ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഡോ. ശ്രീറാം വെങ്കിട്ടരാമന് ദേവികുളം സബ്കളക്ടറായി ചുമതലയേറ്റ് ഒരു വര്‍ഷം തികയും മുന്‍പേയാണ് സ്ഥലം മാറ്റം. 2016 ജൂലൈ 22നാണ് ശ്രീറാം ചുമതലയേറ്റത്. കോണ്‍ഗ്രസ് നേതാവു കൂടിയായ വി.വി. ജോര്‍ജ്ജിന്റെ ലൗ ഡെയ്ല്‍ ഹോംസ്റ്റേ ഒഴിപ്പിക്കാന്‍ ചൊവ്വാഴ്ച ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയാല്‍ ഹോംസ്റ്റേ പിടിച്ചെടുക്കുമെന്ന് ഉറപ്പായതിനാലാണ് രായ്ക്കു രാമാനം ശീറാമിനെ തെറിപ്പിച്ചത്.
അധികാരമേറ്റ ശേഷം ദേവികുളം, ഉടുമ്പന്‍ചോല, താലൂക്കുകളിലെ കൈയേറ്റങ്ങള്‍ക്കും ക്വാറിമാഫിയകള്ക്കുമെതിരെ ശക്തമായ നടപടിയാണ് ശ്രീറാം തുടങ്ങിയത്.
പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം കെഎസ്ഇബിയുടെ 27 ഏക്കര്‍ അന്യായമായി പതിച്ച് നല്‍കിയത് കണ്ടെത്തി. 1941ല്‍ റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് നല്കിയ വസ്തുവാണ് ഉദ്യോഗസ്ഥ ലോബി ഇടപെട്ട് മറിച്ച് വിറ്റത്. കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ശ്രീറാം വെങ്കിട്ടരാമന് നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇടുക്കി വിജിലന്‍സ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഉഷ്ണക്കാറ്റ് വീശാനിടയുള്ള രണ്ട് കൂറ്റന്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ശ്രദ്ധേയമായത്. ചതുരങ്കപ്പാറ, ശാന്തന്‍പാറ പ്രദേശങ്ങളില്‍, തമിഴ്നാടുമായി അതിര് പങ്കിടുന്നിടത്തെ പാറകളുടെ പ്രവര്‍ത്തനം തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഈ ക്വാറിയുടെ പേരില്‍ പാറ പൊട്ടിക്കുന്നതായും കണ്ടെത്തി.
അടിമാലി തിങ്കള്കാട്ട് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന പാറമട പൂട്ടിയതാണ് മറ്റൊന്ന്. സര്‍ക്കാര്‍ ഭൂമി കൈയേറി പാറപൊട്ടിച്ച ഇനത്തില്‍ പത്ത് കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടമായെന്നും ഇവ ക്വാറി മാഫിയയില്‍ നിന്നും ഈടാക്കണമെന്നും ശ്രീറാം റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടോടെ ക്വാറിമാഫിയ സബ് കളക്ടറെ മാറ്റാന്‍ ശ്രമം തുടങ്ങി.
പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അപകടകരമായി നിര്‍മ്മിക്കുന്ന പത്ത് നില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മൊ നല്കിയതും സിപിഎം, സിപിഐ പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കി. മൂന്നാര്‍ ടൗണില്‍ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെതിരെയും സബ് കളക്ടര്‍ നടപടിയെടുത്തു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭൂമി കൈയേറ്റം വീണ്ടും അന്വേഷിക്കാന്‍ വഴിയൊരുക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലായിരുന്നു. മൂന്നാറില്‍ സിപിഎമ്മുകാരുടെ അടുപ്പക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഭൂമി കൈയേറിയത് വീണ്ടെടുത്തു. ദേവികുളം പോലീസ് സ്റ്റേഷന് സമീപത്തെ കൈയേറ്റം ഒഴിപ്പിച്ചതും ഏറെ വാര്‍ത്താ പ്രാധാന്യം നേടി.
പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയ ഭൂമി ഒഴിപ്പിച്ചതാണ് ശ്രീറാമിനെ ഏറെ ശ്രദ്ധേയനാക്കിയത്. ഇതിന് ശേഷം ശ്രീറാമിനെ മാറ്റാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായി. പ്രതിസന്ധികളെ മറികടന്ന് ലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രദേശത്തെ കൈയേറ്റം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. അവസാനമായി മൂന്നാര്‍ ടൗണിലെ ലൗ ഡെയ്ല്‍ എന്ന ഹോം സ്റ്റേ സ്ഥിതി ചെയ്യുന്ന 22 സെന്റ് വസ്തു വീണ്ടെടുക്കാന്‍ ശ്രമിച്ചതോടെ ഇടത് പക്ഷവും വലത് പക്ഷവും ഒന്നിച്ച് സബ്കളക്ടറെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയും ഈ പ്രശ്നത്തില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പ്രതികരിച്ചപ്പോള്‍ ഹൈക്കോടതിയുടെ വിധിയാണ് ശ്രീറാമിനെ തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: