കൊച്ചി: ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകൾക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണപരമായ നടപടിയെന്ന് സർക്കാര്‍ വ്യാഖ്യാനിക്കുമ്പോഴും അത് സഹായിക്കുന്നത് ആരെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീറാമിനെ മാറ്റിയ നടപടി റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. സിപിഎം പറയുന്നതു പോലെ കാര്യങ്ങൾ മുന്നോട്ടു പോകൂ എന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്.
കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. സ്ഥാനകയറ്റം നൽകിയെന്നതിന്റെ പേരിൽ അദ്ദേഹത്തെ സ്ഥലംമാറ്റേണ്ട കാര്യം ഉണ്ടായിരുന്നില്ല.
മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണം. സർക്കാരിന് കയ്യേറ്റക്കാരോടാണ് മമതയെന്ന് ഇതിലൂടെ തെളിഞ്ഞുവെന്നും കുമ്മനം പറഞ്ഞു.
















