ്ട് ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. മലയോരമേഖലയിലെ കനത്ത മഴ മൂലം സര്‍വ്വേ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
















